കൊച്ചി: അച്ചടക്കത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ വിട്ടുവീഴ്ച പാടില്ലെന്നു കേന്ദ്രമന്ത്രി എ.കെ. ആന്റണി. ഗ്രൂപ്പു പ്രവര്‍ത്തനം ലക്ഷ്മണ രേഖ കടക്കുന്നതിന്റെ ഉത്തരവാദിത്തം കെ പി സിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്കാണെന്നും ആന്റണി പരോക്ഷമായി സൂചിപ്പിച്ചു. പാര്‍ട്ടിയെ കെട്ടുറപ്പോടെ കൊണ്ടുപോകേണ്ടത് ഉമ്മന്‍ചാണ്ടിയുടെ ഉത്തരവാദിത്തമാണെന്ന് വയലാര്‍ രവിയും പറഞ്ഞു.
കൊച്ചി ജില്ലാ കോണ്‍ഗ്രസ് യോഗത്തിനിടെയായിരുന്നു നേതാക്കളുടെ വിമര്‍ശനം. പാര്‍ട്ടി നേതാക്കളെ കെപിസിസി പ്രസിഡന്റ് നിയന്ത്രിക്കണം. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ചാനല്‍ മുറികളിലെത്തി നേതാക്കള്‍ ചര്‍ച്ച ചെയ്യുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിനു തുല്യമാണ്. ഇത്തരം ചര്‍ച്ചകള്‍ നേതാക്കള്‍ അവസാനിപ്പിക്കണം – ആന്റണി പറഞ്ഞു.
ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാണെങ്കിലും അതിനു ലക്ഷ്മണ രേഖ നിശ്ചയിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിനു തിരിച്ചടി നേരിട്ടുവെന്ന് ആന്റണി പറഞ്ഞു. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിനു പ്രതികൂല സാഹചര്യമാണുള്ളത്. എന്നാല്‍ ഈ തിരിച്ചടിയില്‍ കോണ്‍ഗ്രസ് തകരില്ല. ഇന്ത്യയെ നയിക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. ഇന്ന് രാവിലെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യു.ഡി.എഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നേതൃപരമായ പങ്കു വഹിക്കാനില്ലെന്ന് ആന്റണി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് അവര്‍ തന്നെയാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. ആന്റണിയുമായി രാഷട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പറഞ്ഞു. എന്നാല്‍ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ചെന്നിത്തല തയാറായില്ല.
ആന്റണിയുമായി കൂടിക്കാഴ്ച നടത്തുന്നത് പ്രത്യേക കാര്യമല്ലെന്നും അദ്ദേഹമിവിടെ വന്നപ്പോള്‍ അദ്ദേഹത്തെ കാണുകയെന്നത് തന്റെ ചുമതലയാണെന്നും ചെന്നിത്തല പറഞ്ഞു. ആലുവ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ചെന്നിത്തലയ്ക്ക് പുറമേ കോണ്‍ഗ്രസ് വക്താവ് പി.സി ചാക്കോ, മന്ത്രിമാരായ ആര്യാടന് മുഹമ്മദ്, കെ.ബാബു തുടങ്ങിവരും ആന്റണിയെ കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: