പത്തനംതിട്ട: വിവാദമായ നിര്‍ദ്ദിഷ്ട ആറന്മുള വിമാനത്താവള പ്രദേശം ഗൂഗിള്‍ ഇന്റര്‍നെറ്റിന്റെ സാറ്റലൈറ്റ് മാപ്പില്‍ കാണാനില്ല. വിമാനത്താവളത്തിനെതിരേ സുപ്രീം കോടതിയുടെ ഹരിത ട്രൈബ്യൂണലില്‍ ഈ രേഖ സമര്‍പ്പിച്ചിരുന്നു. അങ്ങനെ വിമാനത്താവളത്തിനെതിരേ വിധി നേടിയ ഈ രേഖയില്‍ കൃത്രിമം കാണിച്ചതില്‍ ഗൂഗിള്‍ ഇന്റര്‍നെറ്റ് കമ്പനിക്കും പങ്കുണ്ടെന്നാണു സംശയിക്കുന്നത്. എന്നാല്‍ യാഹൂ ഇന്റര്‍നെറ്റ് കമ്പനിയുടെ സാറ്റലൈറ്റ് മാപ്പില്‍ കൃത്രിമം നടത്തിയിട്ടില്ല.
നിര്‍മ്മാണം നടക്കുന്ന ഭൂപ്രദേശം ഇന്റര്‍നെറ്റ് മാപ്പില്‍ ഇപ്പോള്‍ ചതുരാകൃതിയില്‍ മേഘങ്ങള്‍ കൊണ്ടു മറഞ്ഞ സ്ഥിതിയിലാക്കിയിരിക്കുകയാണ്. നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശമായ മാവേലിക്കര കോഴഞ്ചേരി ഹൈവേയില്‍ ആറന്മുള ഗണപതി ക്ഷേത്രം മുതല്‍, തെക്കേമല വരെയുള്ള ഭാഗങ്ങളും, ആറന്മുള പരിയാരം റോഡിനും, തിരുവല്ല-കുമ്പഴ റോഡിനും ഇടയിലുള്ള പ്രദേശങ്ങളാണ് മറച്ചിരിക്കുന്നത്. ആറന്മുളയ്ക്ക് സമീപ പ്രദേശങ്ങളായ ഉള്ളനാട്, മുടത്തുകോണം, ചെന്നീര്‍ക്കര, രാമന്‍ചിറ, ഊന്നുകല്‍, ഇലവുംതിട്ട, പ്രക്കാനം, മെഴുവേലി, കുഴിക്കാലാ. ഇലന്തൂര്‍, കാരൂര്‍, തേക്കേമല, മാരാമണ്‍ എന്നീ പ്രദേശങ്ങളാണ് ‘കാണാതായത്.
പൈതൃകഗ്രാമകര്‍മ്മസമിതി നല്കിയ കേസ് ട്രൈബ്യൂണല്‍ പരിഗണിക്കാനിരിക്കെ വീണ്ടും ഗൂഗിള്‍മാപ്പ് തെളിവായി വരാതിരിക്കാനാണ് ഈ മറിമായം എന്നാണു സംശയിക്കുന്നത്. എന്നാല്‍ വ്യക്തികള്‍ക്ക് കമ്പനിയുടെ സഹായമില്ലാതെ ഈ സാങ്കേതിക കൃത്രിമം ചെയ്യാനാവില്ല. പദ്ധതിക്കു പിന്നിലുള്ള കെജിഎസ് ഗ്രൂപ്പ് ഗൂഗിള്‍ സംവിധാനത്തെ സ്വാധീനിച്ചതായാണു സംശയം. ഇതു സംബന്ധിച്ച് ഗൂഗിളിനു നല്കിയ പരാതിക്ക് വ്യക്തികളുടെ പരാതികള്‍ പരിഗണിക്കാനാവില്ലെന്നാണു മറുപടി.
എം.ആര്.അനില്‍ കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: