ന്യൂദല്‍ഹി: ക്രൂരപീഡനങ്ങളെത്തുടര്‍ന്ന് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹിന്ദുക്കള്‍ക്ക് പിന്തുണയുമായി ഹൈന്ദവസമൂഹം. ടൂറിസ്റ്റ് വിസയിലെത്തി തെക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ ബിജ്വാസന് അഭയാര്‍ഥിക്യാമ്പില്‍ കഴിയുന്ന 480 പാക് ഹിന്ദുഅഭയാര്ഥികളുടെ സംരക്ഷണക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വൈകുന്നതിനിടെയാണ് ഹിന്ദുസംഘടനകള്‍ ഇവരെ സംരക്ഷിക്കുന്നതിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ജൂണില്‍ സ്കൂള്‍ വര്‍ഷം ആരംഭിക്കുന്ന സമയം മുതല്‍ പാക് ഹിന്ദുക്കളുടെ കുട്ടികളെ ദല്‍ഹിയിലെ സ്കൂളുകളില്‍ ചേര്‍ത്ത് വിദ്യാഭ്യാസം നല്‍കുമെന്ന് അഭയാര്‍ഥിക്യാമ്പ് സന്ദര്‍ശിച്ച വിശ്വഹിന്ദുപരിഷത്ത് രാജ്യാന്തര വര്‍ക്കിംഗ് പ്രസിഡന്റ് ഡോ.പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. ഇവര്‍ക്ക് പൗരത്വപദവി നല്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ അഭയാര്‍ഥികളുടെ പ്രതിനിധികളായി വിഎച്ച്പിയും വിവിധ ഹിന്ദുസംഘടനകളും സമീപിക്കും. അഭയാര്‍ഥികളുടെ ആരോഗ്യം, ഭക്ഷണം, വിദ്യാഭ്യാസം, മരുന്ന് തുടങ്ങിയ കാര്യങ്ങള്‍ ഹിന്ദുസംഘടനകള്‍ നിര്‍വഹിക്കും. പാക് ഹിന്ദുക്കളുടെ കഴിഞ്ഞ തലമുറ അനുഭവിച്ച കഷ്ടപ്പാടുകളും യാതനകളും പുതിയ തലമുറയ്ക്ക് അനുഭവിക്കേണ്ടിവരില്ലെന്നും തൊഗാഡിയ പറഞ്ഞു. ബിജ്വാസന് അഭയാര്‍ഥിക്യാമ്പിലെ ഹിന്ദുക്കള്‍ക്കൊപ്പം പുതുവര്‍ഷം ആഘോഷിച്ചുകൊണ്ടാണ് തൊഗാഡിയ ഇന്ത്യയിലെ ഹൈന്ദവസമൂഹത്തിന്റെ പിന്തുണ അറിയിച്ചത്. പാക്കിസ്ഥാനില്‍ ആറരപ്പതിറ്റാണ്ടായി തുടരുന്ന ഹൈന്ദവപീഡനങ്ങളും അക്രമികള്‍ സമ്മാനിച്ച മുറിവുകളും അഭയാര്‍ഥികള്‍ കാണിച്ചു.
കുട്ടികള്‍ക്ക് ചിത്രപെന്സിലുകളും ബുക്കുകളും നല്കി അവരുടെ മാനസികനില മെച്ചപ്പെടുത്തുന്നതിനാണ് സന്ദര്‍ശനവേളയില്‍ തൊഗാഡിയ ശ്രമിച്ചത്. ‘സ്വന്തം അമ്മമാരെയും സഹോദരിമാരെയും മുസ്ലീം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുന്നതും ബലാത്സംഗം ചെയ്യുന്നതും നേരില്‍ കാണേണ്ടിവന്ന കുരുന്നുകളാണിവര്. ഹിന്ദുസ്ഥാനില്‍ പുതിയ സ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുകയാണ് യുവതലമുറ. ചെറുവ്യവസായങ്ങള്‍ ചെയ്തുപോന്നവരെ കത്തിമുനയില്‍ നിര്‍ത്തി എല്ലാം തട്ടിയെടുത്തതും വര്‍ഷങ്ങളായി ന്യൂനപക്ഷവിഭാഗമായ ഹിന്ദുവിനോട് പാക്കിസ്ഥാനില്‍ ചെയ്തുകൂട്ടിയ അക്രമങ്ങളും മറന്ന് ഇന്ത്യയില്‍ പുതിയ ജീവിതത്തിനായുള്ള ശ്രമത്തിലാണ് അഭയാര്‍ഥികള്‍’, തൊഗാഡിയ പറഞ്ഞു. ഹിന്ദുത്വാഭിമാനികളായ ഇവര്‍ അനുഭവിച്ചതെല്ലാം വിവരണാതീതമാണ്. ടൂറിസ്റ്റ് വിസയിലെത്തിയ ഇവരുടെ വിസ കാലാവധി ഒരുമാസത്തേക്കു കൂടി കേന്ദ്രസര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. കുട്ടികളുടെ വിദ്യാഭ്യാസം വിഎച്ച്പി ഏറ്റെടുക്കും. സ്ത്രീകളെ കുടില്‍വ്യവസായങ്ങളില്‍ സഹകരിപ്പിക്കും. യുവാക്കളെ വ്യാവസായിക മേഖലകളില്‍ ജോലികളില്‍ പ്രവേശിപ്പിക്കുമെന്നും വിഎച്ച്പി അറിയിച്ചു.
ദല്‍ഹിക്കു പുറമെ ഗുജറാത്ത്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിയുന്ന പാക് അഭയാര്‍ഥികളെയും കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നു. വിഭജനവേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും പാക് പ്രധാനമന്ത്രി ലിയാഖത്ത് അലിഖാനും തമ്മില്‍ ഇരുരാജ്യങ്ങളിലെയും ന്യൂനപക്ഷവിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്നുണ്ടാക്കിയ കരാര്‍ പാലിക്കാന്‍ പാക്കിസ്ഥാന് ഒരുകാലത്തും തയ്യാറായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
എന്നാല്‍ വിഭജനത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലായ ഹിന്ദുക്കളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് നയതന്ത്രതലത്തില്‍ ഇന്ത്യ ആവശ്യപ്പെടാത്തതാണ് സ്ഥിതിഇത്രയും ഗുരുതരമാകാന്‍ കാരണം. പാക്കിസ്ഥാനു പുറമെ ബംഗ്ലാദേശിലും ന്യൂനപക്ഷവിഭാഗമായ ഹിന്ദുക്കള്‍ക്കു നേരേ വ്യാപകഅക്രമങ്ങളാണ് നടക്കുന്നത്. ഈ രണ്ടുരാജ്യങ്ങളിലുമുള്ള ഹിന്ദുസമൂഹം രക്ഷയ്ക്കായി പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ഇന്ത്യാ ഗവണ്മെന്റിനെയാണ്. എന്നാല്‍ നിയമങ്ങളുടെ പേരുപറഞ്ഞ് പ്രശ്നത്തില്‍ നിന്നും ഒളിച്ചോടുന്നതിനാണ് സര്‍ക്കാര്‍ ശ്രമം.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: