അരൂര്‍(ആലപ്പുഴ): നിര്‍മാണത്തിനിടെ പള്ളി കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര് മരിച്ചു. ബിഹാര്‍ മോദണി ജില്ല സ്വദേശി വിശ്വനാഥ പ്രസാദ് (52), തിരുനെല്‍വേലി സ്വദേശി സുരഷ് എന്നിവരാണ് മരിച്ചത്. 17 ഓളം പേര് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്.
ഇന്നലെ വൈകിട്ട് 6.30ഓടെ അരൂര്‍ സെന്റ് അഗസ്റ്റിന് പള്ളിയുടെ പഴയ കെട്ടിടത്തോട് ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ കെട്ടിടമാണ് തകര്‍ന്ന് വീണത്. മുപ്പത് അടിയോളം ഉയരമുള്ള മകുടം കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ അടര്‍ന്ന് വീഴുകയായിരുന്നു. കൂറ്റന്‍ ബീമുകളും കമ്പികളും കോണ്‍ക്രീറ്റും അടര്‍ന്ന് വീണതിനെ തുടര്‍ന്ന് ആറോളം തൊഴിലാളികള്‍ അടിയില്‍പ്പെടുകയായിരുന്നു. കോണ്‍ക്രീറ്റ് അടര്‍ന്ന് വീണപ്പോള്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ചില ഭാഗങ്ങള്‍ വീണ് പരിക്കേറ്റ പതിനൊന്നോളം പേരെയാണ് ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ബിശ്വനാഥ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട ഒരു തൊഴിലാളിയെ 9.15 ഓടെയാണ് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ചാലക്കുടി ആറനാക്കില് ജിന്സിന്, അരൂര്‍ വലിയപറമ്പില്‍ സെബാസ്റ്റ്യന്‍, വടക്കേക്കുറ്റിയില് മോഹനന്, കോരക്കാരന് വീട്ടില്‍ മിഥുന്, കണ്ണൂര്‍ പള്ളിക്കുന്ന് മുക്കത്തുവീട്ടില് റാഫി ജോസഫ്, എഴുപുന്ന പന്ത്രനടയില് രമണന്, കണിയവീട്ടില്ച്ചിറ സന്തോഷ് തുടങ്ങിയവര്‍ സ്വകാര്യ ആശുപത്രിയിലും പട്ടണക്കാട് സ്വദേശി വര്‍ഗീസ്, തമിഴ്നാട് സ്വദേശി കെന്നടി എന്നിവര്‍ ജനറല്‍ ആശുപത്രിയിലുമാണ്. മരിച്ച ബിശ്വനാഥന് ഏറെനാളായി അരൂരിലാണ് താമസം.
കണ്ണൂര്‍ സ്വദേശി പ്രകാശന് എന്ന കരാറുകാരന്റെ നേതൃത്വത്തിലാണ് പള്ളിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം പ്രദേശവാസികളെയും ഉള്‍പ്പെടുത്തിയായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. അതിശക്തമായ മിന്നലിനെ തുടര്‍ന്നാണ് നിര്‍മാണത്തിനിടെ കെട്ടിടം നിലംപതിച്ചതെന്ന് രക്ഷപെട്ട തൊഴിലാളികള്‍ പറയുന്നു. അപകടം നടന്ന ഉടന്‍ തന്നെ അരൂര്‍ പോലീസാണ് സ്ഥലത്തെത്തിയത്. പിന്നീട് മൂന്ന് യൂണിറ്റ് അഗ്നിശമനസേന എത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടു. രണ്ട് മണിക്കൂറോളം കഴിഞ്ഞ ശേഷമാണ് കൂറ്റന്‍ ക്രെയിനുകളും ഉപകരണങ്ങളും എത്തിക്കാന്‍ സാധിച്ചത്.
അഞ്ചോളംപേര്കൂടി കെട്ടിടത്തിനടിയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് സംശയമുള്ളതിനാല്‍ രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്. എറണാകുളം ജില്ലാ കളക്ടര്‍, ആലപ്പുഴ എഡിഎം, ജില്ലാ പോലീസ് മേധാവികള്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ സജ്ജീകരണങ്ങളൊന്നുമില്ലാതെയാണ് പടുകൂറ്റന്‍ നിര്‍മാണ പ്രവൃത്തികള്‍ നടന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ശാന്തിയാണ് ബിശ്വനാഥിന്റെ ഭാര്യ. മക്കള്‍: സോമ, ഉമ, സുനിത, കവിത.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: