കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിശ്രയെ ദല്‍ഹിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് അക്രമം. കൊല്‍ക്കത്തയിലെ പ്രസിദ്ധമായ പ്രസിഡന്‍സി സര്‍വ്വകലാശാല ക്യാമ്പസില്‍ തൃണമുല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ ഛാത്ര പരിഷത്താണ് അക്രമം നടത്തിയത്. വിദ്യാര്‍ത്ഥി സംഘടന നടത്തിയ മാര്‍ച്ചാണ് അക്രമത്തില്‍ കലാശിച്ചത്്. ക്യാംപസിലെ ഫിസിക്സ് ലാബായ ബേക്കര്‍ ലബോറട്ടറി തകര്‍ത്ത അക്രമികള്‍ വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്യുകയും ചെയ്തു.
പുതുക്കിപ്പണിത ലാബ് ഈ മാസം 11ന് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അക്രമികള്‍ തകര്‍ത്തത്. 11 മണിയോടെ 150 ഓളം പേരടങ്ങുന്ന അക്രമി സംഘം കോളേജിലെത്തി അക്രമം നടത്തിയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അക്രമഴിച്ചു വിട്ട വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ വിദ്യാാര്ത്ഥിനികളോടും അധ്യാപികമാരോടും മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. തങ്ങളെ ബലാല്‍സംഗം ചെയ്യുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. എന്നാല്‍ പോലീസിന്റെ അനാസ്ഥയാണ് അക്രമത്തിന് കാരണമെന്ന് യൂണിവേഴ്സിറ്റി വൈസ് ചാന്സ്ലര് മാളബിക സര്‍ക്കാര്‍ പറഞ്ഞു. അക്രമികളെ പോലീസ് തടഞ്ഞില്ലെന്നും വൈസ് ചാന്സ്ലര് പറഞ്ഞു.
അതേസമയം ബംഗാള്‍ ധനമന്ത്രിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ സിപിഐ(എം) മാപ്പുപറയണമെന്ന ഗവര്‍ണറുടെ പരാമര്‍ശത്തിനെതിരെ രാഷ്ട്രപതിക്ക് പ്രകാശ് കാരാട്ട് കത്തയച്ചു. ഗവര്‍ണറുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കത്തില്‍ പ്രകാശ് കാരാട്ട് ആരോപിച്ചു. അമിത് മിത്രയെ കയ്യേറ്റം ചെയ്ത സംഭവം ദൗര്‍ഭാഗ്യകരമാണെന്നും വിദ്യാര്‍ത്ഥി നേതാവിന്റെ കസ്റ്റഡി മരണത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് തൃണമൂല്‍ ശ്രമമെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: