ന്യൂദല്‍ഹി: നിതാഖത്തിന്റെ കാര്യത്തില്‍ വീട്ടുവീഴ്ച്ചയ്ക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. നിതാഖത്ത് നിയമം നടപ്പാക്കുന്ന കാര്യത്തില്‍ മാറ്റമുണ്ടാകില്ലെന്ന് സൗദി അംബാസഡര്‍ സൗദ് മുഹമ്മദ് അല്നാത്തി കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയെ നേരിട്ടറിയിച്ചു.
നിതാഖത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഇന്ത്യയുമായി സൗഹൃദ ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തില്‍ വീട്ടുവീഴ്ച്ചയുണ്ടാകില്ല എന്നതാണ് സൗദിയുടെ നിലപാട്. അനധികൃത കുടിയേറ്റം ഒരു രാജ്യത്തിന്റെ ആഭ്യന്തര ഘടനയെ ബാധിക്കുന്നതാണ്. അനധികൃത കുടിയേറ്റങ്ങള്‍ തടയുകയെന്നത് രാജ്യത്തിന്റെ മുന്നിലുള്ള അടിയന്തര പ്രാധാനം അര്‍ഹിക്കുന്ന വിഷയമാണ്. എന്നാല്‍ സ്വദേശിവല്‍ക്കരണവും അനധികൃത കുടിയേറ്റവും രണ്ടായി കാണാന്‍ തയ്യാറാണെന്നും വയലാര്‍ രവിയുമായുള്ള ചര്‍ച്ചയില്‍ സൗദി അംബാസിഡര്‍ പറഞ്ഞു.
സൗദിയിലെ പുതിയ നിയമം ഉണ്ടാക്കിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍നിന്നുള്ള മന്ത്രിതല സംഘം സൗദി സന്ദര്‍ശിക്കാന്‍ പലതവണ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ബന്ധപ്പെട്ട സൗദിമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാത്തതിനാല്‍ യാത്ര നടന്നില്ല. സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട് വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം ഈ മാസം 27ന് സൗദി സന്ദര്‍ശിക്കുമെന്നാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ആ യാത്രകൊണ്ട് കാര്യമായ ഗുണമുണ്ടാകില്ലെന്നാണ് സൗദി അംബാസഡര്‍ വയലാര്‍ രവിയെ വീട്ടിലെത്തി അറിയിച്ചത്. കേന്ദ്രമന്ത്രിമാരുടെ സൗദി സന്ദര്‍ശനത്തിന് മുന്നോടിയായി അംബാസഡറുമായി നടന്ന ചര്‍ച്ചകൂടി പരാജയപ്പെട്ടതോടെ സൗദി നിതാഖത്ത് പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നയതന്ത്ര നിലപാടുകള്‍ പാളുകയാണ്.
സൗദിയില്‍നിന്ന് ഗ്രൂപ്പ് വിസ അനുവദിക്കുന്നതില്‍ നിയന്ത്രണം വേണമെന്ന് വയലാര്‍ രവി അംബാസഡറോട് ആവശ്യപ്പെട്ടത്. ഗ്രൂപ്പ് വിസ അനുവദിക്കുന്നതാണ് അനധികൃത കുടിയേറ്റത്തിന് കാരണം.സൗദിയിലേക്കുള്ള അനധികൃത റിക്രൂട്ട്മെന്റുകള്‍ ഇന്ത്യ തടയുമെന്നും പ്രവാസികാര്യമന്ത്രി പറഞ്ഞു.
3475 ഇന്ത്യക്കാരാണ് ഇതുവരെ രാജ്യത്തേക്കു തിരികെവരാനായി സൗദിയിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചിരിക്കുന്നത്. അവരെ തിരികെയെത്തിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കും, വയലാര്‍ രവി അറിയിച്ചു.
സൗദി അറേബ്യ നിതാഖത്ത് നിയമം നടപ്പാക്കുന്നകാര്യം ഒരുവര്‍ഷം മുന്‍പ് തീരുമാനിച്ചതാണ്. നിരവധി ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പുണ്ടായിരുന്നിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞമാസം നിയമം പ്രാബല്യത്തില്‍ വരികയും ഇന്ത്യക്കാര്‍ തിരിച്ചയക്കപ്പെടുകയും ചെയ്തപ്പോഴാണ് സര്‍ക്കാര്‍ അനങ്ങിയത്. അപ്പോഴും നിയമം ഇന്ത്യക്കാരെ കാര്യമായി ബാധിക്കില്ലെന്ന നിലപാടായിരുന്നു സര്‍ക്കാരിന്റേത്. അതിനിടെ, നിയമം നടപ്പാക്കുന്നത് സൗദി സ്വമേധയാ മൂന്നു മാസത്തേക്ക് ദീര്‍ഘിപ്പിച്ചത് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണെന്ന അവകാശവാദവുമുണ്ടായി. സൗദിയുമായിട്ടുള്ള ഒരുതരത്തിലുമുള്ള ചര്‍ച്ചയും നടത്താതെയായിരുന്നു ഇത്തരമൊരു വാദം. അതു പൊളിയുന്നതാണ് ഇന്നലെ നിയമം നടപ്പാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കാന്‍ പ്രവാസികാര്യമന്ത്രി വയലാര്‍ രവിയെ സൗദി അംബാസിഡര്‍ സന്ദര്‍ശിച്ചത്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: