തിരുവനന്തപുരം: പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് കൂടുതല്‍ വൈദ്യുതി നിയന്ത്രണം. പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങളൊന്നും വിജയിക്കാതെ വന്നതോടെയാണ് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഗ്രാമപ്രദേശങ്ങളിലുണ്ടായിരുന്ന അപ്രഖ്യാപിത നിയന്ത്രണം നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനും ബോര്‍ഡ് തീരുമാനിച്ചു.
പകലുള്ള വൈദ്യുതി നിയന്ത്രണം ഒരു മണിക്കൂര്‍കൂടി വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്രവിഹിതമടക്കം 350 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് നികത്താന്‍ കഴിയാതെ വന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്. നേരത്തെ 12 വരെ ദീര്ഘിപ്പിച്ച നിയന്ത്രണം 15 വരെ തുടരുമെന്നാണ് ഇപ്പോള്‍ ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.
ഇന്ധനം ലഭിക്കാത്തതിനാല്‍ ബിഎസ്ഇഎസ് നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഇത് പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിച്ചിരിക്കുകയാണ്. 157 മെഗാവാട്ടാണ് ഇവിടെ നിന്നും ലഭിച്ചിരുന്നത്. നിലയം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഇന്ധനമായ നാഫ്ത ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ പ്രവര്‍ത്തനം നിര്‍ത്തുന്ന കാര്യം ബിഎസ്ഇഎസ് അധികൃതര്‍ ബോര്‍ഡിനെ അറിയിച്ചു.
ഇതോടെയാണ് ഗ്രാമപ്രദേശങ്ങളിലെ ഫീഡറുകളില്‍ മാത്രം ഏര്പ്പെടുത്തിവന്ന നിയന്ത്രണം നഗരപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. അരമണിക്കൂറാണ് നഗരപ്രദേശങ്ങളിലെ ഫീഡറുകളിലെ നിയന്ത്രണം. ഗ്രാമപ്രദേശങ്ങളില്‍ ഒരു മണിക്കൂര്‍ നിയന്ത്രണം രണ്ടുമണിക്കൂറായി ഉയര്‍ത്തി.
രാത്രിയില്‍ നഗര ഗ്രാമഭേദമന്യേ വിവിധ ഫീഡറുകളില്‍ നിയന്ത്രണമുണ്ടാകും. നഗരപ്രദേശങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് നിലവിലെ പ്രതിസന്ധി അതിജീവിക്കാന്‍ സഹായിക്കുമെന്നാണ് ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞതും പ്രതിസന്ധി വര്‍ധിപ്പിച്ചിട്ടുണ്ട്. വെള്ളം കുറവായതിനാല്‍ ചില ചെറുകിട ജലവൈദ്യുതി പദ്ധതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.
പവര്‍ ട്രേഡേഴ്സ് അടക്കമുള്ളവരില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ലൈനുകള്‍ ലഭിക്കാത്തതും വൈദ്യുതിക്ക് വിലകൂടിയതും തിരിച്ചടിയായി. വേനല്‍കടുത്തതോടെ വൈദ്യുതി വിലയും വര്‍ധിച്ചു.
വൈദ്യുതിയുടെ ആവശ്യത്തിനു കിട്ടാത്തതിനൊപ്പം ഉപയോഗം വര്‍ധിക്കുന്നതും ബോര്‍ഡിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കഴിഞ്ഞ ദിവസവും സംസ്ഥാനത്തെ ഉപയോഗം 60 ദശലക്ഷം യൂണിറ്റിന് മുകളിലായിരുന്നു. അണക്കെട്ടുകളിലെ ജലനിരപ്പ് അനുദിനം കുറയുന്നതായി കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് യോഗം വിലയിരുത്തി. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ കൂടുതല്‍ നിയന്ത്രണം വേണ്ടിവരുമെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: