അറബിക്കടലിന്റെ റാണി എന്നാണ് കൊച്ചിയുടെ വിശേഷണം. കേരളത്തില്‍ അതിവേഗം വളരുകയും വികസിക്കുകയും ചെയ്ത മഹാനഗരം. സ്മാര്‍ട്ട് സിറ്റിയും ഇന്‍ഫോ പാര്‍ക്കും മെട്രോറെയിലും എന്നു വേണ്ട ആധുനിക നഗരത്തിന്റെ കെട്ടും മട്ടും ഭാവവുമെല്ലാം കൊച്ചി നഗരത്തിന്റെ പ്രത്യേകതയായി. വന്‍ നഗരങ്ങളുടെ നേട്ടങ്ങളും കോട്ടങ്ങളുമെല്ലാം അവകാശപ്പെടാന്‍ കഴിയുന്ന കൊച്ചിയുടെ നേട്ടപ്പട്ടികയില്‍ തിളക്കമാര്‍ന്ന ഒരു സംരംഭമാണ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ട ഭാസ്കര്‍ റാവു സ്മാരക മന്ദിരം. 7500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ മന്ദിരം അന്താരാഷ്ട്ര നിലവാരമുള്ള കണ്വെന്ഷന് സെന്ററായാണ് പടുത്തുയര്‍ത്തിയിട്ടുള്ളത്. ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ഒരുക്കിയിട്ടുള്ള മന്ദിരത്തില്‍ ഒരേ സമയം 2000 പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയമുണ്ട.് വിശാലമായ വാഹന പാര്‍ക്കിംഗ് സൗകര്യവും മറ്റും സജ്ജമാക്കിയത് കൊച്ചിയില്‍ ഒരനുഗ്രഹം തന്നെയാണ്. വിശാലമായ അടുക്കളയും ഭക്ഷണശാലകളും താമസസ്ഥലവുമെല്ലാം കുറ്റമറ്റതായി പണിതീര്‍ത്തിട്ടുണ്ട്. നാലുപതിറ്റാണ്ടായി കൊച്ചിയില്‍ വിവിധങ്ങളായ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി വരുന്ന രാഷ്ട്ര ധര്‍മ്മ പരിഷത്താണ് ഈ സ്മാരക മന്ദിരവും നിര്‍മ്മിച്ചിട്ടുള്ളത്.
ആര്‍എസ്എസിന്റെ കേരള പ്രാന്തപ്രചാരകായി പ്രവര്‍ത്തിച്ച ഭാസ്കര്‍ റാവുവിന്റെ സ്മാരകമായി ഇത്രയും വിപുലവും വിസ്മയപ്പെടുത്തുന്നതുമായ കെട്ടിടസമുച്ചയം നിര്‍മ്മിച്ചത് എന്തുകൊണ്ടും ഉചിതമാണ്. രാഷ്ട്ര സേവനത്തിനും ജനക്ഷേമത്തിനുമായി സമര്‍പ്പിച്ച ജീവിതമായിരുന്നു ഭാസ്കര്റാവുവിന്റേത്. ആര്‍എസ്എസ് എന്ന മഹാപ്രസ്ഥാനത്തിന്റെ പ്രചാരകനായി കേരളത്തിലെത്തിയ ഈ മഹാരാഷ്ട്രക്കാരന് അരനൂറ്റാണ്ടിലേറെ മലയാളി സമൂഹത്തിന്റെ ഇണങ്ങിയ കണ്ണിയായി സേവനമനുഷ്ഠിച്ചു. കേരളത്തില്‍ ആര്‍എസ്എസിന് ശക്തമായ അടിത്തറ സൃഷ്ടിക്കാനും സംഘടനാ സംവിധാനം ഒരുക്കാനും കഴിഞ്ഞത് ഭാക്സര്റാവുവിന്റെ നേതൃത്വപാടവം കൊണ്ടാണെന്ന് നിസ്സംശയം പറയാം. കേരളീയ സമൂഹത്തിന്റെ സമസ്ത മേഖലകളിലും സംഘത്തിന്റെ സ്വാധീനം വ്യാപിപ്പിച്ചു. ഭാസ്കര്‍ റാവുവിന്റെ കുലീനമായ പെരുമാറ്റമാണ് ഇതിന് സഹായിച്ചത്. രണ്ടു പതിറ്റാണ്ടിലേറെ ആര്‍എസ്എസിന്റെ പ്രാന്ത പ്രചാരകനെന്നനിലയിലുള്ള പ്രവര്‍ത്തനത്തിനിടയില്‍ ഏത് മേഖലയിലും കടന്നുകയറാനും നേതൃത്വം നല്‍കാനുമുള്ള പ്രവര്‍ത്തകരെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച ഭാസ്കര്‍റാവു സംഘ പ്രസ്ഥാനങ്ങളില്‍ അണിനിരന്ന ജനലക്ഷങ്ങളുടെ കണ്‍കണ്ട ദൈവം തന്നെയായിരുന്നു. തന്നെ ബാധിച്ച ഗുരുതരമായ രോഗത്തിന് വിശ്രമം നല്കി അവിശ്രമം സേവന പ്രവര്‍ത്തനത്തില്‍ മുഴകി. പ്രാന്തപ്രചാരക പദവി ഒഴിഞ്ഞ ശേഷം രാജ്യത്താകമാനമുള്ള തീര്‍ത്തും അവശരും അശരണരുമായ വനവാസികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനുള്ള പ്രയത്നത്തിലാണ് മുഴുകിയത്.
കെ. ഭാസ്കര്‍റാവു പൊതുസമൂഹത്തിന് എത്രമാത്രം സ്വീകാര്യനായിരുന്നു എന്നതിന്റെ തെളിവാണ് സ്മാരക മന്ദിര ഉദ്ഘാടനസഭയിലെ സാന്നിധ്യം. സന്യാസി ശ്രേഷ്ഠന്മാര്, രാഷ്ട്രീയ നേതാക്കള്‍, തൊഴിലാളികള്‍, വിദ്യാഭ്യാസ വിചക്ഷണന്മാര്, ശാസ്ത്രജ്ഞന്മാര് എന്നുവേണ്ട സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളെല്ലാം ഒത്തുചേര്‍ന്ന് ചടങ്ങ് ധന്യമാക്കി. മന്ദിരം ഉദ്ഘാടനം നിര്‍വഹിച്ചതാകട്ടെ ആര്‍എസ്എസിന്റെ സമാദരണീയനായ അധ്യക്ഷന്‍ ഡോ. മോഹന്‍ ജി ഭാഗവത്. ഉന്നതമായ ചിന്തയും എളിയ ജീവിതവും സരളമായ സംഭാഷണങ്ങളും കൊണ്ട് ഏത് തലത്തിലുള്ളവരേയും തന്നിലേക്കാകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്ന ഭാസ്കര്‍റാവുവിന്റെ നാമത്തിലുള്ള സ്മാരകത്തോളം പ്രൗഢഗംഭീരമായ മറ്റൊരു സ്മാരകവും കേരളത്തിലാര്ക്കുമില്ല. വെറുമൊരു കെട്ടിടമെന്നതിലുപരി കേരളത്തിന്റെ വാസ്തുഭംഗിയും പാരിസ്ഥിതിക സവിശേഷതകളും കൈവിടാതെ ശ്രദ്ധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മന്ദിരത്തിനു ചുറ്റുമായി ഔഷധസസ്യങ്ങളും മറ്റ് പുഷ്പ ഫലാദികളും സജ്ജീകരിക്കാനുള്ള ശ്രമവും പ്രശംസനീയമാണ്. ഖരമാലിന്യമാണ് കൊച്ചിയടക്കമുള്ള നഗങ്ങളുടെ ശാപം. ഇത്രയും വലിയൊരു മന്ദിരത്തിന് അനിവാര്യമായ മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മിച്ചതും പ്രശംസനീയമാണ്. സര്‍ക്കാര്‍ കാര്യങ്ങളെല്ലാം മുറപോലെ എന്ന അവസ്ഥ നിലനില്ക്കുമ്പോള് റിക്കാര്‍ഡുവേഗത്തില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താന്‍ കഴിഞ്ഞത് സംഘസംവിധാനത്തിന്റെ മികവിന് മറ്റൊരു ഉദാഹരണമാണ്. ഭാസ്കര്‍ റാവുവിന് അര്‍ഹിക്കുന്ന ആദരവ് നല്കാന് ശ്രദ്ധിച്ച രാഷ്ട്ര ധര്‍മ്മ പരിഷത്തിന്റെ ഉദ്യമം പ്രശംസനീയം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: