തിരുവനന്തപുരം: വിദ്യാഭ്യാസരംഗത്ത് മുസ്ലീംലീഗും ന്യൂനപക്ഷ രാഷ്ട്രീയവും പിടിമുറുക്കിയതിനാല്‍ വിദ്യാഭ്യാസം ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശവും അവസരവും പട്ടികജാതി പട്ടികവര്ഗ്ഗക്കാരടക്കം ലക്ഷോപലക്ഷം വരുന്ന ഹിന്ദുവിദ്യാര്ത്ഥികള്ക്ക് നഷ്ടപ്പെടുന്നതില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനം പ്രതിഷേധിച്ചു.
വിദ്യാഭ്യാസ രംഗത്ത് മതവിവേചനം ശക്തിപ്പെട്ടതായി ഐക്യവേദി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗം ഹിന്ദുവിദ്യാര്ത്ഥികള്ക്ക് അന്യമായി കഴിഞ്ഞു. ന്യൂനപക്ഷ പദവി നേടിയ സ്വാശ്രയകോളേജുകളില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ഹിന്ദുവിദ്യാര്ത്ഥികള്ക്കും സംവരണ സീറ്റോ മെറിറ്റ് സീറ്റോ നീക്കിവയ്ക്കുന്നില്ല. മലപ്പുറത്ത് മുസ്ലീം മാനേജ്മെന്റിലുള്ള 35 സ്കൂളുകളെ എയ്ഡഡ് ആക്കാനുള്ള നീക്കം മതേതര സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമാണ്. തുഞ്ചത്താചാര്യന്റെ പേരിലുള്ള മലയാളം സര്‍വ്വകലാശാലക്ക് ഇനിയും സ്ഥലം അനുവദിക്കുന്നില്ല. അതേസമയം ഇംഗ്ലീഷ് ആന്റ് ലാംഗ്വേജ് സര്‍വ്വകലാശാലക്കും എഡ്യൂസിറ്റിക്കും 300 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കൈമാറി. അലിഗഡ് സര്‍വ്വകലാശാലക്ക് വളരെ മുമ്പുതന്നെ സ്ഥലം നല്കി. വിദ്യാഭ്യാസ രംഗത്തെ മുസ്ലീംലീഗിന്റെ സ്വന്തം സ്വത്താക്കി മാറ്റാനുള്ള നീക്കത്തെ സര്‍വ്വശക്തി ഉപയോഗിച്ച് എതിര്‍ക്കുമെന്ന് യോഗം വ്യക്തമാക്കി.
ക്ഷേത്ര ഭരണത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികളുടെ പടലപിണക്കങ്ങളും കിടമത്സരങ്ങളും ക്ഷേത്രവികസനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കെ.പി. ശങ്കരന് നായര്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിച്ച് ക്ഷേത്രങ്ങളെ രാഷ്ട്രീയവിമുക്തമാക്കണം. ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം വേണമെന്ന് പുതിയ ദേവസ്വം ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ റദ്ദ് ചെയ്യണം. ദേവസ്വം ബോര്‍ഡിന്റെ സ്വയം ഭരണാധികാരം നഷ്ടപ്പെടുത്തുന്ന നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഭീകരവാദത്തിനെതിരായ പോരാട്ടങ്ങളെ മുസ്ലീം വിരുദ്ധമായി ചിത്രീകരിക്കുന്നത് സംഘടിത വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുകൊണ്ട് മാത്രമാണ്. ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ ഹബ്ബായി കേരളം മാറി. 10 വര്‍ഷം മുമ്പ് നടന്ന മാറാട് കൂട്ടക്കൊലക്ക് ഉത്തരവാദികളായ കുറ്റവാളികളെ ഇന്നും പിടികൂടാന്‍ കഴിയാത്തത് മതതീവ്രവാദ ശക്തികള്‍ക്ക് ഭരണകൂടത്തിലുള്ള സ്വാധീനം മൂലമാണ്. ഇമെയില്‍ വിവാദവും കള്ളബാങ്ക് അക്കൗണ്ടിലൂടെ കോടികളുടെ തട്ടിപ്പു നടത്തിയ സംഭവവും സംബന്ധിച്ച കേസുകള്‍ വെളിച്ചം കാണുന്നില്ല. തുഞ്ചന്‍പറമ്പില്‍ ഇന്നും എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ കഴിയാത്തതിലും ഒ.വി.വിജയന്റെ പ്രതിമ തകര്‍ത്തതിലും യോഗം ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. ഭീകരാദകേസില് പ്രതിയായിട്ടുള്ള മദനിയോടൊപ്പം വേദി പങ്കിടുവാന്‍ തയ്യാറായ രാഷ്ട്രീയ നേതാക്കള്‍ സമാധാനം കാംക്ഷിക്കുന്ന ഇന്നാട്ടിലെ ജനങ്ങളോട് മാപ്പു പറയണം, യോഗം ആവശ്യപ്പെട്ടു.
ലൗജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടികളെ പുനരധിവസിപ്പിക്കുവാനും അവരുടെ സാമൂഹ്യ പദവി നിലനിര്‍ത്തുവാനും അടിയന്തരമായി നടപടി സ്വീകരിക്കണം.
ആറന്മുള വിമാനത്താവള പദ്ധതിപാടെ ഉപേക്ഷിക്കണം. ഇന്ത്യയുടെ നിയമനിര്‍മ്മാണ സഭയുടെ ചരിത്രത്തില്‍ ആദ്യമായി അംഗത്വം നേടിയ പട്ടിക ജാതിക്കാരനായ അയ്യന്‍കാളിയുടെ 150-ാം ജന്മവാര്‍ഷികാഘോഷവേളയില്‍ ആദരവ് പ്രകടിപ്പിക്കുന്നതിനായി കേരള നിയമസഭയ്ക്ക് അയ്യന്‍കാളിസ്മാരക നിയമസഭാമന്ദിരമെന്ന് നാമകരണം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: