കിടങ്ങൂര്‍: കിടങ്ങൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്ര സംരക്ഷണമിതിയുടെ ആഭിമുഖ്യത്തില്‍ മീനഭരണി ദിവസമായ 12ന് കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രസന്നിധിയില്‍ നിന്നും കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ദേവീക്ഷേത്രത്തിലേക്ക് കുംഭകുടഘോഷയാത്ര നടക്കും. രാവിലെ 7മണിക്ക് പുറപ്പെടുന്ന ഘോഷയാത്ര പമ്പമേളത്തിന്റെയും പാണ്ടിമേളത്തിന്റെയും അകമ്പടിയോടെ 12 മണിക്ക് നടയ്ക്കാംകുന്ന് ദേവീക്ഷേത്രത്തിലെത്തും. തുടര്‍ന്ന് കുംഭകുടം അഭിഷേകവും നടക്കും.
ദാരിക നിഗ്രഹത്തിനുശേഷം ഭദ്രകാളി സന്തോഷാധിക്യത്താല്‍ ചെയ്ത നൃത്തത്തെയാണ് കുംഭകുടനൃത്തം കൊണ്ട് സൂചിപ്പിക്കുന്നത്. ദേവിയുടെ സന്തതസഹചാരിണികളായ മറ്റു ദേവിമാരും ഭൂതഗണങ്ങളും ഭൂസ്പര്ശത്തെ സൂചിപ്പിക്കുന്നതും ഔഷധഗുണമുള്ളതുമായ മഞ്ഞള്‍ നിറച്ച കുംഭവുമായി ദേവിക്കുചുറ്റും നൃത്തം ചെയ്തുകൊണ്ട് അകമ്പടി സേവിക്കുകയും ദേവിയെ മഞ്ഞളിനാല് അഭിഷേകം ചെയ്തുവെന്നുമാണ് സങ്കല്പം. ഈ സങ്കല്പമാണ് കുംഭകുടനൃത്തത്തില് അടങ്ങിയിട്ടുള്ളത്. പ്രപഞ്ചമൊട്ടാകെ നിറഞ്ഞനില്‍ക്കുന്ന ദേവീചൈതന്യത്തിന്റെ മുമ്പില്‍ എല്ലാം സമര്‍പ്പണം ചെയ്യുന്നു എന്നതാണ് മഞ്ഞള്‍ സമര്‍പ്പിക്കുന്നതിലൂടെ വ്യക്തമാകുന്നത്. മനസ്സും ശരീരവും ദേവിക്ക് സമര്‍പ്പിക്കലാണ് മഞ്ഞള്‍ നിറഞ്ഞ കുംഭകുടം സമര്‍പ്പിക്കല്‍. മഞ്ഞള്‍ വരക്കുറിയില് തൃപ്തയാകുന്ന ദേവിക്ക് മഞ്ഞള്‍ അഭിഷേകത്താല്‍ കൂടുതല്‍ സംതൃപ്തയായി ഭക്തര്‍ക്ക് അനുഗ്രഹാശിസ്സുകള്‍ ചൊരിയുന്നു.
അമ്പത്തിയൊന്നു മുക്കുടം ഉള്‍പ്പെടെ നൂറിലധികം കുംഭകുടമാണ് കിടങ്ങൂരുനിന്നും ദേവീസന്നിധിയിലേക്ക് നൃത്തംവയ്ക്കുന്നത്. ദേവിയുടെ പ്രതിപുരുഷനായ വെളിച്ചപ്പാട് ദേവീസന്നിധിയില്നിന്നും എത്തിച്ചേരുകയും ഈശ്വരീചൈതന്യം നിറഞ്ഞ മഞ്ഞള്‍ കുടത്തില്‍ നിറയ്ക്കുകയും ചെയ്യുന്നു. ഇതോടെ കുംഭകുടം അലങ്കരിച്ച് വ്രതനിഷ്ഠരായ ഭക്തര്‍ ശിരസ്സിലേന്തി നൃത്തമാടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: