ന്യൂദല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കടല്‍ക്കൊല കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ ) എഫ്ഐആര്‍ സമര്‍പ്പിച്ചു. തപാല്‍ വഴി ദല്‍ഹി പട്യാല കോടതി ചീഫ് മജിസ്ട്രേറ്റിന് മുമ്പിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. വധശിക്ഷ ലഭിക്കാവുന്ന സുവ നിയമപ്രകാരം കുറ്റകരമായ രീതിയിലുള്ള സംഘംചേരല്‍, നാശനഷ്ടം വരുത്തല്‍ തുടങ്ങിയവയുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം ഇറ്റലിക്ക് ഉറപ്പ് നല്‍കിയിരുന്നെങ്കിലും സുവ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ഇതിന് വിരുദ്ധമാകും.
നേരത്തെ കേസ് അന്വേഷിച്ചിരുന്ന കേരള പോലീസ് ചുമത്തിയ എല്ലാ കുറ്റങ്ങളും എന്‍ഐഎ എഫ്ഐആറില്‍ ഉള്‍പ്പെടുത്തി. നാവികരേയും കേസിലെ അറുപതോളം സാക്ഷികളേയും ചോദ്യം ചെയ്ത് സിഎംഎം കോടതിയില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കും. അതിന് ശേഷമാണ് വിചാരണക്കായി കേസ് സെഷന്‍സ് ജഡ്ജി ഐ.എസ്. മേത്തയുടെ കോടതിയിലേക്ക് കൈമാറുക.
രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.എന്‍ഐയുടെ ഹൈദരാബാദ് യൂണിറ്റ് ഡിഐജി ഡോ. രവിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
വധശിക്ഷയ്ക്ക് വിധേയമാക്കില്ല എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഇറ്റലി നാവികരെ ഇന്ത്യയിലേക്ക് അയച്ചത്. ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നതിനായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ വിദേശകാര്യമന്ത്രിയെ വിളിച്ചിരുന്നു.
കടല്‍ക്കൊലക്കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുന്ന കാര്യത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു . പിന്നീട് ആഭ്യന്തര, നിയമ മന്ത്രാലയങ്ങള്‍ ധാരണയിലെത്തുകയും കേസിന്റെ അന്വേഷണവും പ്രോസിക്യൂഷന് ചുമതലയും എന്‍ഐഎക്ക് കൈമാറുകയുമായിരുന്നു. ഇന്ത്യന്‍ നിയമത്തിന് കീഴില്‍ വിചാരണ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. കേസ് എന്‍ഐഎയെ ഏല്പിച്ചതോടെ ഇതിനായി പ്രത്യേക കോടതി രൂപീകരിക്കേണ്ട കാര്യമില്ലെന്നും എന്‍ഐഎ കോടതിയില്‍ കേസ് വിചാരണ ചെയ്യാമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിക്കും.
കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക കോടതി രൂപീകരിച്ച് ദല്‍ഹി ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്.
കൊല്ലം നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന സംഭവത്തില്‍ കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കോടതിയില്‍ വിചാരണ തുടങ്ങുമ്പോള്‍ പ്രോസിക്യൂഷന് ഭാഗത്തു ഹാജരാകാന്‍ കേസ് ഇതുവരെ അന്വേഷിച്ച കേരളാ പോലീസിനു സുപ്രീംകോടതി വിധി തടസമാകും. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഒരു ഏജന്‍സിയെ അന്വേഷണം ഏല്പിക്കുന്നത്.
നേരത്തെ കേരള പോലീസാണ് കേസ് അന്വേഷിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കി സംഘം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ വിചാരണ നടക്കേണ്ടത് അന്താരാഷ്ട്ര കോടതിയിലാണെന്നും ഇന്ത്യക്ക് ഇക്കാര്യത്തില്‍ അധികാരമില്ലെന്നുമാണ് ഇറ്റലിയുടെ നിലപാട്.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: