ന്യൂദല്‍ഹി: ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനമെടുക്കാന്‍ ഉണ്ടാകുന്ന കാലതാമസം വധശിക്ഷ ഇളവ് ചെയ്യാന്‍ ന്യായമാകില്ലെന്ന് സുപ്രീകോടതി. ദയാഹര്‍ജി പരിഗണിക്കാന്‍ വൈകിയാല്‍ വധശിക്ഷ റദ്ദാക്കി ജീവപര്യന്തമായി കുറയ്ക്കണമെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റീസ് ജി.എസ്. സിംഗ്വി, ജസ്റ്റീസ് ജെ.എസ്. ഉപാധ്യായ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ദയാഹര്‍ജികള്‍ യഥാസമയം തീര്‍പ്പാക്കുന്നതില്‍ വീഴ്ചവരുത്തുന്നതിന് രാഷ്ടപതിഭവനേയും കേന്ദ്ര സര്‍ക്കാറിനേയും സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
1993ല്‍ ഒന്‍പതു പേരുടെ മരണത്തിനിടയാക്കിയ ദല്‍ഹി ബോംബ് സ്ഫോടനക്കേസില്‍ പ്രതിയായ ദേവീന്ദര്‍ സിങ്ങ് ഭുള്ളറിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ്് കോടതിയുടെ സുപ്രധാന വിധി. ദയാഹര്‍ജി പ്രതികള്‍ക്ക് കിട്ടുന്ന ആനുകൂല്യം മാത്രമാണെന്നും കോടതി വ്യക്തമാക്കി. ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനം കൈക്കൊള്ളാന്‍ വൈകുന്നത് നീതിനിഷേധമല്ലെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു. ദയാഹര്‍ജികള്‍ യഥാസമയം തീര്‍പ്പാക്കുന്നതില്‍ രാഷ്ട്രപതി ഭവന് വേണ്ടത്ര ഗൗരവം കാട്ടിയില്ലെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. രാഷ്ട്രപതിഭവനെ ദയാഹര്ജികളെക്കുറിച്ച് ഓര്മപ്പെടുത്തുന്നതില് കേന്ദ്രസര്‍ക്കാരും പരാജയപ്പെട്ടു. ഭാവിയില്‍ അന്യായ കാലതാമസം ഉണ്ടാവരുത്, സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു.
രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന മൂന്ന് തമിഴ്നാട് സ്വദേശികള്‍ ഉള്‍പ്പെടെ 17 പേരുടെ കാര്യത്തില്‍ ഈ വിധി ബാധകമാകും. 22 വര്‍ഷം ഇതിനകം ജയില്‍ ശിക്ഷ അനുഭവിച്ച തങ്ങളുടെ ദയാഹര്‍ജി പരിഗണിക്കാന്‍ രാഷ്ട്രപതി 11 വര്‍ഷം വൈകിയെന്നും അതിനാല്‍ ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്നുമായിരുന്നു രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ആവശ്യം. കര്‍ണാടകയില്‍ പോലീസുകാരെ വധിച്ച വീരപ്പന് സംഘത്തിലെ നാലു പേരുടെ ദയാഹര്‍ജികള്‍ വൈകി നിരസിച്ചതും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. മറ്റ് വിവിധകേസുകളില്പ്പെട്ട ഏഴ് പേരുടെ ദയാഹര്‍ജി അടുത്തിടെ രാഷ്ട്രപതി തള്ളി. ഇവരെയെല്ലാം തൂക്കിലേറ്റാനുള്ള നടപടി സ്വീകരിക്കാതിരിക്കാന്‍ സര്‍ക്കാരിന് ഇനി കഴിയില്ല. ഭീകരവാദികളായിരുന്ന അജ്മല്‍ കസബിനേയും അഫ്സല് ഗുരുവിനേയും തൂക്കിലേറ്റിയശേഷം വധശിക്ഷക്കെതിരെ വ്യാപക പ്രചാരണം നടക്കുന്നതിനിടയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധിയുണ്ടായിരിക്കുന്നത്.
ദല്‍ഹിയില്‍ യൂത്ത്കോണ്‍ഗ്രസ് ആസ്ഥാനത്ത് കാര്‍ബോംബ് സ്ഫോടനകേസിലെ പ്രതി ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ് നേതാവുമായ ദേവീന്ദര്‍ സിങ്ങ് ഭുള്ളറിന് 2001ല്‍ സുപ്രീം കോടതി വധശിക്ഷ വിധിച്ചിരുന്നു. 2003ല്‍ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്ന് കാണിച്ച് രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു. എന്നാല്‍ 2011ല്‍ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ഇതിനകം 20 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു. ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാനുണ്ടായ കാലതാമസം ചോദ്യംചെയ്താണ് ഭുള്ളര്‍ കോടതിയെ സമീപിച്ചത്. കാലതാമസം ക്രൂരതയും ഭരണഘടനയുടെ 21-ാം വകുപ്പ് പ്രകാരം ജീവിക്കാനുള്ള മൗലിക അവകാശത്തിന്റെ ലംഘനവുമാണെന്ന് ഭുള്ളറിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. വധശിക്ഷ വിധിക്കപ്പെട്ട ശേഷം പ്രതികള്‍ മരണം കാത്ത് വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടിവരുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി ഏതാനും സന്നദ്ധ സംഘടനകളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ദയാഹര്‍ജികളില്‍ മൂന്നുമാസത്തിനകം തീരുമാനമുണ്ടാകണമെന്ന് കഴിഞ്ഞമാസം വെങ്കയ്യ നായിഡു ചെയര്‍മാനായ പാര്‍ലമെന്റ് സമിതിയും കേന്ദ്രത്തിന് ശുപാര്‍ശ ചെയ്തിരുന്നു. നിയമപരമായ കാരണങ്ങളാല്‍ ശിക്ഷ നടപ്പാക്കുന്നത് വൈകുന്നവര്‍ക്ക് ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കാന്‍ അപേക്ഷിക്കാന്‍ അവസരമില്ലെന്ന് മുംബൈ സ്ഫോടനക്കേസ് പരിഗണിക്കവെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: