കൊല്ലം: കേരളത്തില്‍ അത്യുഷ്ണം തുടരുന്നു. പുനലൂരില്‍ മൂന്ന് പേര്‍ക്ക് കൂടി സൂര്യതാപമേറ്റു. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനായ രഘുനാഥിന് ഇന്ന് രാവിലെ പൊള്ളലേറ്റു. ഇദ്ദേഹത്തെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് സുരേഷ്, നൗഷാദ് എന്നിവരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വര്‍ക് ഷോപ്പ് ജീവനക്കാരന് ബോബസ് ഫിലിപ്പിനു സൂര്യാഘാതമേറ്റിരുന്നു. കൊല്ലത്തു പകല്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസിലെത്തി. 38 ഡിഗ്രി സെല്‍-ഷ്യസ് ചൂടാണ് കഴിഞ്ഞ ദിവസം പുനലൂരില്‍ രേഖപ്പെടുത്തിയത്. പാലക്കാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന സ്ഥലമാണ് പുനലൂര്‍. ഇന്നലെ പാലക്കാട് റെക്കോഡ് ചൂട് രേഖപ്പെടുത്തി. ശരാശരി പുനലൂരില്‍ രേഖപ്പെടുത്തുന്ന ചൂട് 37.5 ഡിഗ്രി സെല്‍ഷ്യസാണ്.
ശരീരത്തിലെ താപനിലയേക്കാള്‍ അന്തരീക്ഷ താപനില ഉയരുമ്പോഴാണ് സൂര്യാഘാതം ഏല്‍ക്കുന്നത്. സൂര്യാഘാതമേല്‍ക്കുന്നത് തടയാന്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ദിവസവും കുറഞ്ഞത് 20 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. കഞ്ഞിവെള്ളം, കരിക്കിന് വെള്ളം എന്നിവ ശരീരം തണുക്കാന്‍ ഉത്തമമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നേരിട്ട് ശരീരത്തില്‍ വെയില് എല്ക്കുന്നത് പരമാവധി ഒഴിവാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: