തിരുവനന്തപുരം: ഭാര്യ യാമിനി തങ്കച്ചിയുമായുള്ള പ്രശ്നത്തില്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്ന കെ.ബി.ഗണേഷ് കുമാര്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചു. പീഡനത്തിന് പരാതി നല്കിയ ഭാര്യ യാമിനിത്തങ്കച്ചിയോടും കുട്ടികളോടുമാണ് ഗണേഷ് ഖേദം പ്രകടിപ്പിച്ചത്. ഭാര്യയോടു രേഖാമൂലവും പിന്നീടു പരസ്യമായും ഖേദം പ്രകടിപ്പിച്ച ഗണേഷ്കുമാര് തങ്കച്ചിയുമായി ചേര്‍ന്ന് വിവാഹ മോചനത്തിന് സംയുക്തമായി അപേക്ഷ നല്‍കാനും തീരുമാനിച്ചതായി അറിയിച്ചു. ഇതിനിടെ ഗണേഷും അദ്ദേഹത്തിന്റെ പാര്‍ട്ടിയായി കേരളാ കോണ്‍ഗ്രസ് ബിയും തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മേല്‍നോട്ടത്തില്‍ ശ്രമം തുടങ്ങി.
ഇന്നലെ പകല്‍ മുഴുവന്‍ നടന്ന നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മദ്ധ്യസ്ഥരായി വന്ന ഷാജികൈലാസിനെപ്പോലുള്ള സുഹൃത്തുക്കളുടെ ഉപദേശവും ഇടപെടലുകളുമാണ് ഗണേഷും യാമിനിയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായത്. ഇരുവരും മാന്യമായ വേര്‍പിരിയലിനും സ്വത്ത് വിഭജനത്തിനും തീരുമാനിക്കുകയായിരുന്നു.
ഇന്നലെ കൂടിയാലോചനകള്‍ക്കൊടുവില്‍ ഭാര്യയോട് സ്വകാര്യ കാര്യങ്ങള്‍ പരസ്യമാക്കിയതില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മുന്‍ മന്ത്രി ഗണേഷ്കുമാര് എഴുതി തയ്യാറാക്കിയ പ്രസ്താവന യാമിനിയുടെ വീട്ടില്‍ എത്തിച്ചു. ഷാജി കൈലാസാണ് യാമിനിയുടെ വീട്ടില്‍ പ്രസ്താവന എത്തിച്ച് അനുമതി വാങ്ങിയത്. ഇതിനുശേഷമാണ് ഗണേഷ് കുമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.
ഭര്‍ത്താവിന്റെ അപേക്ഷ താന്‍ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തതായി യാമിനി അറിയിച്ചു. തുടര്‍ന്നായിരുന്നു ഗണേഷ് കുമാറിന്റെ പരസ്യമായ ഖേദ പ്രകടനം. എഴുതിത്തയ്യാറാക്കിയ പ്രസ്താവന മന്ത്രി വായിച്ചു. യാമിനിക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കും. ഭാര്യക്കും കുട്ടികള്‍ക്കുമുണ്ടായ വിഷമങ്ങളില്‍ ഖേദിക്കുന്നു, ഗണേഷ് കുമാര്‍ പറഞ്ഞു. പ്രസ്താവനയുടെ ഒടുവില്‍ ഗണേഷ് കുമാര്‍ വിങ്ങിപ്പൊട്ടി.
അതിനിടെ യുഡിഎഫ് യോഗത്തില്‍ 20 മാസങ്ങള്‍ക്കുശേഷം കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്. ബാലകൃഷ്ണ പിള്ള പങ്കെടുത്തു. കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാവുന്ന യോഗം പിന്നീട് ചേരാവുന്നതാണെന്ന് പിള്ള വിശദീകരിച്ചു. അതേസമയം, ബാലകൃഷ്ണ പിള്ളയുടെ പാര്‍ട്ടിക്ക് അര്‍ഹമായ ബോര്‍ഡ്-കോര്പ്പറേഷന് അദ്ധ്യക്ഷ സ്ഥാനങ്ങള്‍ ലഭ്യമാക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി തീരുമാനം കൈക്കൊള്ളുമെന്ന ധാരണ ഉണ്ടാക്കിയതായി സൂചനകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: