മലപ്പുറം: കെടുകാര്യസ്ഥതയുടെയും ആസൂത്രണമില്ലായ്മയുടെയും ഉദാഹരണങ്ങളാവുകയാണ് മലപ്പുറം ജില്ലയില്‍ പുതുതായി ആരംഭിച്ച മൂന്ന് സര്‍വ്വകലാശാലകള്‍. പഠിപ്പിക്കാന്‍ അധ്യാപകരോ, പഠിക്കാന്‍ വിദ്യാര്‍ത്ഥികളോ, വേണ്ടത്ര കോഴ്സുകളോ ഇല്ലാതെ ഈ സര്‍വ്വകലാശാല കേന്ദ്രങ്ങള്‍ പ്രഹസനമാവുകയാണ്.
ഏറെ വിവാദങ്ങള്‍ക്കും ചൂടുപിടിച്ച വാദ പ്രതിവാദങ്ങള്‍ക്കും ശേഷം മലപ്പുറം ജില്ലയില്‍ ആരംഭിച്ച അലിഗഢ് മുസ്ലീം സര്‍വ്വകലാശാല കേന്ദ്രം അടച്ചുപൂട്ടലിന്റെ വക്കിലാണ്. താല്കാലിക അടിസ്ഥാനത്തില്‍ നിയമിച്ച അധ്യാപകരുടെ കാലാവധി മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയായി. ഇതോടെ അധ്യാപകരില്ലാത്ത സര്‍വ്വകലാശാലാ കേന്ദ്രം എന്ന ഖ്യാതിയുമായി. എം ബി ബി എസ് ഉള്‍പ്പെടെ വിവിധ കോഴ്സുകള്‍ ആരംഭിക്കുമെന്നാണ് ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നതെങ്കിലും ആരംഭിച്ചത് നിയമകോഴ്സും എം ബി എ യും മാത്രം. ഈ രണ്ട് കോഴ്സുകളിലാകട്ടെ പഠിക്കാന്‍ ആവശ്യത്തിന് വിദ്യാര്‍ത്ഥികളും ഇല്ല. ഇതോടെ കേന്ദ്രം തുടര്‍ന്ന് നടത്തണമോ എന്ന ആലോചനയിലാണ് ബന്ധപ്പെട്ടവര്‍.
അലിഗഢ് സര്‍വ്വകലാശാലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് യോഗ്യതാ കോഴ്സുകള്‍ കഴിയുന്നവര്‍ക്ക് ഇവിടുത്തെ കോഴ്സുകളില്‍ സീറ്റ് സംവരണമുണ്ട്. എന്നാല്‍ കേരളത്തില്‍ ഉള്ള ഈ ഒരേ ഒരു സെന്ററില്‍ അടിസ്ഥാന യോഗ്യതാകോഴ്സുകള് ഇല്ലാത്തതിനാല്‍ മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. കേന്ദ്രത്തില്‍ പ്ലസ് ടു കോഴ്സ് അനുവദിച്ചാല്‍ അത് തദ്ദേശിയരായ കുട്ടികള്‍ക്ക് സഹായകരമാകും. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇതിന് തടസ്സം നില്‍ക്കുകയാണ്.
മലപ്പുറം ജില്ലയിലെ ചേലാമലയില്‍ ഏകദേശം 300 ഏക്കറോളം ഭൂമിയാണ് അലിഗഢ് സര്‍വ്വകലാശാല കേന്ദ്രത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറിയിട്ടുള്ളത്. ഇതിന് പുറമെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ച കോടികള്‍ വേറെയും. വിരലിലെണ്ണാവുന്ന വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇവിടുള്ളത്. പുതിയ കോഴ്സുകള്‍ ആരംഭിച്ചാല്‍ ഒട്ടേറെ തടസ്സങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അലിഗഢ് സര്‍വ്വകലാശാല പ്രാദേശിക കേന്ദ്രത്തിന്റെ ഭാവിതന്നെ ഇരുളിലാണ്.
ഇതിലും വിചിത്രമാണ് കഴിഞ്ഞ നവംബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യപ്പെട്ട മലയാളം സര്‍വ്വകലാശാലയുടെ കാര്യം. ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടന മാമാങ്കം നടത്തിയ സര്‍വ്വകലാശാലക്ക് ഇതുവരെ സ്വന്തമായി ഒരു സെന്റ് ഭൂമിയോ ഒരു ഓഫീസോ കണ്ടെത്താന്‍ സര്‍ക്കാരിനായിട്ടില്ല. സര്‍വ്വകലാശാലക്കായി ആതവനാട് ഭൂമി ഏറ്റെടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് എതിര്‍പ്പില്‍ കുടുങ്ങി കിടക്കുകയാണ്. ഈ വര്‍ഷം അഞ്ച് ബിരുദാനന്തര ബിരുദ കോഴ്സുകള്‍ ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനാവശ്യമായ ഫാക്കല്റ്റിമാരെയോ മറ്റ് ജീവനക്കാരെയോ നിയമിച്ചിട്ടില്ല.
അധ്യാപകരെ താല്ക്കാലികാടിസ്ഥാനത്തിലോ, ഡെപ്യൂട്ടേഷനിലോ നിയമിക്കാനാണ് ആലോചനയെന്ന് വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പറയുന്നു. എന്നാല്‍ താല്‍ക്കാലിക അധ്യാപകരെ മാത്രം നിയമിച്ചുകൊണ്ട് ഒരു സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് ഉചിതമായിരിക്കില്ല എന്നാണ് അക്കാദമിക് വിദഗ്ധരുടെ അഭിപ്രായം. കാഴ്സുകള്ക്ക് അവശ്യമായ സിലബസ് തീരുമാനിക്കാനും കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ വടംവലികളും സ്ഥാനമോഹികളുടെ തള്ളിക്കയറ്റവും മൂലം അക്കാദമിക് കൗണ്‍സില്‍ രൂപീകരണം പോലും പൂര്‍ത്തിയായിട്ടില്ല.
അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരും അധ്യാപകരും ഇല്ലാതെ തിടുക്കത്തില്‍ ഒരു സര്‍വ്വകലാശാല ഉദ്ഘാടനം നടത്തി യഥാര്‍ത്ഥത്തില്‍ ജനങ്ങളെ വിഡ്ഢികളാക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്.
ഇംഗ്ലീഷ് ആന്റ് ഫോറിന് ലാംഗ്വേജസ് യൂണിവേഴ്സിറ്റി അഥവാ ഇഫ്ലു ആണ് മൂന്നാമത്തെ സര്‍വ്വകലാശാല. ഇംഗ്ലീഷ് , ഫ്രഞ്ച്, ജര്‍മ്മന്‍, അറബി തുടങ്ങിയ വിദേശ ഭാഷകളില്‍ ഉന്നത പഠനത്തിനുള്ള സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇഫ്ലു സെന്റര്‍ പാണക്കാട് പ്രഖ്യാപിച്ചതെങ്കിലും ഇതിന്റെ തുടര്‍ നടപടികള്‍ എവിടെയും എത്തിയിട്ടില്ല. അതിനിടെ കേന്ദ്രത്തില്‍ അറബി, ഉറുദു തുടങ്ങിയ ഭാഷകള്‍ മാത്രം പഠിപ്പിച്ചാല്‍ മതിയെന്നും അറബി സാഹിത്യത്തിലും അറേബ്യന്‍ കലകളിലും ഗവേഷണം നടത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും മറ്റുമുള്ള മതമൗലീകവാദികളുടെ നിലപാട് ഇഫ്ലുവിനെ ബാധിച്ചിട്ടുണ്ട്.
പാണക്കാട് ഇന്‍കെല്‍ ഏറ്റെടുത്ത 250 ഏക്കറില്‍ നിന്ന് 75 ഏക്കര്‍ സ്ഥലമാണ് ഇഫ്ലുവിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. ബാക്കി സ്ഥലം ഇന്‍കെല്‍ വ്യവസായ ആവശ്യത്തിനായി പാട്ടത്തിന് നല്കാന് ഒരുങ്ങുകയാണ്. സര്‍വ്വകലാശാലയുടെ നിര്‍മ്മാണത്തിനായി അനുവദിച്ച പ്രാഥമിക ഫണ്ട് ഉപയോഗിച്ച് ഈ 250 ഏക്കറില്‍ ഇന്‍കെല്‍ അടിസ്ഥാന സൗകര്യങ്ങള്‍ റോഡ് ഉള്‍പ്പെടെ വികസിപ്പിച്ചതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സര്‍വ്വകലാശാലയുടെ മറവില്‍ ഭൂമി കച്ചവടത്തിനുള്ള ശ്രമമാണ് ഇന്‍കെല്‍ നടത്തുന്നതെന്ന ആക്ഷേപവും നിലനില്ക്കുന്നു. ഈ സാഹചര്യത്തില്‍ ഇഫ്ലു ക്യാംപസിന്റെ ഭാവി എന്താകുമെന്ന് ഊഹിക്കാന്‍പോലും സാധ്യമല്ല.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: