കൊച്ചി: 57-ാമത് സംസ്ഥാന സീനിയര്‍ അത്ലറ്റിക് മീറ്റില്‍ എറണാകുളം കിരീടം തിരിച്ചുപിടിച്ചു. കഴിഞ്ഞതവണത്തെ ചാമ്പ്യന്മാരായ കോട്ടയത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് എറണാകുളം കിരീടം സ്വന്തമാക്കിയത്. ഓവറോള്‍ വിഭാഗത്തില്‍ 183 പോയിന്റുമായാണ് എറണാകുളം മീറ്റിലെ ചാമ്പ്യന്മാരായത്. രണ്ടാം സ്ഥാനത്തുള്ള കോട്ടയത്തിന് 135 പോയിന്റും മൂന്നാം സ്ഥാനത്തുള്ള പാലക്കാടിന് 113 പോയിന്റുമാണുള്ളത്. പുരുഷ-വനിതാ വിഭാഗങ്ങളിലും എറണാകുളത്തിന് തന്നെയാണ് കിരീടം. പുരുഷ വിഭാഗത്തില്‍ 88 പോയിന്റ് നേടിയാണ് എറണാകുളം കിരീടം സ്വന്തമാക്കിയത്. 82 പോയിന്റുമായി പാലക്കാട് രണ്ടാമതും 61 പോയിന്റുമായി കോട്ടയം മൂന്നാം സ്ഥാനവും സ്വന്തമാക്കി. വനിതാ വിഭാഗത്തില്‍ 95 പോയിന്റ് നേടിയാണ് എറണാകുളം ജേതാക്കളായത്. 74 പോയിന്റുമായി കോട്ടയം രണ്ടാമതും 50 പോയിന്റുമായി വയനാട് മൂന്നാമതുമെത്തി.
അവസാന ദിവസമായ ഇന്നലെ മൂന്ന് പുതിയ റെക്കോര്‍ഡുകള്‍ക്ക് മഹാരാജാസ് കോളേജ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. മൂന്ന് റെക്കോര്‍ഡുകളും പുരുഷവിഭാഗത്തിലാണ് പിറന്നത്. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോടിന്റെ പിന്റോമാത്യു, ഹായ് ജമ്പില്‍ എറണാകുളത്തിന്റെ ശ്രീനിത്ത് മോഹന്‍, ഡിസ്കസ് ത്രോയില്‍ കോഴിക്കോടിന്റെ രാഹുല്‍ രതീഷ് എന്നിവരാണ് പുതിയ റെക്കോര്‍ഡിന് അവകാശികളായത്. ആദ്യദിനം രണ്ട് റെക്കോര്‍ഡുകള്‍ പിറന്ന മീറ്റില്‍ ഇതോടെ അഞ്ച് പുതിയ റെക്കോര്‍ഡുകളാണ് ഉണ്ടായത്.
പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോടിന്റെ പിന്റോ മാത്യു 14.3 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2010-ല്‍ കോഴിക്കോടിന്റെ തന്നെ അഖില്‍ കൃഷ്ണന് സ്ഥാപിച്ച 14.5 സെക്കന്റിന്റെ റെക്കോര്‍ഡാണ് പിന്റോയുടെ കുതിപ്പില്‍ പഴങ്കഥയായത്.
ഹൈജമ്പില്‍ എറണാകുളത്തിന്റെ ശ്രീനിത്ത് മോഹന്‍ 2.16 മീറ്റര്‍ ചാടിയാണ് നിലവിലെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്. ഇക്കഴിഞ്ഞ സംസ്ഥാന-ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിലെ സുവര്ണ്ണകുമാരനായിരുന്ന ശ്രീനിത്ത്മോഹന് ആദ്യമായാണ് സീനിയര്‍ വിഭാഗത്തില്‍ മത്സരിക്കുന്നത്. 2004-ല്‍ എറണാകുളത്തിന്റെ റോഷന്. കെ.ആര്. സ്ഥാപിച്ച 2.11 മീറ്ററിന്റെ റെക്കോര്‍ഡാണ് ശ്രീനിത്തിന്റെ കുതിപ്പില്‍ വഴിമാറിയത്.
ഡിസ്കസ് ത്രോയില്‍ 16 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് കോഴിക്കോടിന്റെ രാഹുല്‍ രതീഷ് പഴങ്കഥയാക്കിയത്. 1997-ല്‍ ആലപ്പുഴയുടെ ലാല്‍ബാബു സ്ഥാപിച്ച 44.62 മീറ്ററിന്റെ റെക്കോര്‍ഡാണ് 45.20 മീറ്റര്‍ ദൂരത്തേക്ക് ഡിസ്ക് എറിഞ്ഞ് രാഹുല്‍ രതീഷ് സ്വന്തം പേരിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: