ഖാലിസ്ഥാന്‍ ഭീകരന് ദേവേണ്ടര്‍പാല്‍സിംഗ് ഭുള്ളറുടെ അപേക്ഷ നിരസിച്ചുകൊണ്ട് കാലതാമസത്തിന്റെപേരില്‍ വധശിക്ഷ പുനപരിശോധിക്കാനാവില്ലെന്ന് സുപ്രീം കോടതി വിധിച്ചിരിക്കയാണ്. വിധി നടപ്പാക്കാന്‍ വൈകിയത് വധശിക്ഷ ജീവപര്യന്തമാക്കാന്‍ മതിയായ കാരണമല്ലെന്ന് ജഡ്ജിമാരായ ജി.എസ്.സിംഗ്വി, എസ്.ജെ.മുഖോപാദ്ധ്യായ എന്നിവരുടെ വിധിയില്‍ പറയുന്നു. യുത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റായിരുന്ന എം.എസ്.ബ്രിട്ടയെ വധിക്കാന്‍ നടത്തിയ സ്ഫോടനത്തിലുംമറ്റും 9 പേര് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പേരിലാണ് ലുധിയാന ഗുരുനാനാക്ക് എഞ്ചിനീയറംഗ് കോളേജ് അദ്ധ്യാപകനായ ദേവേണ്ടര്‍പാല്‍സിംഗ് ഭുള്ളര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 2003 ജനുവരി 14 ന് രാഷ്ട്രപതി മുമ്പാകെ സമര്‍പ്പിക്കപ്പെട്ട ദയാഹര്‍ജി 2011 മെയില്‍ തള്ളപ്പെട്ടതിനെ തുടര്‍ന്നാണ് ഈ ഖാലിസ്ഥാന്‍ ഭീകരന് സുപ്രീം കോടതിയില്‍ ഇപ്പോഴത്തെ ഹര്‍ജി ഫയലാക്കിയത്. കാലതാമസത്തിന്റെപേരില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണുള്ളത്. ഈ കേസ്സില്‍ വാദംകേട്ട സുപ്രീം കോടതി വിധിപറയാന്‍ സുമാര്‍ ഒരു കൊല്ലമെടുത്തു എന്നതും ശ്രദ്ധേയമാണ്.
രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമം ഒരു നിലയ്ക്കും ദയാദാക്ഷിണ്യങ്ങള്‍ കാട്ടാന്‍ പാടില്ല. ഒരു വിഭാഗം സിഖ് തീവ്രവാദികള്‍ ഖാലിസ്ഥാന്‍ വാദവുമായി ഇറങ്ങിപ്പുറപ്പെട്ടത് രാജ്യത്തെ ശിഥിലമാക്കാനായിരുന്നു. രാഷ്ട്രം വെട്ടിമുറിക്കാന്‍ ഇവര്‍ ശ്രമിച്ചതിന്റെ തിക്താനുഭവങ്ങള്‍ നമുക്ക് മുന്നില്‍ വേണ്ടുവോളമുണ്ട്. അത്തരക്കാരോട് ‘ശഠനോട് ശാഠ്യ’മെന്ന നിലപാട് സ്വീകരിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്. അല്‍-ഖ്വയിദ, ലഷ്കര്‍-ഇ-തോയിബ തുടങ്ങിയ അന്താരാഷ്ട്ര മുസ്ലീം ഭീകരവാദ സംഘടനകളും ഇന്ത്യയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ഹീനമായ പ്രവൃത്തി നടത്തി വരുന്നുണ്ട്. കാഷ്മീരിലെ വിവിധ ഭീകരപ്രസ്ഥാനങ്ങള്‍ ഇത്തരം മുസ്ലീം ഭീകരവാദി സംഘടനകളുടെ കൈയ്യിലെ ചട്ടുകങ്ങളാണ്. ഭാരതത്തെ ഉന്മൂലനം ചെയ്യാന്‍ ആസൂത്രിതമായ പദ്ധതികളാവിഷ്കരിച്ച് നടപ്പാക്കുന്ന ഇക്കൂട്ടരെ ഭാരതത്തിന്റെ ശത്രുക്കളായി കണക്കാക്കുകയും അവരെ അടിച്ചമര്‍ത്താന്‍ ഏത് തലം വരെയും പോകാനും രാജ്യം തയ്യാറാവുകയുമാണ് വേണ്ടത്. ദേവേണ്ടര്പാല് സിംഗ് ഭുള്ളര്‍, അഫ്സല്‍ഗുരു, കസബ് എന്നിവരുടെ വധശിക്ഷയെ എന്തെങ്കിലും സാങ്കേതികതയുടെപേരില് ന്യായീകരിക്കാനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് എതിര്‍ക്കപ്പെടേണ്ടതാണ്. രാജ്യദ്രോഹികളായ ക്രിമിനലുകള്‍ യാതൊരുവിധ ദയാദാക്ഷിണ്യങ്ങള്‍ക്കും അര്‍ഹരല്ല.
വധശിക്ഷ വേണമോ വേണ്ടയോ എന്ന ചോദ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. സുപ്രീം കോടതി തന്നെ 1980 ല്‍ ഭരണഘടനാ ബഞ്ച് മുമ്പാകെ ഈ വിഷയം പരിഗണിച്ച് ഉത്തരം നല്കിയിട്ടുള്ളതാണ്. ഇന്ത്യയില്‍ വധശിക്ഷ നിലനില്ക്കേണ്ടതു തന്നെയെന്നാണ് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് അന്നു വിധിച്ചത്. ഇതിനായി അത്യപൂര്‍വ്വ കേസ്സുകളില്‍ മാത്രമേ വധശിക്ഷ പാടുള്ളൂ എന്ന് നിഷ്കര്‍ഷിച്ചുകൊണ്ടുള്ള മാനദണ്ഡങ്ങളും സുപ്രീം കോടതി 1980 ലും 83 ലും നല്കിയ വിധികളിലൂടെ നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന ദേശീയ കക്ഷികളെല്ലാം വധശിക്ഷ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിലനിര്‍ത്തണമെന്നുള്ള അഭിപ്രായക്കാരുമാണ്. ബ്രിട്ടന്, ആസ്ത്രേലിയ തുടങ്ങി 139 രാജ്യങ്ങള്‍ വധശിക്ഷ ഉപേക്ഷിച്ചപ്പോഴും ജനാധിപത്യരാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും വധശിക്ഷ വേണമെന്ന നിലപാട് ഈയടുത്തകാലത്തും അന്താരാഷ്ട്രവേദിയില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഭീകരതയുടെ കൊടുംവിപത്ത് ചുറ്റും ഭീഷണിയുയര്‍ത്തുമ്പോള്‍ ‘വധശിക്ഷ’ അപ്പാടെ വേണ്ടെന്നുവെയ്ക്കാന്‍ ഇന്ത്യയ്ക്കാവില്ല.
1980 ലും 83 ലും വധശിക്ഷ ന്യായീകരിക്കുകയും അപൂര്വ്വങ്ങളിലും അപൂര്‍വ്വം എന്ന പ്രമാണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യമല്ല ഇന്ന് രാജ്യത്തുള്ളത്. 1984 ലെ സിഖ് കൂട്ടക്കുരുതി ചരിത്രത്തില്‍ സമാനതകളില്ലാത്ത ഏകപക്ഷിയമായ നരനായാട്ടായിരുന്നു. തലസ്ഥാന നഗരിയില്‍ 3100 ഓളം ആളുകളെ വെട്ടികൊന്നും തീയ്യിട്ട് ചുട്ടുകൊന്നുമൊക്കെ വംശഹത്യ നടത്തിയ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും പ്രവര്ത്തകര്ക്കമെതിരേ ഇപ്പോഴും നിയമം ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു എന്നു പറയാനാവില്ല. നമ്മുടെ നാടിന്റെ മാനബിന്ദുവായ പാര്‍ലമെന്റിന്റെ നേരെ നടന്ന അക്രമണം ബച്ചന്‍സിംഗ് കേസ്സിലെ വിധിക്ക് ശേഷമുണ്ടായതാണ്. അപ്രഖ്യാപിത യുദ്ധത്തിലൂടെ നാടിനെ തകര്‍ക്കാന്‍ അകത്തുംപുറത്തുമുള്ള രാജ്യദ്രോഹശക്തികള്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്ഫോടനങ്ങളും കുറുക്കുവഴികളും അനസ്യൂതം അടിച്ചേല്‍പ്പിക്കപ്പെടുന്ന സാഹചര്യമാണിപ്പോഴുള്ളത്. ഭീകരത നാടിനെ വേട്ടയാടുകയാണ്. രാജ്യ സുരക്ഷയും പരമാധികാരവും കടന്നാക്രമണത്തിന് വിധേയമാകുന്ന ഇന്നത്തെ ചുറ്റുപാടില്‍ 1980 ലെ ബച്ചന്‍സിംഗ് കേസ്സില്‍ നല്കിയ ഉദാരത ഭീകരര്‍ക്കും മറ്റും ലഭിക്കാന്‍ പാടില്ലാത്തതാണ്. ചുരുക്കത്തില്‍ ഉദാരത നല്കുന്ന ഭരണഘടനാ ബഞ്ചിന്റെ വിധി പുനപരിശോധിച്ച് പഴുതുകള്‍ ഇല്ലാതാക്കേണ്ടതുണ്ട്.
ബച്ചന്‍സിംഗ് കേസ്സിന് ശേഷം മുന്ന് പതിറ്റാണ്ടുകാലം വധശിക്ഷാരംഗത്ത് ഉണ്ടായ യാഥാര്‍ത്ഥ്യങ്ങള്‍ നിയമരംഗത്തിനകത്തും പുറത്തും കൂടുതല്‍ ആഴത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ജനാധിപത്യ രാജ്യങ്ങളില്‍ വധശിക്ഷയ്ക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ള എതിര്‍പ്പുകള്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ ഒരു വിഷയം തന്നെയാണ്. എന്നാല്‍ ഇന്ത്യയില്‍ വധശിക്ഷ സംബന്ധിച്ച കോടതി വിധികളില്‍ ഒരുമയോ സ്ഥിരതയോ ഇല്ലെന്നുള്ളത് ഒരു വലിയ പോരായ്മതന്നെയാണ്. ആംനെസ്റ്റി ഇന്റര്‍ നാഷണലും പിയുസിഎല്ലും ചേര്‍ന്ന് തയ്യാറാക്കിയ വധശിക്ഷാവിധികള്‍ സംബന്ധിച്ച പഠനം നമ്മുടെ നിയമരംഗത്ത് ഉണ്ടായിട്ടുള്ള അസ്ഥിരതകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
2008 ജൂലൈയില്‍ സ്വാമി ശ്രദ്ധാനന്ദയുടെ വധശിക്ഷ അപ്പീലില്‍ സുപ്രീം കോടതി നല്കിയ വിധിന്യായത്തില്‍ ഈ അസ്ഥിരതയും ഒരുമയില്ലായ്മയും ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. മനുഷ്യന്റെ വിലപ്പെട്ട ജീവന് കവര്‍ന്നെടുക്കുന്ന ശിക്ഷാവിധിയുടെ കാര്യത്തിലെങ്കിലും സ്ഥിരതയും സൂഷ്മഅവലോകനങ്ങളും ഉണ്ടാവാന്‍ പരമോന്നത നീതിപീഠം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരിക്കല്‍ ശിക്ഷ നടപ്പാക്കിയാല്‍ യാതൊരുവിധ തെറ്റുതിരുത്തലിനും സാധിക്കാത്ത ഏക ശിക്ഷാ രംഗമാണ് വധശിക്ഷ. ആ രംഗത്തുണ്ടാകുന്ന ഏതൊരു നേരിയ പാളിച്ചയും ഭരണഘടനയുടെ അടിസ്ഥാന കല്പ്പനയായ ജീവന്റെ സംരക്ഷണത്തെതന്നെ തകര്‍ച്ചയിലേക്കായിരിക്കും നയിക്കുക.
2009 ല്‍ സന്തോഷ് കുമാര്‍ ബറിയര്‍ കേസ്സ് മുതല്‍ സുപ്രീം കോടതി നല്കിയ വധശിക്ഷ സംബന്ധിച്ച വിധികളില്‍ അടിസ്ഥാനപരമായി വിധികര്‍ത്താക്കള്‍ക്ക് പറ്റിയ പോരായ്മ പിന്നീട് വന്ന വിധികളില്‍ സുപ്രീം കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1980 ല്‍ ബച്ചന്‍സിംഗ് കേസ്സില്‍ നല്കിയ മാര്‍ഗനിര്‍ദ്ദേശത്തിന്റെ ഒരു പ്രധാന ഘടകം 2006 ലെ റാവ്ജി കേസ്സ് മുതല്‍ 6 വിധികളില്‍ 1980 ലെ പരിരക്ഷാ നിബന്ധന ഒഴിവാക്കപ്പെട്ടുപോയി എന്നുള്ളതാണ്. ബച്ചന്‍സിംഗ് കേസ്സില്‍ കൊലക്കുറ്റത്തിന്റെ ഗൗരവം, പൊതുമനസ്സില്‍ ക്രിമിനല്‍ സംഭവത്തിന്റെ ഭീകരത സൃഷ്ടിക്കുന്ന വെറുപ്പും നീരസവും, ഹീനമായ രീതിയിലുള്ള കുറ്റകൃത്യം തുടങ്ങി ഗുരുതരമായ കാര്യങ്ങള്‍ വധശിക്ഷയ്ക്ക് അനുകൂലമായ ഘടകങ്ങളായി കാണക്കാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മറുഭാഗത്ത് ക്രിമിനല്‍ കുറ്റവാളിയോട് ബന്ധപ്പെട്ട അയാളുടെ സ്വഭാവം; അയാളെ നന്നാക്കിയെടുക്കാനുള്ള സാധ്യത, സംഭവ സമയത്തെ ക്രിമിനലിന്റെ മാനസികാവസ്ഥ, കുറ്റത്തിന്റെ പശ്ചാത്തലം തുടങ്ങി കാഠിന്യം കുറയ്ക്കുന്ന സാഹചര്യങ്ങള്‍ എന്നിവയും പരിശോധിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. പിന്നീട് മച്ചിസംഗ് കേസ്സില്‍ ഇതു രണ്ടും താരതമ്യപ്പെടുത്തികൊണ്ടുള്ള ബാലന്‍സിങ്ങ് പ്രക്രിയ കോടതിവഴി വേണമെന്നും വിധിച്ചിരുന്നു. 1996 ലെ റാവ്ജി കേസ് മുതല്‍ 6 കേസ്സുകളില്‍ രണ്ടാമത്തെ ഘടകം പരിശോധിക്കേണ്ടന്ന നിലപാടാണ് ന്യായാധിപന്മാര് സ്വീകരിച്ചത്.
സന്തോഷ് കുമാര്‍ ബരിയാര്‍ കേസ്സിലും തുടര്‍ന്ന് 2011 ല്‍ സംഗീത് കുമാര്‍ എതിര് ഹരിയാനാ എന്ന കേസ്സിലും മറ്റും റാവ്ജി കേസ്സ് വിധിയും അതിലെ നിയമതത്വം പിന്തുടര്‍ന്ന 6 വധശിക്ഷാ വിധികളും ‘പര് ഇന്‍ക്യൂറിയം’ (ുലൃശിരൗൃശമാ) ആണെന്ന് പ്രഖ്യാപിച്ചിരിക്കയാണ്. നിലവിലുള്ള നിയമമോ നിയമവ്യവസ്ഥയോ അശ്രദ്ധകൊണ്ടോ അവഗണനകൊണ്ടോ വിധിന്യായത്തില്‍ ഉള്‍പ്പെടുത്തപ്പെടാതെ പോകുന്നതിനേയാണ് ‘പെര്‍ഇന്‍ക്യൂറിയം ജഡ്ജ്മെന്റ്’ എന്ന് പറയുന്നത്. പ്രതികള്‍ക്കു വധശിക്ഷ വിധിച്ചു നല്കിയ അരഡസനിലധികം സുപ്രീം കോടതി വിധിന്യായങ്ങള്‍ ‘പെര്‍ഇന്‍ക്യൂറിയം’ ആകുകവഴി നമ്മുടെ നീതി സങ്കല്‍പ്പത്തിന്റെ അടിത്തറയാണ് ദുര്‍ബലമായിട്ടുള്ളത്.
ഇന്ത്യന്‍ ഭരണഘടനയുടെ 141-ാം അനുഛേദമനുസരിച്ച് സുപ്രീം കോടതി നല്കുന്ന വിധി തത്വങ്ങള്‍ നാടിന്റെ അംഗീകൃത നിയമമാണ്. കോടതിമുറികളില്‍ ഇത്തരം നിയമപ്രമാണവാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അഭിഭാഷകര്‍ വാദിക്കുന്നതും തങ്ങളുടെ ഭാഗം സാധൂകരിക്കുന്നതും ജഡ്ജിമാര്‍ വിധി തയ്യാറാക്കി പ്രഖ്യാപിക്കുന്നതുമൊക്കെ സാധാരണ രീതിയാണ്. സുപ്രീം കോടതിയില്‍ കൂടുതല്‍ ജഡ്ജിമാരടങ്ങുന്ന ബെഞ്ച് നല്കിയ വിധിയിലെ തത്വപ്രമാണങ്ങള് അതിലും കൂടുതല്‍ ജഡ്ജിമാരടങ്ങുന്ന ബെഞ്ചിനുമാത്രമേ തള്ളിക്കളയാനധികാരമുള്ളൂ.
വധശിക്ഷാക്കാര്യത്തില്‍ 1980 ല്‍ അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് പ്രതികളുടെ ഭാഗം കൂടി കണക്കിലെടുക്കാന്‍ നല്കിയ നിര്‍ദ്ദേശമാണ് 1996 ലെ വിധിയില്‍ വേണ്ടെന്നു വെച്ചത്. ഇത് പ്രതിക്കുള്ള അവകാശത്തിന്റെ നിഷേധമാണ്. പിന്നീട് വധശിക്ഷ നല്കിയ കേസ്സുകളില്‍ ഈ വിധി അവലംബിക്കപ്പെട്ടിട്ടുണ്ട്. 2009 വരെ പരിഗണിച്ച കേസ്സുകളില്‍ ഈ കാഴ്ചപ്പാട് തുടര്‍ന്നു. തന്മൂലം 13 പേര്‍ക്കാണ് പ്രസ്തുത അടിസ്ഥാന അവകാശം നിരാകരിക്കപ്പെട്ടതും കൊലക്കയര്‍ വിധിക്കപ്പെടാനിടയായതും.
സുപ്രീം കോടതി 2010 ഫെബ്രുവരി 12 ന് സിദ്ധാറാം സദ്ലിഗംപ്പ മെഹത്ര കേസ്സില്‍ നല്കിയ വിധിയില്‍ പരമോന്നത നീതിപീഠത്തിലെ കൂടുതല്‍ ജഡ്ജിമാരടങ്ങുന്ന ബെഞ്ച് നല്കുന്ന ബാധക നിയമപ്രമാണവാക്യങ്ങള്‍ കുറഞ്ഞ ജഡ്ജിമാരുടെ ബെഞ്ച് പിന്തുടരാത്തത് നീതിന്യായ സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ ലംഘനവും ജുഡീഷ്യല്‍ അച്ചടക്കമില്ലായ്മയുമാണെന്ന് പ്രഖ്യാപിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം ഉദാരമായി പൗരന് ലഭിക്കേണ്ട അവകാശംപോലെയുള്ളതെന്നുള്ള 1980 ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ വ്യാപകമായി കീഴ്തലങ്ങളില്‍ പിന്തുടരാത്ത അവസ്ഥയിലാണ് സുപ്രീം കോടതി ജൂഡീഷ്യല്‍ അച്ചടക്ക ലംഘനത്തിന്റെ തലങ്ങള്‍ സദ്ലിംഗപ്പ കേസ്സില്‍ ചൂണ്ടിക്കാട്ടിയത്. ജാമ്യം നല്കുന്ന കാര്യത്തില്‍ “ബെയില്‍ പൊതുതത്വവും ജയില്‍ അപവാദവുമെന്ന” കാഴ്ചപ്പാട് ഇപ്പോഴും നമുക്കന്യമാണ്.
രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരും രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുമായ കുറ്റവാളികള്‍ക്കെതിരെ മതിയായ കേസ്സുകളില്‍ വധശിക്ഷ നല്കുകതന്നെ വേണം. അതേസമയം വധശിക്ഷ സംബന്ധിച്ച നിലവിലുള്ള നിയമരംഗത്ത് കൂടുതല്‍ വ്യക്തതയും സ്ഥിരതയും ഉണ്ടാകേണ്ടതുണ്ട്. മനുഷ്യാവകാശതലങ്ങളും പരിഗണിക്കപ്പെടണം. ‘ജഡ്ജി അധിഷ്ഠിത നീതിക്ക്’ പകരം ‘നിയമാധിഷ്ഠിതനീതി ‘ ഉണ്ടാകുന്നത് നല്ലതാണ്. വധശിക്ഷ വേണമെന്ന് തീരുമാനിക്കുകയും അത്തരം ശിക്ഷകളില്‍ സര്‍ക്കാരിന്റെയും കോടതികളുടെയും ഭാഗത്ത് കൂടുതല്‍ വ്യക്തത ഉണ്ടാകുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: