ന്യൂദല്‍ഹി: കരമ്പട്ടികയില്പ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇറ്റാലിയന്‍ കമ്പനിക്ക് വീണ്ടും സൈന്യത്തിന്റെ കരാര്‍ നല്കുന്നു. വിവാദമായ ഹെലികോപ്റ്റര്‍ അഴിമതിയില്‍ പങ്കാളിയായ അഗസ്റ്റ് വെസ്റ്റ്ലാന്റ് കമ്പനിയാണ് പുതിയ രണ്ട് പ്രതിരോധ കരാറുകള്‍ക്ക് ടെണ്ടര്‍ നല്‍കിയിരിക്കുന്നത്. അഗസ്റ്റ് വെസ്റ്റ്ലാന്റ് കമ്പനിയുമായുള്ള വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇവരുമായിട്ടുള്ള കരാര്‍ റദ്ദാക്കി കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രി എ.കെ.ആന്റണി വ്യക്തമാക്കിയിരുന്നു. 3600 കോടിയുടെ ഇടപാട് മരവിപ്പിക്കുകയും സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഹെലികോപ്റ്റര്‍ ഇടപാടില്‍ അഴിമതി നടന്നതായി കഴിഞ്ഞ ദിവസവും പ്രതിരോധമന്ത്രി പ്രസ്താവിച്ചു. ഇതിനിടയിലാണ് പുതിയ രണ്ട് പ്രതിരോധ കരാറുകള്‍ കൂടി അഗസ്റ്റ വെസ്റ്റ്ലാന്റിന് നല്കാന് നീക്കം.
ഇന്ത്യന്‍ നേവിക്കും കോസ്റ്റ്ഗാര്‍ഡിനും പുതിയ ഹെലികോപ്റ്ററുകള്‍ നല്‍കാനുള്ള ടെണ്ടര്‍ നടപടികളിലാണ് ഇറ്റാലിയന്‍ കമ്പനിയെ പങ്കാളികളാക്കിയിരിക്കുന്നത്. നേവിക്ക് 56 ഹെലികോപ്റ്ററുകളും കോസ്റ്റ്ഗാര്‍ഡിന് 14 ചോപ്പറുകളും വാങ്ങാനാണ് തീരുമാനം.
യുദ്ധക്കപ്പലുകളിലേക്ക് പറന്നിറങ്ങാന്‍ പറ്റുന്ന ചേതക് ഹെലികോപ്റ്ററുകള്‍ക്ക് പകരമായിട്ടാണ് നാവികസേന ഇരട്ട എന്‍ജിനുള്ള ഭാരംകുറഞ്ഞ പുതിയ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത്. അഗസ്റ്റ വെസ്റ്റ്ലാന്റിന് പുറമേ യൂറോകോപ്റ്റര്‍ എന്ന കമ്പനി മാത്രമാണ് നേവിക്കാവശ്യമായ ഇത്തരം ഹെലികോപ്റ്ററുകള്‍ നല്കാന് തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശ നിരീക്ഷണം ശക്തമാക്കാന്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമായിട്ടാണ് പുതിയ ചോപ്പറുകള്‍ വാങ്ങാന്‍ കോസ്റ്റ്ഗാര്‍ഡ് തീരുമാനിച്ചത്. കോസ്റ്റ്ഗാര്‍ഡിന് ആവശ്യമായ ചോപ്പറുകള്‍ നല്‍കാനുള്ള ടെണ്ടറിന് അഗസ്റ്റ വെസ്റ്റ്ലാന്റിന് പുറമേ അമേരിക്കന്‍ സ്കൈറോസ്കി, യൂറോകോപ്റ്റര്‍ എന്നീ രണ്ടു കമ്പനികളുമുണ്ട്.
ടെണ്ടര്‍ നടപടികളില്‍ അഗസ്റ്റ വെസ്റ്റ്ലാന്റ് പങ്കാളികളായാല്‍ കരാര്‍ അവര്‍ക്കു തന്നെ ലഭിക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ വ്യക്തമാക്കുന്നത്. ടെണ്ടറില്‍ പങ്കെടുക്കുന്ന മറ്റു രണ്ടു കമ്പനികളെ അപേക്ഷിച്ച് ഗുണനിലവാരത്തിന്റേയും പരിചയത്തിന്റേയും അടിസ്ഥാനത്തില്‍ അഗസ്റ്റ വെസ്റ്റ്ലാന്റ് വളരെ മുന്നിലായതാണ് കാരണം.
വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടിലും കൈക്കൂലി കൊടുത്തതിന്റെ പേരിലല്ലാതെ ഗുണനിലവാരത്തിന്റെ പേരില്‍ അഗസ്റ്റ വെസ്റ്റ്ലാന്റിനെ ആരും കുറ്റപ്പെടുത്തിയിരുന്നില്ല.
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ആരൊക്കെയോ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും അന്വേഷണം തീരാനായി കാത്തിരിക്കുകയാണെന്നും പ്രതിരോധ മന്ത്രി എ. കെ. ആന്റണി കേരളത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടില്‍ അഴിമതി നടന്നതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും ഇപ്പോള്‍ ഒന്നും പറയാനാവില്ല എന്നുമായിരുന്നു ആന്റണി പാര്‍ലമെന്റിനെ അറിയിച്ചിരുന്നത്. പ്രാഥമിക അന്വേഷണത്തിലാണ് ഹെലികോപ്റ്റര്‍ ഇടപാടില്‍ അഴിമതി നടന്നതായി വെളിപ്പെട്ടത്്. ഇടപാടില്‍ ആരൊക്കെയോ കൈക്കൂലി വാങ്ങിയിട്ടും ഉണ്ട്. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്ന് പുറത്തുപറയാറായിട്ടില്ല. അന്വേഷണം പൂര്‍ത്തിയാക്കാനായി കാത്തിരിക്കുകയാണ് എന്നായിരുന്നു ആന്റണി പറഞ്ഞത്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകും മുന്‍പേ അഴിമതിയുടെ പേരില്‍ പ്രതിക്കൂട്ടിലായ ഇറ്റാലിയന്‍ കമ്പനിക്ക് വീണ്ടും പ്രതിരോധ കരാറുകള്‍ നല്‍കാനുള്ള നീക്കം വന്‍വിവാദത്തിന് വഴിവെക്കുമെന്ന് ഉറപ്പാണ്.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: