സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നൂറ്റാണ്ടുകളോളം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ മോചനത്തിനുവേണ്ടി ജീവിതാവസാനം വരെ പോരാട്ടം നടത്തിയ ഡോ. അംബേദ്കറുടെ ഒരു ജയന്തികൂടി പിന്നിട്ടു. ആധുനിക മനു, രാജ്യത്തെ ആദ്യ നിയമമന്ത്രി, ഭരണഘടനാ ശില്പി എന്നീ നിലകളില്‍ അറിയപ്പെടുന്ന യുഗപുരുഷനായ ഭാരത രത്നം ഡോ. അംബേദ്കര്‍ ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച മഹാനാണ്.
ശ്രീകൃഷ്ണ പ്രസ്ഥാനത്തില്‍ വിശ്വസിച്ചിരുന്ന ഒരു പട്ടാളക്കാരനായ രാംജിസക്പാല്‍ – ഭീമാബായ് ദമ്പതികളുടെ പതിനാലാമത്തെ മകനായി ഭീമറാവു അംബേദ്കര്‍ ജനിച്ചു. ഏറ്റവും പിന്നോക്കം നില്ക്കുന്ന മഹര്‍ എന്ന ജാതിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സംഭവ ബഹുലവും എതിര്‍പ്പുകളും യാതനകളും നിറഞ്ഞതായിരുന്നു അംബേദ്കറുടെ ജീവിതം.
1927 ല്‍ മഹാഡ് മുന്‍സിപ്പാലിറ്റിയിലെ പൊതുകുളത്തിലെ വെള്ളം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സമരം നടത്തിയാണ് അംബേദ്കര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 1930 ല്‍ വട്ടമേശസമ്മേളനത്തില്‍ പങ്കെടുത്ത അംബേദ്കര്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് സീറ്റ് സംവരണം വേണമെന്ന നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ത്തു. 1932 ല്‍ അംബേദകറും ഗാന്ധിജിയും സെപ്തംബര്‍ 24 ന് പൂന കരാര്‍ ഉടമ്പടി ഒപ്പുവെച്ചു. ഭാരതത്തിലെ പട്ടിക ജാതി -വര്‍ഗ്ഗ ജനതയുടെ പുരോഗതിക്ക് വേണ്ടി സംവരണം എന്ന ഭരണഘടനാപരിരക്ഷ നേടിയെടുത്തത് അംബേദ്കറുടെ പോരാട്ടങ്ങളുടെ ഭാഗമായാണ്. വിദ്യ അഭ്യസിക്കാനോ, പൊതുനിരത്തുകളിലൂടെ യാത്ര ചെയ്യാനോ, മീശവയ്ക്കാനോ അയിത്ത ജാതിക്കാരന് സാധിക്കാതിരുന്ന കാലഘട്ടത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്ക് പ്രചോദനവും ശക്തിയും നല്‍കിയത് അംബേദ്കറുടെ ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തനങ്ങളായിരുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തില്‍ അംബേദ്കര്‍ പങ്കെടുത്തത് അനാചാര ജഡിലമായ സാമൂഹ്യ രംഗത്തെ ശുദ്ധീകരിക്കാനായിരുന്നു. ഭരണഘടന നിര്‍മ്മാണസഭയുടെ അധ്യക്ഷനെന്ന നിലയില്‍ ഏറ്റവും പ്രയത്നിച്ചത് അംബേദ്കര്‍ ആയിരുന്നു.
മുസ്ലീം ആക്രമണകാരികള്‍ക്കെതിരെ മഹാരാഷ്ട്രജനതയെ സംഘടിപ്പിച്ച ശിവാജിയുടെ ആരാധകനായിരുന്നു ഡോ. അംബേദ്കര്‍. വീര സവര്‍ക്കര്‍ മുന്നോട്ടുവച്ച ഹിന്ദുത്വത്തെ അംബേദ്കര്‍ അനുകൂലിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹം സവര്‍ക്കര്‍ക്ക് എഴുതി. “അയിത്ത ജാതിക്കാര്‍ ഹിന്ദുത്വത്തിന്റെ അവിഭാജ്യ ഭാഗമായിരിക്കണമെങ്കില്‍ അയിത്തം ഇല്ലായ്മ ചെയ്താല്‍ പോരാ ചാതുര്‍വര്‍ണ്യത്തെ നശിപ്പിച്ചിരിക്കണം. ഇതു മനസിലാക്കിയ താങ്കളെ ഞാന്‍ അഭിനന്ദിക്കുന്നു”. അതുപോലെ മതപരിവര്‍ത്തനം പാടില്ല എന്നതായിരുന്നു അംബേദ്കറുടെ നിലപാട്. ഭാരതത്തിലെ മുഴുവന്‍ പട്ടികജാതിക്കാരെയും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യേണ്ടത് മുസ്ലീങ്ങളുടെ ദൗത്യമാണെന്ന് യാക്കൂബ് ഹുസൈന് പറഞ്ഞതിനോട് ‘തോട്സ് ഓണ്‍ പാക്കിസ്ഥാന്’ എന്ന പുസ്തകത്തില്‍ അംബേദ്കര്‍ പ്രതികരിക്കുന്നുണ്ട്. ഭാരതത്തിലാകമാനം മുസ്ലീം സാമ്രാജ്യം സ്ഥാപിക്കണമെന്ന തോന്നല്‍ ആര്‍ക്കും വേണ്ട. ഹിന്ദുക്കള്‍ അതിനെ ചെറുത്ത് തോല്പിക്കും.
സ്വതന്ത്ര ഭാരതത്തിന്റെ നിര്‍മ്മാണത്തിന് മുഖ്യ പങ്ക് വഹിച്ച അംബേദ്ക്കറെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അവഗണിക്കുകയായിരുന്നു. അവഗണനയുടെ വേദനയുമായി 1951 സെപ്തംബര്‍ 27ന് ജവഹര്‍ലാല്‍ നെഹ്രുവിന്റെ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. അതിനുശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഭരണഘടനാ ശില്പിയെ അവഗണിക്കുകയും വിസ്മരിക്കുകയുമായിരുന്നു. 1977ല്‍ അധികാരത്തില്‍വന്ന ആദ്യത്തെ കോണ്‍ഗ്രസ് ഇതര സര്‍ക്കാരായ മൊറാര്‍ജി ദേശായിയുടെ സര്‍ക്കാരാണ് അംബേദ്ക്കറെ ഉയര്‍ത്തിക്കൊണ്ടുവന്നതും ആ കാലഘട്ടം മുതലാണ് അംബേദ്കര്‍ ജയന്തി അഘോഷിച്ചു പോന്നത്.
ഒട്ടനവധി പ്രതിസന്ധികള്‍ നിറഞ്ഞതും കാറും കോളും നിറഞ്ഞതുമായ അന്തരീക്ഷത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച് 66 വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ കേരളത്തിലെ പട്ടികജാതി സമൂഹത്തിന്റെ ഗതി എന്ത് എന്ന് നാം ഓര്‍ത്തു നോക്കണം. ജനസംഖ്യയില്‍ 9.8 ശതമാനം വരുന്ന 3123941 വരുന്ന പട്ടികജാതിക്കാരും 364189 പട്ടികവര്‍ഗ്ഗക്കാരും. ഇവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുവാനും അട്ടിമറിക്കുവാനും ആസൂത്രിതവും സംഘടിതവുമായ നീക്കം നടക്കുന്നു. ഒരു ഭാഗത്ത് സംഘടിത മത ന്യൂനപക്ഷം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദ തന്ത്രം ഉപയോഗിച്ച് സര്‍വ്വ സംഹാരതാണ്ഡവമാടുമ്പോള് കോണ്ഗ്ഗ്രസ്സും സിപിഎം, സിപിഐ അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ പ്രീണന തന്ത്രം ഉപയോഗിച്ച് പട്ടികജാതിക്കാരെ വേട്ടയാടുന്നു. ഇവരെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള കേന്ദ്ര – കേരള സര്‍ക്കാരുകള്‍ ന്യൂനപക്ഷ സമുദായത്തിന് അനര്‍ഹമായത് നല്കി പ്രീണന രാഷ്ട്രീയം കളിക്കുന്നു. ഇവര്‍ക്കിടയില്‍ കിടന്ന് ഞെരിഞ്ഞമരുന്ന പട്ടികജാതി ജനത. ഇടതുവലുതു മുന്നണി സര്‍ക്കാരുകള്‍ കേരളം മാറിമാറി ഭരിച്ചു. സര്‍ക്കാര്‍ കോടികള്‍ ഈ സമൂഹത്തിന് വേണ്ടി ഒഴുക്കി എന്ന് പറയുമ്പോഴും അധഃസ്ഥിത പിന്നോക്ക ജനവിഭാഗത്തിന് “ഇന്നും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ” എന്ന അവസ്ഥയിലാണ്. അയിത്തവും അനാചാരങ്ങളും ഉച്ചനീചത്വങ്ങളും കൊണ്ട് തിരസ്കരിക്കപ്പെട്ട പട്ടികജാതി സമൂഹത്തെ കൈപിടിച്ചുയര്‍ത്തി ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വേണ്ടി ഭരണഘടനാശില്പികള് വിഭാവനം ചെയ്ത പട്ടികജാതി സംവരണം കവര്‍ന്നെടുത്ത് പരിവര്‍ത്തിത ക്രിസ്ത്യാനിക്കും മുസ്ലീമിനും നല്കി ഈ ഭൂമുഖത്തുനിന്ന് പട്ടികജാതി ജനതയെ തൂത്തെറിയാനുള്ള നീക്കം നടക്കുന്നു. ജസ്റ്റീസ് രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് യുപിഎ സര്‍ക്കാര്‍.
ദേശീയ തലത്തിലും അന്തര്‍ ദേശീയതലത്തിലും കൊട്ടിഘോഷിച്ച കേരള വികസന മാതൃകയില്‍ ഇടം പിടിക്കാതെ പോയവരാണ് പട്ടികജാതിക്കാര്‍. കേരളത്തില്‍ സ്ഥാപിച്ച ലക്ഷം വീട് പദ്ധതികളിലൂടെ പട്ടികജാതിക്കാര്‍ ഭൂരഹിതരായി മാറി. ഇന്ന് 25906 പട്ടികജാതി കോളനികളിലായി അധിവസിക്കുന്ന നമ്മുടെ സഹോദരന്മാരുടെ ഗതി എന്ത്. ഒറ്റമുറിയില്‍ താമസിക്കുന്നവര്‍ 2.5 ലക്ഷം കുടുംബങ്ങള്‍. ഭവന നിര്‍മ്മാണം പാതിവഴിയിലായവര്‍ 67911 കുടുംബങ്ങള്‍ 70ശതമാനത്തിലേറെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍. 2.25 ലക്ഷത്തോളം പേര് നിരക്ഷരര്‍. 764703 പേര് തൊഴില്‍ രഹിതര്‍. ഇതില്‍ ബിരുദാനന്തര ബിരുദക്കാര്‍ അരലക്ഷത്തോളം പേര്. റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ 80000 കുടുംബങ്ങള്‍. ഇത് പട്ടികജാതിക്കാരുടെ പ്രശ്നം. ആദിവാസി മേഖലയില്‍ 85000 കുടുംബക്കാര് ഭൂ രഹിതര്‍. വീടു നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ചവര്‍ 14000ത്തോളം. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ 40000 പേര്. റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ 1.5 ലക്ഷത്തോളം പേര്. സമ്പൂര്‍ണ്ണ നിരക്ഷരര്‍ 1 ലക്ഷം പേര്. ഇങ്ങനെ തുടരുന്നു കണക്കുകള്‍. 12-ാം പഞ്ചവത്സര പദ്ധതിയില്‍ എത്തിനില്‍ക്കുന്ന കേരളം. സ്വാതന്ത്ര്യം ലഭിച്ചതിന്ശേഷം ഏകദേശം 35000 ത്തോളം കോടികള്‍ പട്ടികജാതി – ആദിവാസിമേഖലകള്ക്കുവേണ്ടി ചെലവഴിച്ചു. അശാസ്ത്രീയവും അപ്രായോഗീകവും വികലവുമായ വികസന പദ്ധതിയിലൂടെ ഈ സമൂഹത്തിന്റെ ഇടയിലേക്ക് ഈ പണം എത്തിയില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. തലചായ്ക്കുവാനോ, പ്രാഥമികാവശ്യങ്ങള്‍ അടക്കം മനുഷ്യന്റെ സ്വകാര്യതയ്ക്കുപോലും മറയില്ലാതെ 3 സെന്റ് ഭൂമിയിലെ “തൊഴുത്തില്‍” കിടക്കേണ്ട ദുര്‍ഗ്ഗതി പട്ടികജാതിക്കാര്‍ക്ക് വന്നത്. റോഡ് വക്കത്തും, കനാല്‍ പുറം പോക്കിലും, റെയില്‍വെ പുറംപോക്കിലും, ചേരികളിലും, ഒറ്റപ്പെട്ട പ്രദേശങ്ങളിലും അന്തിയുറങ്ങുകയാണ് ഈ സമൂഹത്തിലെ ഭൂരിഭാഗം പേരും. ഭൂമിയും വീടും കുടിവെള്ളവും വിദ്യാഭ്യാസവും തൊഴിലും അടങ്ങുന്ന അടിസ്ഥാനാവശ്യങ്ങളില്ലാത്ത സമൂഹം.
ഒരുകാലത്ത് മണ്ണിന്റെ മക്കളായി, ഉടമകളായി, മണ്ണില്‍ പൊന്ന് വിളയിച്ച പട്ടികജാതിക്കാര്‍, ഭവനരഹിതരും, ഭൂരഹിതരുമായ പട്ടികജാതിക്കാരുടെയും ആദിവാസികളുടേയും കണക്കുപോലും സര്‍ക്കാരിന്റെ കൈകളിലില്ല. വിദ്യാഭ്യാസമേഖലയില്‍ പട്ടികജാതിക്കാരന്റെ അവകാശങ്ങള്‍ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഭരണഘടനയുടെ 93-ാം വകുപ്പിന്റെ ഭേദഗതിയോടു കൂടി എഞ്ചിനീയറിംഗ് – മെഡിക്കല്‍ വിദ്യാഭ്യാസമേഖല എന്നന്നേയ്ക്കുമായി കൊട്ടിയടക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. എല്‍.പി. തലത്തിലും 250 രൂപയും യു.പി. തലത്തില്‍ 500 രൂപയും, ഹൈസ്കൂള്‍ തലത്തില്‍ 750 രൂപയും പട്ടികജാതിക്കാരന്റെ മക്കള്‍ക്ക് നല്കുന്നു അതേ ബഞ്ചിലിരിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് 1000 ങ്ങള് നല്കുന്നു. മേശയും കസേരയും വാങ്ങാന്‍ 5000 രൂപ നല്കുന്നു. സൗജന്യമായി ഐപാഡ് നല്കുന്നു. ഇതാണോ സാമൂഹ്യനീതി. ഇതു മതേതരത്വമാണോ. ഇതിന് മാറ്റം വരണം. പട്ടികജാതി സംവരണം തട്ടിയെടുക്കാനുള്ള നീക്കങ്ങള്‍ നരസിംഹറാവു സര്‍ക്കാരിന്റെ കാലത്തു തുടങ്ങി. പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും പട്ടികജാതി പദവിയും സംവരണവും നല്‍കണമെന്ന ആവശ്യവുമായി ഇവര്‍ രംഗത്തുണ്ട്. ഒന്നാം യുപിഎ സര്‍ക്കാര്‍ നിയമിച്ച രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും 2004 ഒക്ടോബര്‍ 21 ന് നിയമിക്കപ്പെട്ട ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷന് റിപ്പോര്‍ട്ടും പട്ടികജാതിക്കാരെ തകര്‍ക്കാനുള്ളതാണ്. 2007 മെയ് 10 ന് കേന്ദ്ര ഗവണ്മെന്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ പട്ടികജാതിക്കാരുടെ വംശനാശമായിരിക്കും ഫലം. ബിജെപിയുടേയും മറ്റു ദേശീയ പ്രസ്ഥാനങ്ങളുടേയും ശക്തമായ എതിര്‍പ്പിനെതുടര്‍ന്നാണ് ജസ്റ്റിസ് രംഗനാഥമിശ്രകമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കത്തതെന്ന് പട്ടികജാതി സമൂഹം മനസിലാക്കണം. ഭാരതത്തിലെ പട്ടികജാതിക്കാരുടെ ദുരിതപൂര്‍ണ്ണമായ സാമൂഹികാവസ്ഥയില്‍ നിന്ന് കൈപിടിച്ച് ഉയര്‍ത്തുന്നതിനുള്ള സംരക്ഷണ വകുപ്പുകളാണ് ഭാരതഭരണഘടനയില്‍ എഴുതി ചേര്‍ത്തിട്ടുള്ളത്. അതിനെ പരിവര്‍ത്തിത ക്രിസ്ത്യാനിക്കും മുസ്ലീമിനും വേണ്ടി അട്ടിമറിക്കാനാണ് ജസ്റ്റീസ് രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ടിലൂടെ ശ്രമിക്കുന്നത്. 1963 ലെ ഇളയപെരുമാള്‍ കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരം നിയമനം നടത്തുമ്പോള്‍ രണ്ട് ഒഴിവുകള്‍ വന്നാല്‍ രണ്ടാമത്തെ ഒഴിവ് പട്ടികജാതിക്കാര്‍ക്ക് നല്‍കണമെന്ന റിപ്പോര്‍ട്ടും, 12 ശതമാനം സംവരണം വേണമെന്ന ഡോ. ബാബു വിജയനാഥ് കമ്മീഷന് റിപ്പോര്‍ട്ടും നടപ്പിലാക്കാന്‍ കേരളം മാറി മാറി ഭരിച്ച ഇടത് – വലത് സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല.
ബിജെപിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും പട്ടികജാതി സമൂഹത്തിന് വേണ്ടി നടപ്പിലാക്കുന്ന പദ്ധതികള്‍ ആശാവഹവും മാതൃകാപരവുമാണ്. ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ആദിവാസികള്‍ക്കുവേണ്ടി മന്ത്രാലയം സ്ഥാപിച്ചതും ക്യാബിനറ്റ് മന്ത്രിയെ നിയമിച്ചതും അടല്‍ ബിഹാരി വാജ്പേയുടെ സര്‍ക്കാര്‍ ആയിരുന്നു. ഭരണഘടനാ ശില്പി ഡോ. അംബേദ്കര്‍ക്ക് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിക്ക് തുല്യമായ സ്ഥാനം നല്കിയതും വാജ്പേയി സര്‍ക്കാര്‍ ആയിരുന്നു. പാര്‍ലിമെന്റിനടുത്ത് അംബേദ്കര്‍ ഭവനും 5 ബംഗ്ലാവോടുകൂടി നാലേക്കര്‍ സ്ഥലം അനുവദിച്ചതും ബിജെപി സര്‍ക്കാര്‍ ആയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്തിലും ഛത്തീസ്ഗഢിലും മതപരിവര്‍ത്തനം നിയമം മൂലം നിരോധിച്ചുകഴിഞ്ഞിരിക്കുന്നു. മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ ലഡ്കി യോജന പദ്ധതി പ്രകാരം പട്ടികജാതി പെണ്‍കുട്ടികളുടെ വിവാഹത്തിന് ഒന്നരലക്ഷം രൂപ സൗജന്യമായി നല്കുന്നു. അതേസമയം പ്രഫഷണല്‍ വിദ്യാഭ്യാസകോഴ്സുകള്‍ അടക്കം സൗജന്യ വിദ്യാഭ്യാസം നല്‍കികൊണ്ട് പട്ടികജാതി സമൂഹത്തെ വിദ്യാഭ്യാസരംഗത്ത് വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നു. ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് വിദേശത്ത് പോയി പഠിക്കുന്നതിന് 15 ലക്ഷം രൂപ സൗജന്യമായി നല്കുന്നു.
നരേന്ദ്രമോഡി ഭരിക്കുന്ന ഗുജറാത്തില്‍ പട്ടികജാതിക്കാരുടെ വിദ്യാഭ്യാസ സാക്ഷരത പൊതു സമൂഹത്തിന്റെ വിദ്യാഭ്യാസ സാക്ഷരതയ്ക്ക് തുല്യമാണെന്നുള്ളതും ശ്രദ്ധേയമാണ്. ബീഹാറിലെ എന്‍ഡിഎ സര്‍ക്കാര്‍ മുഴുവന്‍ ആദിവാസികള്‍ക്കും സൗജന്യമായി ഭക്ഷണം നല്കുന്ന പദ്ധതി വിജയപ്രദമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ദേശീയതലത്തിലും, കേന്ദ്രത്തിലും ഇന്ന് ഭാരതീയ ജനതാപാര്‍ട്ടി മാത്രമാണ് പട്ടികജാതി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരെ സഹായിക്കുന്നതിനുമായി രംഗത്തുള്ളത്. ഇത് കേരളത്തിലെ പട്ടികജാതി – പട്ടികവര്‍ഗ്ഗ സമൂഹ ജനത മനസിലാക്കികൊണ്ടിരിക്കുന്നു. പട്ടികജാതിക്കാരന്റേയും ആദിവാസികളുടേയും വോട്ട് നേടി അധികാരത്തില്‍ വന്നവര്‍ ഈ സമൂഹത്തെ നിരന്തരം വഞ്ചിക്കുകയാണ് ചെയ്തത്. ബിജെപി അടക്കമുള്ള ഹൈന്ദവ ദേശീയ പ്രസ്ഥാനങ്ങളാണ് ഈ സമൂഹത്തിന് വേണ്ടി നിലകൊണ്ടത്. ഈ സാഹചര്യത്തില്‍ പോരാട്ടത്തിന്റെ വിപ്ലവ പാതയിലൂടെ നമുക്ക് മുന്നേറാം. ഇനിയും പൂര്‍ത്തീകരിക്കാനാകാത്ത മഹാനായ അംബേദ്ക്കറുടെ ദൗത്യത്തെ അനുസ്മരിക്കാനും കാല്പാടുകള് പിന്തുടര്ന്ന് അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പ്രതിജ്ഞ എടുക്കുവാനും നമുക്ക് ഈ അവസരം ഉപയോഗിക്കാം.
ഷാജുമോന്‍ വട്ടേക്കാട്
(പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: