ന്യൂദല്‍ഹി: കല്‍ക്കരി കുംഭകോണക്കേസിനെക്കുറിച്ചുള്ള സിബിഐ അന്വേഷണറിപ്പോര്‍ട്ട് തിരുത്തിയെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്, ഖനിവകുപ്പ് മന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍ എന്നിവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. കല്‍ക്കരി കുംഭകോണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണത്തെ സ്വാധീനിക്കാന്‍ ഇരുവരും ശ്രമിച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ കോണ്‍ഗ്രസിന്റെ ഉന്നതതല യോഗം ചേര്‍ന്നു.
സിബിഐ തയ്യാറാക്കിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും മുന്‍പ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതരും നിയമമന്ത്രിയും തിരുത്തലുകള്‍ വരുത്തിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജി. കോടതിയെ തെറ്റിദ്ധരിപ്പിച്ച അറ്റോര്‍ണി ജനറലിനും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി. റാവലിനുമെതിരെ നടപടിയെടുക്കണമെന്നും അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥ രാഷ്ട്രീയ തലങ്ങളില്‍ പരിശോധിച്ചിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍, നിയമമന്ത്രി റിപ്പോര്‍ട്ട് തിരുത്തിയെന്ന സിബിഐ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അറ്റോര്‍ണി ജനറലിനെതിരെയും നടപടി വേണമെന്നും അഭിഭാഷകനായ മനോഹര്‍ ശര്‍മ്മ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
.പ്രശ്നത്തില്‍ പ്രതിസന്ധിയിലായ കേന്ദ്ര നിയമമന്തി അശ്വിനികുമാര്‍ അറ്റോര്‍ണി ജനറല്‍ ഇ.വഹന്‍വതിയെ കണ്ട് നിയമോപദേശം തേടി. സിബിഐ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ അറ്റോര്‍ണി ജനറലോ മറ്റ് സര്‍ക്കാര്‍ അഭിഭാഷകരോ സുപ്രീം കോടതിയില്‍ ഹാജരാകില്ല എന്നാണ് സൂചന. ഇതിനായി പ്രത്യേക അഭിഭാഷകനെയാകും സിബിഐ ചുമതലപ്പെടുത്തുക. വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ കോണ്‍ഗ്രസിന്റെ ഉന്നതതലയോഗം ചേര്‍ന്നു.
കോര്‍ഗ്രൂപ്പ് യോഗത്തിലെത്തി നിയമമന്ത്രി അശ്വിനികുമാര്‍ വിശദീകരണവും നല്കി. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് അശ്വിനികുമാറുമായി ഉടന്‍ വീണ്ടും ചര്‍ച്ച നടത്തും. പ്രധാനമന്ത്രിയുടെ ഓഫീസ് കൂടി പ്രശ്നത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത് പ്രശ്നത്തിന്റെ ഗൗരവം വര്‍ദ്ധിച്ചിട്ടുണ്ട്.
അതേസമയം, അശ്വിനി കുമാര്‍ രാജി വെക്കണമെന്ന് ആവശ്യത്തില്‍ ബിജെപി ഉറച്ചു നില്‍ക്കുകയാണ്.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: