തിരുവനന്തപുരം: കേരളം ഇന്ന് ചുട്ടുപൊള്ളുകയാണ്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ത്തന്നെ കേരളം ഉരുകിത്തുടങ്ങി. കടുത്തവേനല്‍ സംസ്ഥാനത്തെ വൈദ്യുതിപ്രതിസന്ധിയിലേക്കും വരള്‍ച്ചയിലേക്കും രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്കും തള്ളിവിട്ടിരിക്കുന്നു. ഇങ്ങനെ തുടര്‍ന്നാല്‍ നാം ഇരുട്ട് തപ്പേണ്ടിവരുമെന്ന് തീര്‍ച്ച. കേരളത്തിന്റെ ശരാശരി താപനില 36 ഡിഗ്രിസെല്‍ഷ്യസിന് മുകളിലേക്കുയര്ന്നുകഴിഞ്ഞു. ഉച്ചസമയങ്ങളിലിത് 38 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്.
നമ്മുടെ കുളങ്ങളും നദികളും മാത്രമല്ല കിണറുകള്‍പോലും വറ്റിവരണ്ടു. ഇത് കടുത്ത ജലക്ഷാമത്തിന് കാരണമാകുന്നു. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ മാര്‍ച്ച് മാസം അവസാനത്തോടെതന്നെ പൂര്‍ണമായും ടാങ്കര്‍ ലോറി ജലത്തെ ആശ്രയിച്ചു തുടങ്ങി. മെയ് അവസാനംവരെ നീളുന്ന വേനല്‍ക്കാലം കേരളത്തെ കടുത്ത ജലക്ഷാമത്തിന് പുറമെ വൈദ്യുതിപ്രതിസന്ധിയിലേക്ക് കൂടിയാണ് തള്ളിവിടുന്നത്. വേനല്‍ചൂടിന്റെ കാഠിന്യം വൈദ്യുതി ഉപഭോഗം വര്‍ധിപ്പിച്ചു. വേനല്‍ക്കാലം അവസാനിക്കുന്നതുവരെ വൈദ്യുതി ഉത്പാദനം നടത്താനുള്ള ജലവും കേരളത്തിലെ ഡാമുകളില്ല.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 110 അടിയായി താഴ്ന്നു. രാജ്യത്തെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതികളില്‍ ഒന്നായ മൂലമറ്റം പവര്‍ഹൗസിലേക്ക് ജലമെത്തിക്കുന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 232.82 അടിയായി താഴ്ന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയം 234.78 അടിയായിരുന്നു ഇവിടുത്തെ ജലനിരപ്പ്. ഇടുക്കിയിലെ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കാത്തതിനാല്‍ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് പൂര്‍ണമായി നിലച്ചു. ഇതുമൂലം മിക്കഡാമുകളുടെയും പ്രവര്‍ത്തനം നിറുത്തി വയ്ക്കേണ്ടതായി വരും. വേനല്‍മഴയും ചതിച്ചാല്‍ കേരളത്തിന്റെ വരള്‍ച്ച കൂടുതല്‍ രൂക്ഷമാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ വേനല്‍മഴയില്‍ പ്രതീക്ഷവേണ്ടന്ന റിപ്പോര്‍ട്ടാണ് കാലാവസ്ഥാകേന്ദ്രത്തിന് നല്‍കാനുള്ളത്.
സംസ്ഥാനത്ത് തിരുവനന്തപുരം, പാലക്കാട്, എറണാകുളം ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത്. പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസം 45 ഡിഗ്രി ചൂട് രേഖപ്പെടുത്തിയപ്പോള്‍ തിരുവനന്തപുരത്തും എറണാകുളത്തും 40 ഡിഗ്രിക്ക് മുകളിലാണ് വേനല്‍ച്ചൂട്. സൂര്യാഘാതത്തെത്തുടര്‍ന്ന് നിരവധിപേര്‍ക്ക് പാലക്കാട് ജില്ലയില്‍ പൊള്ളലേറ്റു. ഇതിനെത്തുടര്‍ന്ന് ശാരീരിക അധ്വാനമുള്ളതും വെയില് ഏല്ക്കേണ്ടതുമായ ജോലികളുടെ സമയം നിയന്ത്രിക്കാന്‍ ജനങ്ങളോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
കെ.വി. വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: