“പിതൃക്കളുടെ അനന്തരതലമുറയോടുള്ള സ്നേഹമാണ് മഴയായി പെയ്യുന്നത്” എന്ന് മലയാളികളെ ഗുരുസാഗരത്തിലൂടെ ഓര്‍മ്മിപ്പിച്ചത് ഒ.വി വിജയനായിരുന്നു. പൂര്‍വ്വിക സ്നേഹം മരീചികയായി ഇന്ന് കേരളത്തില്‍ വേനല്‍ കത്തുകയാണ്. നാടും നഗരവും ചുട്ടുപൊള്ളുന്ന ഊഷരാവസ്ഥയില് പുഴകളും കിണറുകളും തടാകങ്ങളുമിവിടെ വറ്റിവരളുന്നു. ഉഷ്ണക്കാറ്റ് വീശിയടിക്കുമ്പോള്‍ പകച്ചുനില്ക്കാന് മാത്രം വിധിക്കപ്പെട്ട ജനതയായി നാം മാറിക്കഴിഞ്ഞിട്ടുണ്ട്. മേടം പിറക്കുന്നതിനുമുമ്പ് തന്നെ ഭൂമിതിളയ്ക്കുന്ന ദുഃസ്ഥിതിയാണ് മലയാളി അനുഭവിക്കുന്നത്.
മഴത്താളവും മഴച്ചൊല്ലും മഴക്കഥകളുമൊക്കെ സമൃദ്ധമാക്കിയ മലയാളമണ്ണ് മഴയനുഭവങ്ങള്‍ സ്മൃതിപഥത്തിലൊതുക്കി വിധിയെ പഴിച്ച് കഴിഞ്ഞുകൂടേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു. മഴ നിലച്ചാലും പച്ചപ്പ് നഷ്ടപ്പെടാതെ നില്ക്കുന്ന കാടുകളും നീര്‍ച്ചാലുകളും നമുക്കുണ്ടായിരുന്നു. കൂലം കുത്തിയൊഴുകുന്ന നദികളും മരംകോച്ചുന്ന തണുപ്പുമൊക്കെ ഇന്ന് കേരളത്തിന്റെ സവിശേഷതകളല്ല. ഭൂമിയില്‍ പതിക്കുന്ന മഴവെള്ളം സംഭരിച്ചു വയ്ക്കാനുള്ള ശേഷി നമ്മുടെ ഭൂമിക്കുണ്ടായിരുന്നു. ഇന്നതെല്ലാം നമുക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്.
ചൂഷണത്തിലൂടെ ഭൂമിയുടെ കഴിവുകളെല്ലാം മലയാളികള്‍ നഷ്ടപ്പെടുത്തി. വനംകയ്യേറ്റത്തില് കാടുകള്‍ ശോഷിച്ചു.
നഗരവല്‍ക്കരണത്തിന്റെയും പരിസര മലിനീകരണത്തിന്റെയും ഇരകളായ നമ്മുടെ 44 നദികളും ഇവിടെ മരിച്ചുകൊണ്ടിരിക്കുകയാണ്. വറ്റുന്ന പുഴകളും മനുഷ്യന്റെ കടന്നാക്രമണം മൂലം തകര്‍ന്നടിയുന്ന ചെറുതും വലുതുമായ 34 കായലുകളും മനുഷ്യദുരയുടെ മാരക പ്രതീകങ്ങളാണ്. ഏറെ ക്ഷതമേല്പിക്കപ്പെട്ട് മായുന്ന തണ്ണീര്‍തടങ്ങള്‍ നാം ഇരന്നുവാങ്ങിയ ദുരന്തങ്ങളിലേക്ക് നമ്മെ നയിക്കുന്നു. പുഴകള്‍, തടാകങ്ങള്‍, പൊഴിമുഖങ്ങള്‍, അഴിമുഖങ്ങള്‍, കണ്ടല്‍ക്കാടുകള്‍, ഉപ്പളങ്ങള്‍, ചതുപ്പുകള്‍, കാവുകള്‍, കാടുകള്‍ തണ്ണീര്‍തടങ്ങള്‍ തുടങ്ങി ഇക്കോ വ്യൂഹങ്ങള്‍ ഒന്നടങ്കം കടന്നാക്രമിച്ച് തകര്‍ത്ത ജനതതിയായി ചരിത്രം നമ്മെ രേഖപ്പെടുത്തിക്കഴിഞ്ഞു. വേനലില്‍ ചുട്ടുപൊള്ളുന്ന ഇന്നത്തെ അവസ്ഥയില്‍ കുടിവെള്ളക്ഷാമം കൊണ്ട് നട്ടം തിരിയുന്ന മലയാളികള്‍ അനുഭവങ്ങളെ സാക്ഷിയാക്കി സ്വയം വിമര്‍ശനത്തിനും ആത്മപരിശോധനയ്ക്കും വിധേയമാകേണ്ട സന്ദര്‍ഭം കൂടിയാണിത്.
ഭൂമിയും ഭാവിയും സംരക്ഷിക്കാനുള്ള ശ്രമത്തില്‍ ഭരണകൂടങ്ങള്‍ ഇവിടെ അതിദയനീയമായി പരാജയപ്പെട്ടു. ഭൂമിയുടെ വ്യഥകളെല്ലാം മനുഷ്യന്റേതുമാണെന്ന സത്യം സൗകര്യപൂര്‍വ്വം വിസ്മരിച്ചവരുടെ നാടുകൂടിയാണ് കേരളം. കടുത്ത വരള്‍ച്ച കേരളം ഇക്കുറി നേടിടേണ്ടിവരുമെന്ന് കാലാവസ്ഥാ പണ്ഡിതന്മാര് മുന്‍കൂട്ടി പ്രഖ്യപിച്ചിട്ടുള്ളതാണ്. പക്ഷേ അതു നേരിടാന്‍ കാര്യമായ മുന്‍കരുതലുകളൊന്നും ഇവിടെയുണ്ടായില്ല. വരള്‍ച്ചയുടെ തീക്ഷ്ണതയില്‍ ജനങ്ങള്‍ക്ക് വെള്ളവും വെളിച്ചവും മരുന്നും നല്‍കാനുള്ള പ്രാഥമിക ശ്രമങ്ങള്ക്കായിപ്പോലും ഭരണകൂടം മുന്നിട്ടിറങ്ങിയില്ല. കേരളമിപ്പോള്‍ നേരിടുന്ന വരള്‍ച്ചയും ജലക്ഷാമവുമൊക്കെ ഒരു നാള് പെട്ടെന്നുണ്ടായതല്ല. കാലാവസ്ഥ കെടുതികളും ജലലഭ്യതാ പ്രശ്നവുമൊക്കെ കണിശമായി ഇവിടെ പ്രവചിക്കപ്പെട്ടിട്ടുള്ളതാണ്. ഇത്രയും ഗുരുതരമായ സ്ഥിതി മുന്‍കൂട്ടി അറിഞ്ഞിട്ടും കേന്ദ്രഫണ്ടിന് വേണ്ടി ഇരന്നതല്ലാതെ മേറ്റ്ന്തു കേരളം ചെയ്തു എന്ന ചോദ്യത്തിന് മൗനമല്ലാതെ മറുപടി നല്കാന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനായില്ല.
വരള്‍ച്ചയും ജലക്ഷാമവുമൊക്കെ രാഷ്ട്രീയത്തിനതീതമായി കാണേണ്ട പ്രശ്നങ്ങള്‍ തന്നെയാണ്. സങ്കുചിതമായ രാജനൈതിക അളവുകോല്‍ കൊണ്ട് അത് അളക്കുന്നതിലര്ത്ഥമില്ല. പക്ഷേ ജനങ്ങള്‍ ദുരിതക്കയങ്ങള്‍ താണ്ടാനാവാതെ മുങ്ങി മരിക്കുമ്പോള്‍ രക്ഷകരാവേണ്ടവര്‍ കാട്ടുന്ന അലംഭാവം ഗൗരവപൂര്‍വ്വം ചൂണ്ടിക്കാട്ടേണ്ടതു തന്നെയാണ്. മഴക്കാലം നമുക്ക് നഷ്ടപ്പെടാനിടയായതുള്പ്പെടെ കാലാവസ്ഥാവ്യതിയാനങ്ങളിലേക്ക് നയിക്കപ്പെട്ട കാര്യങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനത്തിനും ആത്മപരിശോധനയ്ക്കും ഇനി അമാന്തിച്ചുകൂടാ.
ലോകത്ത് കുടിവെള്ളം കിട്ടാതെ നരകിക്കുന്ന 110 കോടി ജനങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. മാനവരാശിയുടെ ആറില്‍ ഒരു ഭാഗത്തിന് കുടിക്കാന്‍ നല്ലവെള്ളം കിട്ടുന്നില്ലത്രെ. പ്രതിദിനം 3900 കുട്ടികള്‍ ശുദ്ധജല അഭാവത്താലുണ്ടാകുന്ന കാരണങ്ങളാല്‍ മരിക്കുന്നു. ഇന്ത്യയില്‍ 128 ദശലക്ഷം പേര് കുടിവെള്ള പ്രശ്നത്താല്‍ ദുരിതമനുഭവിക്കുന്നുണ്ട്. ലോകത്ത് 31 രാജ്യങ്ങള്‍ അതിരൂക്ഷമായും 17 രാജ്യങ്ങള്‍ ഭാഗികമായും കുടിവെള്ളക്ഷാമത്തിനിരകളാകുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേരളം ഈ പട്ടികയിലൊന്നും കയറിപ്പറ്റേണ്ട നാടല്ല. നമ്മുടെ ജലസ്രോതസ്സുകളും മഴവെള്ള ലഭ്യതയും മികച്ചതാണ്. എന്നിട്ടും നാം ദുരിതത്തിലാകുന്നു. ഇതു കൊണ്ടാണ് ഭരണം കയ്യാളുന്നവരെയും മറ്റും കുറ്റപ്പെടുത്തേണ്ടിവരുന്നത്.
ഇന്നത്തെ വരള്‍ച്ചയുടെ വേനല്‍ക്കാഴ്ചകള്‍ കാണുമ്പോള്‍ ശരിയായ ആസൂത്രണവും മുന്‍കരുതലുകളും കൊണ്ട് നമുക്ക് ഈ വെല്ലുവിളികളെ അതിജീവിക്കാനാകുമെന്ന് ഓര്‍ക്കേണ്ടതുണ്ട്. ഇളനീരും പ്രകൃതിനല്‍കുന്ന ശുദ്ധജലവുമൊക്കെ വീണ്ടുവിചാരത്തോടെ ഉപയോഗപ്പെടുത്തിയാല്‍ കേരളത്തിന് ജലദൗര്‍ലഭ്യം അനുഭവിക്കേണ്ടിവരില്ല. പ്രകൃതിയെ കീഴടക്കാനും ചൂഷണം ചെയ്യാനും വെമ്പുന്ന മലയാളി പ്രകൃതിയും മനുഷ്യനും പരസ്പരാശ്രിതരും പരസ്പരപൂരകങ്ങളുമാണെന്നുള്ള ഭാരതീയ കാഴ്ചപ്പാട് സ്വാംശീകരിക്കുകയാണ് വേണ്ടത്. മഹാകവി ജി പാടിയതുപോലെ നമുക്ക് പാടാം. “നട്ടുച്ചപ്പൊരിവെയിലും പൂനിലാവാക്കിത്തീര്ത്ത നഷ്ടകൗമാരരംഗമെ നമസ്കാരം.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: