ന്യുദല്‍ഹി: സൗദിയിലെ നിതാഖത് നിയമം കര്ശനമാക്കിയതുമായി ബന്ധപ്പെട്ട് ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി കേരളത്തെ ഗുരുതരമായി ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
സൗദിയുമായുള്ള മികച്ച ബന്ധം ഉപയോഗിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗുമായും വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദുമായും ചര്‍ച്ച നടത്തിയശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
അനധികൃതതാമസക്കാരെ നിയമാനുസൃതതാമസക്കാരാക്കി മാറ്റുന്നതിനുവേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സൗദിയുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും. നിയമവിരുദ്ധമായി തുടരുന്നവരെ പിടികൂടി നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനു പകരം ഇന്ത്യന്‍ എംബസിയുടെ ഉത്തരവാദിത്വത്തില്‍ താമസിപ്പിക്കുന്ന കാര്യവും സൗദിയുമായി ചര്‍ച്ച ചെയ്യും.
ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനായി സൗദി സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദിയിലെ തൊഴില്‍മന്ത്രി സ്ഥലത്തില്ലാത്തതാണ് ചര്‍ച്ചകള്‍ വൈകുന്നതിന് കാരണം, ഉമ്മന്‍ചാണ്ടി പറഞ്ഞു.
സൗദി ഫ്രീ വിസ റദ്ദാക്കിയത് മലയാളികളെ കാര്യമായി ബാധിക്കില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഫ്രീ വിസ റദ്ദായതോടെ നാട്ടിലേക്ക് മടങ്ങുന്നതിനായി എക്സിറ്റ്പാസ് ലഭിക്കുന്നതിന് ഇന്ത്യന്‍എംബസിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1,013 പേരാണ്. ഇതില്‍ കേരളത്തില്‍ നിന്നുള്ളവര്‍ 49 പേര് മാത്രമാണ്. ഇന്ത്യന്‍ എംബസിയില്‍ ലഭിച്ച അപേക്ഷകരുടെ വിവരങ്ങള്‍ കൃത്യമാണോയെന്ന് അന്വേഷിക്കുന്നതിനായി അതാത് ജില്ലാ കളക്ടര്‍മാര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. 24 മണിക്കൂറിനകം മറുപടി ലഭ്യമാക്കാനും കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ പ്രത്യേകസെല്‍ രൂപീകരിച്ചിട്ടുണ്ട്.
നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി പ്രവാസികാര്യമന്ത്രി വയലാര്രവി ഇന്ന് ദല്‍ഹിയില്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: