കോട്ടയം: പതിനാലുലക്ഷം രൂപാ ചെലവിട്ടു നഗരസഭ വയസ്കരയില്‍ നിര്‍മ്മിച്ച പകല്‍വീട് ഇപ്പോഴും പ്രവര്‍ത്തനസജ്ജമല്ല. വൃദ്ധജനങ്ങളെ പകല്‍ സമയത്ത് പരിപാലിക്കാന്‍ വേണ്ടിയാണ് 2010ല്‍ ഈ പദ്ധതി പൂര്‍ത്തിയാക്കിയത്. പകല്‍ സമയങ്ങളില്‍ വീടുകളില്‍ ഒറ്റപ്പെട്ടുകഴിയേണ്ടിവരുന്ന വൃദ്ധരെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ചാണ് നഗരസഭ പദ്ധതി പൂര്‍ത്തിയാക്കിയത്. മൂന്നുമുറികള്‍, ഡൈനിംഗ് ഹാള്‍, അടുക്കള, മുകളിലത്തെ നിലയില്‍ വിശാലമായ ഹാള്‍ ഇത്രയും സൗകര്യങ്ങളാണ് ഈ കെട്ടിടത്തിലുള്ളത്. ഇരുപത്തഞ്ചോളം പേര്‍ക്ക് ഒരേസമയത്ത് വിശ്രമിക്കാന്‍ കഴിയും.
പകല്‍ സമയത്ത് ഒറ്റയ്ക്ക് കഴിയേണ്ടിവരുന്ന മാതാപിതാക്കളെ അവര്‍ക്കുള്ള ഭക്ഷണവും നല്കി പകല്‍വീട്ടില്‍ എത്തിക്കണം. വൈകിട്ട് ഇവരെ തിരികെ കൊണ്ടുപോകണം ഇതായിരുന്നു ഈ പദ്ധതിയുടെ ഒന്നാംഘട്ടം. രണ്ടാം ഘട്ടമായി വൃദ്ധജനങ്ങളെ വാഹനത്തിലെത്തി വീട്ടില്‍ നിന്നും കൊണ്ടുവന്നു പകല്‍ വീട്ടില്‍ സംരക്ഷിക്കുവാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും യാഥാര്‍ത്ഥ്യമായില്ല. വീട്ടുപകരണങ്ങള്‍ അടക്കമുള്ള സാധനങ്ങള്‍ പകല്‍വീട്ടില്‍ നശിക്കുകയാണ്. ഇപ്പോള്‍ കെട്ടിടത്തിന്റെ ചുറ്റുംകാടുകയറി അന്യാധീനപ്പെട്ടു കിടക്കുകയാണ്. സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുകയാണ് ഇവിടം. കെട്ടിടത്തിനു ചുറ്റും സ്ഥാപിച്ചിരുന്ന മുള്ളുവേലി തകര്‍ത്ത നിലയിലാണ്.
20-ാം വാര്‍ഡില്‍ വയസ്കരയിലെ വിദ്യാഭ്യാസവകുപ്പ് ഓഫീസിന് എതിര്‍വശത്താണ് പകല്‍വീട്. മുന്‍ കൗണ്‍സിലര്‍ എന്‍.ജയചന്ദ്രന് മുന്‍കൈ എടുത്താണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്. എന്നാല്‍ പിന്നീട് തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ക്ക് ഈ പദ്ധതിയെക്കുറിച്ച് യാതൊരു അറിവുമില്ല. പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ശാപമോക്ഷം കാത്തു കിടക്കുകയാണ് പകല്‍വീട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: