പാലക്കാട്: കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ സ്വകാര്യ കമ്പനിക്ക് ജലമൂറ്റാന്‍ നല്കിയ അനുമതി പഞ്ചായത്ത് റദ്ദാക്കി. നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ചിറ്റൂരില്‍ പ്ലാച്ചിമട മോഡല്‍ ജലമൂറ്റലിന് കളമൊരുക്കികൊണ്ട് പ്രതിദിനം നാലരലക്ഷം ലിറ്റര്‍ ജലമൂറ്റാന്‍ സ്വകാര്യ കുപ്പിവെള്ള പ്ലാന്റിന് നല്കിയ അനുമതിയാണ് പഞ്ചായത്ത് റദ്ദാക്കിയത്.
കമ്പനി നിയമനടപടികള്‍ക്ക് മുതിര്‍ന്നാല്‍ അതേ രീതിയില്‍ നേരിടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. എ.ബി.റ്റി ഫ്രൂട്ട് ജൂസ് എന്ന കമ്പനിക്കായിരുന്നു കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ജലചൂഷണത്തിന് അനുമതി നല്‍കിയത്. കമ്പനി നല്കിയ അപേക്ഷയില്‍ 26 ന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതിയാണ് തത്വത്തില്‍ അംഗീകാരം നല്‍കിയത്.
വൈദ്യുതി കണക്ഷന് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നതെന്നും കുഴല്‍കിണര്‍ കുഴിക്കില്ലെന്ന് കമ്പനിയില്‍ നിന്ന് രേഖാമൂലം ഉറപ്പുവാങ്ങിയിട്ടുണ്ടെന്നുമായിരുന്നു പഞ്ചായത്ത് ആദ്യം നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ പഴച്ചാറുകളും മിനറല്‍ വാട്ടറും ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റ് തുടങ്ങുന്നതിന് ഭൂഗര്‍ഭ ജലം ആവശ്യമാണ്. ഇതിനായി 728 കുതിരശക്തിയുള്ള മോട്ടോറും കുഴല്‍ക്കിണറും സ്ഥാപിക്കുന്നതിന് അനുമതി നല്‍കണമെന്നായിരുന്നു കമ്പനി ഉടമ ആവശ്യപ്പെട്ടിരുന്നത്.
കമ്പനി ഉടമയുടെ അപേക്ഷ പഞ്ചായത്ത് ഏകകണ്ഠമായി പാസാക്കുകയായിരുന്നു. പഞ്ചായത്ത് അനുമതി പ്രകാരം എബിറ്റി ഫ്രൂട്ട് കമ്പനി കുഴല്‍കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയും ചെയ്തിരുന്നു. ആറ് മാസത്തിനകം പ്ലാന്റ് പ്രവര്‍ത്തന സജ്ജമാക്കി ഉത്പാദനം ആരംഭിക്കാന്‍ കമ്പനി നീക്കം നടത്തുന്നതിനിടെയാണ് പഞ്ചായത്ത് അനുമതി റദ്ദാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: