ന്യൂദല്‍ഹി: സിഖ് കൂട്ടക്കൊല കേസില്‍ കോണ്‍ഗ്രസ് നേതാവായ ജഗദീഷ് ടൈറ്റ്ലറെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് കോടതി തള്ളി. ടൈറ്റ്ലര്‍ക്കെതിരെ പുനരന്വേഷണം നടത്തണമെന്ന് പ്രത്യേക കോടതി ഉത്തരവിട്ടു. കേസ് തുടക്കം മുതല്‍ അന്വേഷിച്ച് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. കലാപത്തില്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യ നല്കിയ പരാതിയിലാണ് കോടതി ഉത്തരവ്. ദല്‍ഹിയില്‍ ഗുരുദ്വാരയില്‍ അഭയം തേടിയവരെ അന്ന് പാര്‍ട്ടിയുടെ പ്രമുഖ നേതാവായിരുന്ന ടൈറ്റ്ലറുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. 1984 നവംബറിലെ പുല്ബന്ഗാശ് ഗുരുദ്വാര കൊലപാതകങ്ങളില്‍ ജഗദീഷ് ടൈറ്റ്ലര്‍ക്കുള്ള പങ്ക് ഇല്ലാതാക്കാന്‍ സിബിഐ മനപ്പൂര്‍വ്വം ശ്രമിച്ചെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
ഇന്ദിരാഗാന്ധിയുടെ വധത്തെതുടര്ന്നാണ് സിഖ് വിരുദ്ധ കലാപമുണ്ടായത്. സംഭവത്തില്‍ 3296 സിഖുകാര്‍ കൊല്ലപ്പെടുകയും 40,000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഔദ്യോഗിക കണക്ക് ഇതാണെങ്കിലും അനൗദ്യോഗിക കണക്കുപ്രകാരം മരണസംഖ്യ ഇതിലും കൂടുതലാണ്. സിഖുകാര്‍ക്കെതിരെ കലാപം നടന്നപ്പോള്‍ ദല്‍ഹി പൊലീസ് മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ കണ്ണടയ്ക്കുകയായിരുന്നു.
2007ല്‍ സിഖ് വിരുദ്ധ കലാപക്കേസ് അന്വേഷണം എറ്റെടുത്ത സിബിഐ ടൈറ്റ്ലര്‍ക്കെതിരെ തെളിവുകള്‍ ഇല്ലെന്നു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ടൈറ്റ്ലര്ക്കെതിരായ അന്വേഷണം അവസാനിപ്പിച്ച് സമര്‍പ്പിച്ച 2009ലെ റിപ്പോര്‍ട്ടിനെതിരെ കലാപത്തില്‍ കൊല്ലപ്പെട്ടവരിലൊരാളുടെ വിധവയായ ലക്വീന്ദര്‍ കൗറാണ് സിബിഐ കോടതിയെ സമീപിച്ചത്. കേസില്‍ രണ്ടു സുപ്രധാന സാക്ഷികളുടെ മൊഴി സിബിഐ രേഖപ്പെടുത്തിയില്ലെന്നു ഹര്‍ജിക്കാരി ആരോപിച്ചിരുന്നു. 1984 നവംബര്‍ ഒന്നിന് ഉത്തര ദല്‍ഹിയിലെ പുല്ബംഗഷ് ഗുരുദ്വാരയിലെ മൂന്ങ്കൊലപാതകങ്ങളില് ടൈറ്റ്ലര്ക്കെതിരായ കേസ് തള്ളാന്‍ സിബിഐ മനപൂര്‍വം ശ്രമിച്ചെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
കലാപത്തില്‍ ടൈറ്റ്ലറുടെ പങ്ക് രണ്ട് തവണ സിബിഐ അന്വേഷിച്ചിരുന്നു. ടൈറ്റ്ലര്‍ക്കെതിരെ തെളിവില്ലെന്ന് 2007ല്‍ സിബിഐ നല്കിയ റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് വീണ്ടും അന്വേഷണം നടത്തിയ സിബിഐ 2009ല്‍ സമാന റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
സിഖ് കൂട്ടകൊലക്കേസില്‍ കോണ്‍ഗ്രസ് നേതാവായ സജ്ജന്‍ കുമാറിന് പങ്കുണ്ടെന്ന് നേരത്തെ സിബിഐ ദല്‍ഹിയിലെ പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേന്ദ്രമന്ത്രി കമല്‍നാഥ്, എച്ച്.കെ. എല്‍. ഭഗത്ത്, ആര്.കെ. ആനന്ദ്, ദര്ശന് ശാസ്ത്രി എന്നീ കോണ്‍ഗ്രസ് നേതാക്കളുടെ പങ്കും വിവിധ അന്വേഷണ കമ്മീഷനുകള്‍ കണ്ടെത്തിയിരുന്നു.കലാപകാലത്ത് സിഖുകാരെ കൂട്ടക്കൊല ചെയ്യാന്‍ ജനങ്ങളെ പ്രചോദിപ്പിച്ചത് കോണ്‍ഗ്രസ് നേതാക്കളായിരുന്നു. പാക്കിസ്ഥാനില്‍ ജനിച്ച് ഇന്ത്യയിലേക്ക് കുടിയേറിയ ജഗദീഷ് കപൂറാണ് ക്രിസ്തുമതം സ്വീകരിച്ച് ജഗദീഷ് ടൈറ്റ്ലര്‍ ആയത്. സഞ്ജയ്ഗാന്ധിയുടെ വലംകയ്യായി കോണ്‍ഗ്രസിലെത്തിയ ടൈറ്റ്ലര്‍ 1980ല്‍ പാര്‍ലമെന്റ് അംഗമാകുകയും കേന്ദ്രമന്ത്രിയാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: