തിരുവനന്തപുരം: സംസ്ഥാനത്തെ പകല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നു. കല്‍ക്കരി ക്ഷാമത്തെത്തുടര്‍ന്ന് താല്‍ച്ചര്‍ താപനിലയത്തില്‍ ഉടലെടുത്തിരുന്ന പ്രതിസന്ധി പരിഹരിക്കപ്പെട്ട സാഹചര്യത്തിലാണിത്. ഈയാഴ്ച അവസാനത്തോടെ പകല്‍ വൈദ്യുതി നിയന്ത്രണം പൂര്‍ണ്ണമായി ഒഴിവാക്കാനാണ് ബോര്‍ഡിന്റെ തീരുമാനം.
കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ ഉണ്ടായ കുറവാണ് കേരളത്തില്‍ പകല്‍ വൈദ്യുതി നിയന്ത്രണം അനിവാര്യമാക്കിയത്. കല്‍ക്കരി ക്ഷാമം നിമിത്തം താല്‍ച്ചര്‍ താപവൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടത് കേന്ദ്ര വിഹിതം കുറയുന്നതിനു കാരണമായി. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനും കോള്‍ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള തര്‍ക്കമാണ് താല്‍ച്ചറില്‍ പ്രതിസന്ധിയുണ്ടാക്കിയത്.
താല്‍ച്ചര്‍ നിലയത്തിന്റെ ഉടമകളായ എന്‍.ടി.പി.സിക്ക് കല്‍ക്കരി നല്‍കുന്നത് കോള്‍ ഇന്ത്യ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കോള്‍ ഇന്ത്യ നല്കുന്ന കല്‍ക്കരിയില്‍ 30 ശതമാനത്തോളം മണ്ണും പാറയുമാണെന്നും ഇതു നിമിത്തം വന്‍ നഷ്ടമുണ്ടാവുന്നുണ്ടെന്നും പരാതിപ്പെട്ട എന്‍.ടി.പി.സി. കോള്‍ ഇന്ത്യക്ക് നല്‍കാനുള്ള 1000 കോടി രൂപ പിടിച്ചുവെച്ചു. ഇതോടെ കോള്‍ ഇന്ത്യ കല്‍ക്കരി നല്‍കുന്നത് ഏപ്രില്‍ ഒന്നു മുതല്‍ നിര്‍ത്തി. ഇപ്പോള്‍ കേന്ദ്ര ഊര്ജ്ജകല്ക്കരി മന്ത്രാലയങ്ങള്‍ ഇടപെട്ടതിനെത്തുടര്‍ന്ന് തര്‍ക്കത്തിനു പരിഹാരമായിട്ടുണ്ട്.
ആകെ നാലു യൂണിറ്റുകളുള്ള താല്‍ച്ചറില്‍ രണ്ടു യൂണിറ്റ് മാത്രമാണ് ഇന്നലെ വരെ പ്രവര്‍ത്തിച്ചിരുന്നത്. കല്‍ക്കരി ലഭിച്ചതോടെ മൂന്നാമത്തെ യൂണിറ്റ് ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിച്ചു. രണ്ടു ദിവസത്തിനകം നാലാമത്തെ യൂണിറ്റും പ്രവര്‍ത്തനമാരംഭിക്കും. ഇതോടെ കേരളത്തിന്റെ വിഹിതമായ 428 മെഗാവാട്ടും അവിടെ നിന്ന് ലഭിച്ചു തുടങ്ങും. നിലവില്‍ 200 മുതല്‍ 250 വരെ മെഗാവാട്ടാണ് താല്‍ച്ചറില്‍ നിന്ന് ലഭിച്ചിരുന്നത്.
താല്‍ച്ചര്‍ നിലയം പ്രവര്‍ത്തനം ആരംഭിച്ചതോടെ കേന്ദ്ര വൈദ്യുതി വിഹിതം വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്നലെ വരെ 900 മെഗാവാട്ട് ലഭിച്ചിരുന്നത് ഇന്ന് 1050 മെഗാവാട്ടായി വര്‍ദ്ധിച്ചു. 3.6 ദശലക്ഷം യൂണിറ്റിന്റെ വര്‍ദ്ധനയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. താല്‍ച്ചര്‍ പൂര്‍ണ്ണ സജ്ജമാകുന്നതോടെ 2.4 ദശലക്ഷം യൂണിറ്റ് കൂടി ലഭിക്കും. സംസ്ഥാനത്തെ പകല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: