തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറും യാമിനി തങ്കച്ചിയും സംയുക്ത വിവാഹ മോചന ഹര്‍ജി നല്കി. അതിനിടെ കെ ബി ഗണേഷ് കുമാറിനെതിരായി നല്കിയ പരാതിയില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് ചൂണ്ടിക്കാട്ടി ഭാര്യ യാമിനി തങ്കച്ചിയുടെ ഫാക്സ്. അന്വേഷണ ഉദ്യോഗസ്ഥയായ ക്രൈംബ്രാഞ്ച് എസ്.പി ഉമ ബെഹ്റയ്ക്കാണ് യാമിനി കത്തയച്ചത്.
ഗണേഷിനെതിരായ ഗാര്‍ഹിക പീഡനക്കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കാനിരിക്കെയാണ് യാമിനിയുടെ പിന്മാറ്റം. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ യാമിനി പ്രധാനമായും മുന്നോട്ട് വച്ച ഗണേഷ് മാപ്പു പറയണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് യാമിനിയുടെ പിന്മാറ്റമെന്ന് സൂചന.
കോടതിക്ക് പുറത്ത് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയതിനാല്‍ കേസ് തുടരാന്‍ താല്പര്യമില്ലെന്നും യാമിനി ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്. യാമിനി തങ്കച്ചിയെക്കുറിച്ച് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയായിരുന്നില്ലെന്നും യാമിനിയോടും കുട്ടികളോടും മാപ്പ് പറയുന്നതായും കെ ബി ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വനം മാഫിയയുടെ കയ്യില്‍ നിന്ന് പണം വാങ്ങി തനിക്കെതിരെ യാമിനി പരാതി നല്‍കിയെന്നത് അടക്കമുള്ള പ്രസ്താവനകള്‍ പിന്‍വലിക്കുന്നതായും ഗണേഷ് പറഞ്ഞു.
കരാറിലുള്ള തുക സന്തോഷത്തോടെ കൈമാറും. യാമിനിക്കെതിരായ കേസുകള്‍ പിന്‍വലിക്കും. കുഞ്ഞുങ്ങളെ കരുതി ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നുമാണ് ഗണേഷ് കുമാര്‍ പറഞ്ഞത്. യാമിനിക്കും കുട്ടികള്‍ക്കും നല്‍കാനുള്ള സ്വത്ത് വിവരം സംബന്ധിച്ചും ധാരണയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: