തൊടുപുഴ: മദ്യലഹരിയില്‍ മുത്തശ്ശി തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കൊച്ചുമകള്‍ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കോലാനി പാറക്കടവ് പുത്തന്‍പുരയ്ക്കല്‍ ശെല്‍വത്തിന്റെ മകള്‍ ദേവി ശെല്‍വ (13) മാണ് മരിച്ചത്.
ദേവിയുടെ മുത്തശ്ശി ഭവാനി പോലീസ് കസ്റ്റഡിയിലാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മാര്‍ച്ച് 3 നാണ് മദ്യലഹരിയിലായ മുത്തശ്ശി ഉറങ്ങിക്കിടന്ന കൊച്ചുമകളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.
വീട് അകത്തുനിന്നു പൂട്ടിയ ശേഷമാണു കുട്ടിയെ ഇവര്‍ പൊള്ളലേല്പിച്ചത്. നിലവിളിച്ച കുട്ടിയുടെ വായ ഭവാനി പൊത്തിപ്പിടിച്ചിരുന്നു. മുഖത്തും കഴുത്തിലുമായി എഴുപതു ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സ്ഥിരമായി മദ്യപിക്കാറുള്ള ഭവാനി വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ദേവിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പരിസരവാസികളോടും ആദ്യം എത്തിയ തൊടുപുഴ താലൂക്ക് ആസ്പത്രിയിലെ ഡോക്ടര്‍മാരോടും ദേവിതന്നെയാണ് ഇക്കാര്യം പറഞ്ഞത്.
ഭവാനിയുടെ മകന് ശെല്‍വനും ഭാര്യയും ഉപേക്ഷിച്ചു പോയതിനു ശേഷം ഭവാനിക്കൊപ്പമാണ് ദേവി കഴിഞ്ഞിരുന്നത്. ആക്രി പെറുക്കി വില്‍ക്കുന്ന ഭവാനി ലഹരിമൂത്ത് ദേവിയെ ഉപദ്രവിക്കാറുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
ദേവിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളം ഒഴിച്ച് തീ കെടുത്തി. വീടിനുള്ളില്‍നിന്ന് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും പകുതിയായ മദ്യക്കുപ്പിയും കണ്ടെടുത്തു. കോടികുളത്ത് അനാഥാലയത്തിന്റെ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച ദേവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: