തിരുവനന്തപുരത്ത് മൂന്നു ദിവസമായി നടന്ന ഹിന്ദുനേതൃയോഗവും പൊതുസമ്മേളനവും പലതുകൊണ്ടും ശ്രദ്ധേയമായി. 94 സംഘടനകളില്‍ നിന്നായി 175 ഓളം നേതാക്കള്‍ പങ്കെടുത്ത് കേരളത്തിലെ ഹൈന്ദവസമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയും പരിഹാരനിര്ദ്ദേശങ്ങള്ക്ക് രൂപം നല്‍കുകയും ചെയ്തിരിക്കുകയാണ്. ഹിന്ദുസമൂഹം അസംഘടിതമായത് സൗകര്യമായെടുത്ത് സംഘടിത മതവിഭാഗങ്ങള്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍പോലും കവര്‍ന്നെടുക്കുന്ന അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് യോഗം വിരല്‍ചൂണ്ടുകയുണ്ടായി. ഹിന്ദുക്കളുടെ ഏകീകരണം തങ്ങളുടെ സങ്കുചിത താല്പര്യങ്ങള്ക്ക് ദോഷം ചെയ്യുമെന്നറിയുന്നവരാണ് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികളെല്ലാം. അതുകൊണ്ടുതന്നെ ഹിന്ദുക്കളുടെ ഐക്യത്തിന് എന്നും അവര്‍ വിലങ്ങുതടിയായിട്ടേയുള്ളു. ഇതിനെക്കുറിച്ചെല്ലാം നല്ലബോധ്യമുള്ള സംഘടനാനേതാക്കളാണ് മൂന്നുദിവസം ഒന്നിച്ചിരുന്ന് വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്തത്. ഹിന്ദുഐക്യവേദിയുടെ 10-ാം വാര്‍ഷികവും വിശാലഹിന്ദു സമ്മേളനത്തിന്റെ 30-ാം വാര്‍ഷികവുമായി ബന്ധപ്പെട്ടായിരുന്നു തിരുവനന്തപുരത്തെ ഒത്തുചേരല്‍. എറണാകുളത്ത് നടന്ന വിശാലഹിന്ദു സമ്മേളനം ഹിന്ദുനവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു. “ഹിന്ദുക്കള്‍ നാം ഒന്നാണേ, സകലരുമമ്മക്കോമനമക്കള്” എന്ന ഹിന്ദു ഐക്യത്തിന്റെ ഉണര്‍ത്തുപാട്ട് അഞ്ചുലക്ഷത്തോളം ജനങ്ങള്‍ പങ്കെടുത്ത വിശാല ഹിന്ദുസമ്മേളനം ഏറ്റുപാടിയിരുന്നു. വിശാല ഹിന്ദു സമ്മേളനം എങ്ങോ നഷ്ടപ്പെട്ടുപോയ ഹിന്ദുഐക്യത്തിന്റെ കണ്ണികളെ കോര്‍ത്തിണക്കുന്ന മഹാസംഭവമായി മാറി. സ്വാമി ചിന്മയാനന്ദന്, പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ, ഡോ. കരണ്‍സിംഗ് തുടങ്ങിയ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഉജ്വല വ്യക്തിത്വങ്ങള്‍ സമ്മേളനത്തിനെത്തി.
എന്തു വിട്ടുവീഴ്ച ചെയ്തും ഹിന്ദുഐക്യം സഫലമാക്കണമെന്നും കര്‍ക്കടകം രാമായണമാസമായി ആചരിക്കണമെന്നും ശ്രീ നാരായണഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി തുടങ്ങിയ മഹാത്മാക്കളുടെ ജന്മനക്ഷത്രങ്ങളായ ചിങ്ങമാസത്തിലെ ചതയം, ഭരണി, അവിട്ടം ദിനങ്ങള്‍ വരുന്ന കാലയളവ് ഹിന്ദു ഏകതാ വാരമായി കൊണ്ടാടണമെന്നും വിശാലഹിന്ദു സമ്മേളനം ആഹ്വാനം നല്‍കിയതാണ്. കേരളത്തിലെ ഹിന്ദു ജനതയ്ക്ക് ആശയും ആവേശവും ഉണര്‍വ്വും നല്‍കിയതാണ്. ഈ സമ്മേളനം വിശാല ഹിന്ദുസമ്മേളനത്തിന്റെ അലയൊലികള്‍ 30 വര്‍ഷക്കാലം കേരളത്തിന്റെ ആധ്യാത്മിക-സാമൂഹ്യ മണ്ഡലങ്ങളില്‍ ഉണ്ടാക്കിയ പരിവര്‍ത്തനം വിലയിരുത്തുകയും വിശാല ഹിന്ദുഐക്യമെന്ന ആശയത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടി ഒരു പ്രായോഗിക പദ്ധതിക്ക് രൂപം നല്‍കുകയുമാണ് തിരുവനന്തപുരം സമ്മേളനം ചെയ്തിരിക്കുന്നത്. ഹിന്ദുക്കളുടെ ധര്‍മ്മം, പാരമ്പര്യം, പൈതൃകം തുടങ്ങിയവയുടെ പരിരക്ഷണത്തിനും പ്രചാരണത്തിനും വേണ്ടി ഇതഃപര്യന്തം നടന്നിട്ടുള്ള സംരംഭങ്ങളും കൂട്ടായ പ്രവര്‍ത്തനങ്ങളും കേരളത്തിന്റെ സമൂഹ മനസ്സിനെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്.
അയിത്തം, അസ്പൃശ്യത, ജാതി മേധാവിത്തം, അന്ധവിശ്വാസം, അനാചാരം തുടങ്ങി ഒട്ടേറെ ഉച്ചനീചത്ത്വങ്ങള്‍ കൊണ്ട് ജീര്‍ണ്ണിച്ചും വിഘടിച്ചും പോയ ഹിന്ദുസമൂഹത്തില്‍ സമഗ്രവും സമൂലവുമായ സാമൂഹ്യപരിവര്‍ത്തനം ഉണ്ടാക്കുന്നതിന് ശ്രദ്ധേയമായ നവോത്ഥാന പരിഷ്ക്കരണ പ്രവര്‍ത്തനങ്ങള്‍ പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും നടന്നിട്ടുണ്ട്.
വ്യക്തമായ ദിശാബോധവും ശ്രേഷ്ഠമായ ജീവിത ധാര്‍മ്മിക മൂല്യങ്ങളും സമൂഹത്തിന് പകര്‍ന്നുകൊടുത്ത് കേരളത്തിന്റെ വ്യത്യസ്തമായ മണ്ഡലങ്ങളില്‍ വിഭിന്ന സ്വഭാവവിശേഷത്തോടെ ആധ്യാത്മികാചാര്യന്മാരും ധര്‍മ്മഗുരുക്കന്മാരും പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് സാമൂഹ്യ തിന്മകളും ഉച്ചനീചത്ത്വങ്ങളും സമൂഹത്തില്‍ നിന്നും തുടച്ച് നീക്കപ്പെട്ടത്. ആ മഹാത്മാക്കള്‍ കേരള ജനതയ്ക്ക് നല്കിയ മഹത്തായ സംഭാവനകള്‍ ഒരിക്കലും ആര്‍ക്കും മറക്കാവുന്നതല്ല. സാമൂഹ്യതിന്മകളും വിപത്തുകളും അസമത്വങ്ങളും നമ്മുടെ നാടിന്റെ പുരോഗതിയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന ഇന്നത്തെ ജീവിത സാഹചര്യത്തില്‍ വിശാല ഹിന്ദു ഐക്യത്തിന് വളരെയേറെ പ്രസക്തിയും പ്രാധാന്യവുമുണ്ട്. തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും മതംമാറ്റം നടക്കുന്നുവെന്ന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് ഹിന്ദുക്കളില്‍ വളരെയേറെ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. എല്ലാ രംഗങ്ങളിലും സര്‍ക്കാരിന്റെ മതവിവേചനവും പക്ഷപാതപരമായ സമീപനവും നിമിത്തം അസംഘടിതരായ തങ്ങള്‍ക്ക് സര്‍വ്വതും നഷ്ടപ്പെടുന്നുവെന്ന ആവലാതി ദീര്‍ഘനാളുകളായി ഹിന്ദുക്കള്‍ക്ക് ഉണ്ട്. ആശങ്കയില്‍ നിന്നും അനാഥാവസ്ഥയില്‍ നിന്നും ഈ വിഭാഗത്തെ മോചിപ്പിക്കാന്‍ ഉപകരിക്കുന്ന ദിശാബോധം നല്കാന് സമ്മേളനത്തിന് കഴിഞ്ഞു എന്നാശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: