തിരുവനന്തപുരം: തലസ്ഥാനഗരിയെ കാവി പുതപ്പിച്ച് ഗംഗാപ്രവാഹം. ഹിന്ദുഐക്യവേദി പത്താം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള വര്‍ണ്ണാഭമായ ഘോഷയാത്രയാണ് തലസ്ഥാന നഗരിയെ ആവേശഭരിതമാക്കിയത്. മാറിമാറിവരുന്ന സര്‍ക്കാരുകളുടെ അവഗണന നിരന്തരം ഏറ്റുവാങ്ങേണ്ടിവന്ന ഹൈന്ദവ ജനതയുടെ പതിഷേധം അണപൊട്ടിയൊഴുകുന്നതായിരുന്നു പതിനായിരങ്ങള്‍ പങ്കെടുത്ത ഘോഷയാത്ര. ഹിന്ദുവിഭാഗത്തില്‍ ജനിച്ചതുകൊണ്ടുമാത്രം അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന അധികാരികളില്‍ നിന്നും അവ ചോദിച്ചുവാങ്ങാന്‍ ജാതിഭേദമില്ലാതെ ഹൈന്ദവജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങും എന്ന് തെളിയിച്ചുകൊണ്ട് മുദ്രാവാക്യങ്ങളുമായി അണിനിരന്ന പ്രകടനത്തില്‍ യുവാക്കളോടൊപ്പം നൂറുകണക്കിന് അമ്മമാരും പങ്കെടുത്തു.
പാളയം ഹനുമാന്സ്വാമിക്ഷേത്ര സന്നിധിയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലടീച്ചര്‍ ജനറല്‍സെക്രട്ടറി കുമ്മനംരാജശേഖരന് പതാക കൈമാറിയതോടെ ഘോഷയാത്രയ്ക്കു തുടക്കമായി.
ഹൈന്ദവസാമ്രാട്ട് ഛത്രപതിശിവജി, പാവങ്ങളുടെ പടത്തലവന് മഹാത്മാ അയ്യങ്കാളി, ക്രൈസ്തവവത്കരണത്തെ തന്റെ ആദ്ധ്യാത്മിക ശക്തിയിലൂടെ ചെറുത്ത ശ്രീനാരായണഗുരുദേവന്‍ എന്നിവരുടെ വേഷങ്ങള്‍ അണിഞ്ഞെത്തിയവരുടെ ദൃശ്യങ്ങളായിരുന്നു ഘോഷയാത്രയ്ക്കു മുന്നില്‍. പഞ്ചവാദ്യത്തിനും ഇരുചക്രവാഹനങ്ങള്‍ക്കും പിന്നിലായി ഹിന്ദുഐക്യവേദി പതാക, തുടര്‍ന്ന് ഹൈന്ദവ നേതാക്കള്‍ നയിച്ച ഘോഷയാത്ര, ഹിന്ദുഐക്യവേദി സംസ്ഥാന ഭാരവാഹികളായ എം കെ കുഞ്ഞോല്‍, ശശികലടീച്ചര്‍, കുമ്മനം രാജശേഖരന്, കെ.പി.ഹരിദാസ്, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, ഇ.എസ്.ബിജു, ടി.ജയചന്ദ്രന്, സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്മാന് എം.എസ്.കുമാര്‍ എന്നിവരായിരുന്നു മുന്‍നിരയില്‍.
പിന്നിലായി ഗുരുദേവ സമാധികേന്ദ്രമായ ശിവഗിരികുന്ന്, വില്ലുകുലച്ചുനില്‍ക്കുന്ന ശ്രീരാമന്, പരശുരാമന് എന്നീ നിശ്ചല ദൃശ്യങ്ങളായിരുന്നു. പഞ്ചവാദ്യങ്ങളും കുട്ടികള്‍ അവതരിപ്പിച്ച ഘോഷവാദനവും മേളയ്ക്ക് താളമേകിയപ്പോള് വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ ശിങ്കാരിമേളം ഘോഷയാത്രയുടെ മാറ്റുകൂട്ടി. 4 മണിക്കു തുടങ്ങിയ ഘോഷയാത്രയുടെ മുന്‍നിര സമ്മേളന നഗരിയായ പുത്തരിക്കണ്ടത്തെത്തിയപ്പോഴും പിന്‍നിര പാളയത്തുതന്നെയായിരുന്നു. ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയവരെ സംഘാടകര്‍ സമ്മേളനനഗരയിലേക്ക് എത്തുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. നാലുമണിക്കൂര്‍ കഴിഞ്ഞാണ് ഘോഷയാത്രയുടെ പിന്‍നിര സമാപന സമ്മേളന നഗരിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: