പള്ളുരുത്തി: നാവികസേനാ ആസ്ഥാനത്തുവെച്ച് 26-കാരിയെ ഏഴ് നാവിക ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഒറീസക്കാരിയായ സുജാത രവികിരണി(27)ന്റെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവ് ലഫ്. രവികിരണ്‍ കബ്ദു ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ കൊച്ചി ഹാര്‍ബര്‍പോലീസ് കേസെടുത്തു. ഭര്‍ത്താവും അമ്മയും അച്ഛനും സഹോദരിയും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും യുവതി പരാതിയില്‍ പറഞ്ഞു. ഇവര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെയാണ് കേസ്. ഉത്തരാഖണ്ഡ് സ്വദേശി രവികിരണ്‍ ഒരുവര്‍ഷംമുമ്പാണ് യുവതിയെ വിവാഹം കഴിച്ചത്. വിവാഹശേഷം കൊച്ചിയിലെത്തിയ തന്നെ ഭര്‍ത്താവ് നിരന്തരം പീഡിപ്പിക്കുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.
ഭര്‍ത്താവും സുഹൃത്തുക്കളായ ആറ് നേവി ഉദ്യോഗസ്ഥരും തന്നെ മുറിയിലിടച്ചിട്ടശേഷം പീഡിപ്പിക്കുവാന്‍ ശ്രമിച്ചു. നിര്‍ബന്ധിതമായി മുടി മുറിക്കുകയും വസ്ത്രം കീറുകയും മാനഭംഗത്തിന് ശ്രമിക്കുകയും ചെയ്തതായും ഇവര്‍ പറഞ്ഞു.
നാവിക ഉദ്യോഗസ്ഥരായ അശോക് ഒക്തേ, പ്രേമ ഒക്തേ, ലഫ്റ്റനന്റ് അജയ്കൃഷ്ണന്, കമ്മഡോര്‍ ആനന്ദ്, ലഫ്. ഇഷോ ചന്ദ്ര, ദീപക്കുമാര്‍ എന്നിവരും പ്രതികളാണ്. രവികിരണും യുവതിയും ദീര്‍ഘനാള്‍ പ്രണയത്തിലായിരുന്നു. ഇന്റര്‍നെറ്റിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്.
കുറച്ചുനാള്‍ കഴിഞ്ഞ് വിവാഹം കഴിക്കാതെ രവികിരണ്‍ ബന്ധത്തില്‍നിന്നും പിന്മാറാന് ശ്രമിച്ചു. ഇതിനെതിരെ യുവതി കോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്നാണ് യുവതിയെ വിവാഹം കഴിക്കാന്‍ ഇയാള്‍ തയ്യാറായത്. വിശാഖപട്ടണത്തുവെച്ചായിരുന്നു വിവാഹം. അന്വേഷണം തുടരുന്നതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: