ബംഗളൂരു: കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പു ചൂട് പരമാവധിയില്‍ എത്തിയിരിക്കുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനിയും ഒരുദിവസം മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്ത് 224 മണ്ഡലങ്ങളിലേക്കായി ഇതുവരെ 1250 ഓളം പേര് പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു.
എങ്കിലും തെരഞ്ഞെടുപ്പു ചിത്രം അവ്യക്തമായി തുടരുകയാണ്. ബിജെപി 213 മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ദേവഗൗഡയുടെ ജെഡിഎസ്സ് നൂറോളം മണ്ഡലങ്ങള്‍ ഒഴിച്ചിട്ടിരിക്കുന്നു.കോണ്‍ഗ്രസ്സിനകത്തെ അനിശ്ചിതത്വം പരമാവധി മുതലെടുക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തം. പലയിടത്തും അവര്‍ കോണ്‍ഗ്രസ്സുമായി രഹസ്യധാരണ ഉണ്ടാക്കുന്നതായും സംശയിക്കപ്പെടുന്നുണ്ട്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ ലേഔട്ട് കൃഷ്ണപ്പയും മകന് പ്രിയാകൃഷ്ണയും ദള്‍ ദേശീയാധ്യക്ഷനും മുന്‍പ്രധാനമന്ത്രിയുമായ ദേവേഗ്ഡ യുമായി ചര്‍ച്ച നടത്തിയത് അതിന്റെ ഭാഗമാണെന്നു കരുതപ്പെടുന്നു.
കര്‍ണാടകത്തിലെ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികരാണ് പ്രിയാകൃഷ്ണനും പിതാവും. ഇനിയും ഒന്‍പതു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ബാക്കി നില്‍ക്കെ കോണ്‍ഗ്രസ്സില്‍ ഉള്‍പ്പോര് മുറുകുകയാണ്. ബെല്ലാരിയില്‍ അനില്ലാഡിനു ടിക്കറ്റ് നല്‍കിയതിനെ ചൊല്ലിയുള്ള കലഹത്തെ തുടര്‍ന്ന് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനടക്കം പലരും പാര്‍ട്ടി വിടാന്‍ ഒരുങ്ങിയിട്ടുണ്ട്. ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് അംഗങ്ങളും രാജിവെക്കാന്‍ തയ്യാറായിരിക്കുന്നു. ഇതില്‍ 25 ബെല്ലാരി കോര്പ്പറേഷന് അംഗങ്ങളും ഉള്‍പ്പെടും. ദല്‍ഹിയില്‍ പത്താം നമ്പര്‍ ജനപഥ് വീട്ടിലും കെപിസിസി ആസ്ഥാനത്തും പ്രതിഷേധങ്ങള്‍ തുടരുകയാണ്. മാണ്ട്യ, ദാവണ്‍ഗരെ, ചിക്കബല്ലാപുര, കോലാര്‍ ജില്ലകളിലും മറ്റിടങ്ങളിലും കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസുകളും പ്രതിഷേധക്കാര്‍ തല്ലിതകര്‍ക്കുന്നത് ക്രമസമാധാനത്തിന് തന്നെ വെല്ലുവിളി ആയിരിക്കുന്നു.
റിബല്‍ സ്റ്റാര്‍ അംബരീഷാണു യഥാര്‍ത്ഥ വില്ലനായിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിച്ച രവീന്ദ്ര ശ്രീദത്തക്ക് മണ്ട്യയില്‍ സീറ്റ് നല്‍കിയതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കൂട്ടാക്കിയില്ല. മറ്റൊരു സ്ഥാനാര്‍ഥിയായ രവിയും ജില്ലയില്‍ പത്രികാ സമര്‍പ്പണത്തില്‍ നിന്നും വിട്ടു നിന്നു. കര്‍ണാടകത്തില്‍ ഏറെ ആരാധകരുള്ള അംബരീഷുമായി ദള്‍ നേതാക്കള്‍ രഹസ്യ ചര്‍ച്ച നടത്തിയെന്നും പറയപ്പെടുന്നു. എന്നാല്‍ താന്‍ കോണ്‍ഗ്രസ് വിടില്ലെന്നും സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും അംബരീഷ് വ്യക്തമാക്കി. രാത്രി വൈകുവോളം നടന്ന ചര്‍ച്ചയെ തുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാണ്ട് അദ്ദേഹത്തിന്റെ വാശിക്കു മുന്നില്‍ നിരുപാധികം കീഴടങ്ങുന്നതാണ് കണ്ടത്.രവീന്ദ്രശ്രീകണ്ടയ്യക്ക് നല്കിയ സീറ്റ് പിന്‍വലിക്കുകയും പകരം അംബരീഷിന്റെ അനുയായിക്ക് ടിക്കറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ സ്വാഭാവികമായും ഇത് മുന്‍ മുഖ്യനും മുന്‍ വിദേശകാര്യമന്ത്രിയുമായ എസ്.എം. കൃഷ്ണയെ പ്രകോപിപ്പിച്ചു.
ദാവണ്‍ഗരെയിലെ സ്ഥിതി അതിലും സങ്കീര്‍ണമാണ്. പ്രബല ലിംഗായത്ത് നേതാവും കെപിസിസി ഖജാന്‍ജിയുമായ ശ്യമന്നൂര് ശിവശങ്കരപ്പ പറഞ്ഞത് താന്‍ മുഖ്യമന്ത്രിയാവാതിരിക്കാനാണ് ചില നേതാക്കള്‍ തനിക്കു സീറ്റ് നിഷേധിക്കാന്‍ ശ്രമിച്ചതെന്നാണ്. അദ്ദേഹത്തിനു സീറ്റ് നല്‍കിയെങ്കിലും പുത്രന് എസ്.എസ്.മല്ലികാര്‍ജുനക്ക് സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്നു ഏഴോളം സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുനിന്നും പിന്മാറുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നു. നിലവിലെ എംഎല്‍എ സംഗമേഷിനെ മാറ്റി സി.എം.ഇബ്രാഹിമിനു ഭദ്രാവതിയില്‍ ടിക്കറ്റ് നല്‍കിയതിനെ തുടര്‍ന്ന് ബ്ലോക്ക് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിക്ക് തയ്യാറെടുത്തിരിക്കുന്നു. ഹെബ്ബാളയില് ജനകീയനും പിന്നോക്കക്കാരനുമായ എച്ച്.എം. രേവണ്ണയെ തഴഞ്ഞ് മുന്‍കേന്ദ്രമന്ത്രി ജാഫര്‍ ഷെരീഫിന്റെ പേരക്കുട്ടി റഹ്മാന്ഷെരീഫിന് സീറ്റ് നല്‍കിയിരിക്കുന്നത് പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് രേവണ്ണയും മുപ്പത്തിയയ്യായിരത്തോളം വരുന്ന അനുയായികളും യോഗം ചേര്‍ന്ന് വിമതരായി മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.സംസ്ഥാനത്ത് നാല്‍പ്പതോളം മണ്ഡലങ്ങളില്‍ രണ്ടോ അതിലധികമോ പേര് പാര്‍ട്ടിക്കുവേണ്ടി പത്രിക നല്‍കിയിട്ടുണ്ട്.ഇതുവരെയും അടിസ്ഥാന വിഭാഗത്തിനും വനിതകള്‍ക്കും നിര്‍ണായക മണ്ഡലങ്ങളിലൊന്നും സീറ്റ്നല്കിയിട്ടില്ല. യുവാക്കളുടെ പ്രാതിനിധ്യം മുന്‍ മുഖ്യന് ധരംസിംഗിന്റെ മകന് അജയ് സിംഗിലും കേന്ദ്ര മന്ത്രി ഖാര്‍ഗെയുടെ മകന് പ്രിയാങ്കിലും ഒതുങ്ങിയിരിക്കുന്നുവെന്ന ആരോപണവും ശക്തമാണ്.
തലേന്നാള്‍ ബാംഗ്ലൂരിലെ മല്ലേശ്വരത്തുള്ള ഒരു ചെറു മൈതാനിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണോത്ഘാടനം പോലും ആളില്ലായ്മ കൊണ്ടും മുന്‍ കേന്ദ്രമന്ത്രി എസ്.എം. കൃഷ്ണയുടെയും കേന്ദ്ര സഹമന്ത്രി മുനിയപ്പ, റഹ്മാന് ഖാന് എന്നിവരുടെയും അസാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു. അതിനിടെയാണ് ആരാണ് മുഖ്യ മന്ത്രിസ്ഥാനാര്ത്ഥിയെന്ന തര്‍ക്കവും കൊടുമ്പിരിക്കൊള്ളുന്നത്. താനാണ് സ്വാഭാവികമായും മുഖ്യമന്ത്രിയാവുക എന്ന് മൈസൂരിലെ വരുണ മണ്ഡലത്തില്‍ നാമനിര്‍ദേശ പട്ടിക സമര്‍പ്പിച്ചയുടന്‍ പ്രതിപക്ഷ നേതാവ് പ്രസ്താവിച്ചതിന് പിന്നാലെ, താന്‍ മുഖ്യമന്ത്രിയായാല്‍ കര്‍ണാടകത്തില്‍ മാറ്റങ്ങളുടെ ഒരു പുതു യുഗം തന്നെ തുടങ്ങുമെന്ന് കെപിസിസി അധ്യക്ഷന്‍ ജി. പരമേശ്വര്‍ തിരിച്ചടിച്ചു.എല്ലാ പ്രശ്നങ്ങളും രാഹുല്‍ ഗാന്ധിയും മാഡവും പ്രചാരണത്തിനെത്തുമ്പോഴേക്കും പരിഹരിക്കപ്പെടുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
ആയിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചുകയറിയ മുപ്പതോ നാല്‍പ്പതോ മണ്ഡലങ്ങള്‍ കോണ്‍ഗ്രസ്സിനു ഈ തമ്മിലടിയില്‍ നഷ്ടമാവുമെന്ന് ഉറപ്പാണ്. അവിടങ്ങളില്‍ വിജയിക്കാനുള്ള ശേഷി മതേതര ദളിന് ഇല്ലതാനും. അനായാസം കര്‍ണാടകത്തില്‍ വെന്നിക്കൊടി പാറിക്കാമെന്ന് മനക്കോട്ട കെട്ടിയ രാഹുലിന്റെ മുഖം കറുത്തിരിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്നോടിയായി അദ്ദേഹം നല്കിയ നിര്‍ദേശങ്ങള്‍ മിക്കതും നടപ്പാക്കാതെ പോയി.
അനില്‍ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: