ന്യൂദല്‍ഹി: രാജസ്ഥാനില്‍ 400 വര്‍ഷം പഴക്കമുള്ള പള്ളി പൊളിക്കാന്‍ കൂട്ടുനിന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടി വിവാദമാകുന്നു. സംഭവത്തില്‍ സുപ്രീംകോടതി കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്കും കോണ്‍ഗ്രസ് എംപി നവീന്‍ ജിന്‍ഡാലിനും നോട്ടീസയച്ചു. രാജസ്ഥാനിലെ ഭില്‍വാര ജില്ലയില്‍ നവീന്‍കുമാര്‍ ചെയര്‍മാനായ ജിന്‍ഡാല്‍ കമ്പനിയാണ് പള്ളി പൊളിച്ചത്. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി നടപടി.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് എംപി കൂടിയായ നവീന്‍ ജിന്‍ഡാല്‍ അധികൃതരെ സ്വാധീനിച്ചാണ് ഖാനനാനുമതി നേടി പള്ളി പൊളിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചെന്ന് കരുതുന്ന ഏറെ ചരിത്രപ്രാധാന്യമുള്ള പള്ളി ജിന്‍ഡാലും കൂട്ടരും വ്യവസായതാത്പര്യത്തിനായി പൊളിച്ചുമാറ്റുകയായിരുന്നെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.ഭില്‍വാരയിലെ പഞ്ച്നായ്ക്കന് എന്ന സൊസൈറ്റിയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. പള്ളി മാത്രമല്ല ഇതോടൊപ്പമുണ്ടായിരുന്ന ശവമടക്ക് സ്ഥലവും ജിന്‍ഡാല്‍ കമ്പനി നശിപ്പിച്ചതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ സമിതിയാണ് ഖാനന മന്ത്രാലയം, വനം പരിസ്ഥിതി തുടങ്ങിയ വിവിധ മന്ത്രാലയങ്ങള്‍ക്കും രാജസ്ഥാന് സര്‍ക്കാരിനും നോട്ടീസയച്ചത്. കൂടാതെ നവീന്‍ ജിന്‍ഡാലിനും ജയ്പ്പൂരിലെ വഖഫ് ബോര്‍ഡിനോടും ദേശീയന്യൂനപക്ഷ കമ്മീഷനോടും സുപ്രീംകോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. പള്ളി പൊളിച്ചത് രാജസ്ഥാന് റിലീജിയസ് ബില്‍ഡിംഗ്സ് ആന്‍ഡ് പ്ലേസസ് നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.
അയോധ്യയില്‍ ബാബറി മസ്ജിദ് പൊളിച്ചതിനെതിരെ വാളെടുത്ത കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്താണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി പൊളിച്ചുമാറ്റിയതെന്നതാണ് ഏറെ വിചിത്രം.
കോണ്‍ഗ്രസ് എംപിയായ നവീന്‍ ജിന്‍ഡാലിന്റെ വ്യവസായ താത്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ചരിത്രപ്രാധാന്യമുള്ള പള്ളി പൊളിക്കാന്‍ കൂട്ടു നില്‍ക്കുകയായിരുന്നെന്നാണ് ആരോപണം.
സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായനടപടികളെടുക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: