ബംഗളൂരു: ബംഗളൂരു മല്ലേശ്വരത്തുള്ള ബിജെപി ഓഫീസിനു സമീപത്ത് ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ എട്ട് പോലീസുകാരുള്‍പ്പെടെ 16 പേര്‍ക്ക് പരിക്കേറ്റു. ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കര്‍ണ്ണാടക റിസര്‍വ് പോലീസ് വാഹനം ഉള്‍പ്പെടെ മൂന്നു കാറുകളും രണ്ടു ഇരുചക്രവാഹനങ്ങളും സ്ഫോടനത്തില്‍ നിശ്ശേഷം തകര്‍ന്നു. ചുറ്റുവട്ടത്തുള്ള നിരവധി വീടുകളുടെ വാതിലുകളും ജനാലകളും തകര്‍ന്നു. പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമായിരുന്നെങ്കിലും എല്ലാവരും അപകടനില തരണം ചെയ്തിട്ടുണ്ട്.
ബിജെപി ഓഫീസിനു മുന്നില്‍ രാവിലെയുണ്ടായ ബോംബ് സ്ഫോടനം ഭീകരാക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. സ്ഫോടനം നടത്തിയതു ടൈമര്‍ ഉപയോഗിച്ചാണെന്ന് എന്‍ഐഎ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്നും ആഭ്യന്തര സെക്രട്ടറിയോടു സംഭവത്തെക്കുറിച്ചു റിപ്പോര്‍ട്ട് തേടിയതായും കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു.
സ്ഫോടനം നടന്ന ഉടന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ആഭ്യന്തരമന്ത്രാലയത്തില്‍ നടന്നു. കര്‍ണ്ണാടകയുടെ ചുമതലയുള്ള രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കര്‍ണ്ണാടക സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെട്ട് അന്വേഷണ പുരോഗതി വിലയിരുത്തുകയാണ്. സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാനും ആഭ്യന്തരമന്ത്രാലയം വിവിധ സുരക്ഷാ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍ഐഎ സംഭവം നടന്ന ഉടന്‍തന്നെ ബാംഗ്ലൂരിലെത്തി അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. എന്‍എസ്ജി സംഘവും സംഭവസ്ഥലത്തെത്തിയിരുന്നു.
പരിക്കേറ്റവരെല്ലാം സമീപത്തുള്ള കെ സി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പാര്‍ട്ടി ഓഫീസിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കിടയില്‍ നിര്‍ത്തിയിട്ടിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള യമഹ ബൈക്കില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.
ആദ്യം കരുതിയത് കാറിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചതാണെന്നാണ്. എന്നാല്‍ നാശനഷ്ടങ്ങളുടെ വ്യാപ്തിയും ആഘാതവുമാണ് അത് ബോംബ് ആകാമെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. ഇരുചക്രവാഹനത്തിന്റെ ഹാന്‍ഡിലും മുന്‍ ചക്രവും മാത്രമാണ് സംഭവസ്ഥലത്തുനിന്നും കിട്ടിയത്. ബാക്കിയുള്ള ഭാഗങ്ങള്‍ കിലോമീറ്ററോളം ദൂരത്തേക്കു തെറിച്ചു പോയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായിരുന്നു ഇന്നലെ. ബി ഫോം വാങ്ങാനും സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു പരിപാടികളില്‍ പങ്കുകൊള്ളാനും വരുന്ന നിരവധി പ്രവര്‍ത്തകരെ ലക്ഷ്യം വച്ചാണ് ബോംബ് സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. സാധാരണ പതിനൊന്നു മണിക്കാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസില്‍ എത്തുക.ഭാഗ്യം കൊണ്ടുമാത്രം വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു.
സ്ഫോടനത്തിനു പിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ആണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ മാസം ഹൈദരാബാദ് സ്ഫോടനപരമ്പരക്കുശേഷം ബംഗളൂരുവിലും സമാന സ്ഫോടനങ്ങള്‍ നടത്തുമെന്ന് അവര്‍ ഭീഷണി മുഴക്കിയിരുന്നു.മാത്രമല്ല ഹൈദരാബാദ് സ്ഫോടനത്തിന്റെ മാതൃകയിലാണ് ഇവിടെയും സ്ഫോടനം നടത്തിയിരിക്കുന്നത്.
മൂന്നു വര്‍ഷം മുന്‍പ് 2010 ഏപ്രില്‍ 17 ന് ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 18 പേര്‍ക്ക് പരിക്ക് പറ്റിയ സ്ഫോടനം നടന്നിരുന്നു. ഇപ്പോള്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനികൂടി പ്രതിയായ ആ സ്ഫോടനപരമ്പരയുടെ വാര്‍ഷികം കൂടിയായിരുന്നു ഇന്നലെ. അന്ന് ഐപിഎല്‍ ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സും ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സും തമ്മിലുള്ള മത്സര വേദിയായിരുന്നു ചിന്നസ്വാമി സ്റ്റേഡിയം. ഇന്നലെ ഇവിടെ നടക്കേണ്ടിയിരുന്ന ഐപിഎല്‍ മത്സരങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പു മൂലം മുംബൈയിലേക്ക് മാറ്റിയിരുന്നു. അതാവാം സ്ഫോടനവേദി ബിജെപി പാര്‍ട്ടി ഓഫീസാക്കാന്‍ ഭീകരരെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. എന്നാല്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരേയ്ക്കും ആരും ഏറ്റെടുത്തിട്ടില്ല.
പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും ലക്ഷ്യമിട്ടാണ് ഈ ആക്രമണം നടത്തിയതെന്ന് സ്ഥലം സന്ദര്‍ശിച്ച ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ആയ ആര്. അശോക് പറഞ്ഞു. ഇത്തരം പേടിപ്പെടുത്തല്‍ ശക്തികള്‍ക്കു മുന്നില്‍ പാര്‍ട്ടിയും സര്‍ക്കാരും മുട്ട് മടക്കുകയില്ല. അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും.കേന്ദ്ര ആഭ്യന്തരവകുപ്പിന് എല്ലാ വിവരങ്ങളും കൈമാറിയിട്ടുണ്ട്. എന്‍ഐഎയും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി വേണ്ടത്ര വിവരങ്ങള്‍ ശേഖരിച്ചു വരുന്നു. ആരെയും അന്ധമായി ആക്ഷേപിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ അത്യന്തം ആശങ്കാകുലമായ പ്രസ്താവനകളാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്നും ഉണ്ടായിരിക്കുന്നത്. സംഭവം അറിഞ്ഞ ഉടന്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പ്രതികരിച്ചതിങ്ങനെയാണ്. “സഹതാപ തരംഗമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ വോട്ടു തട്ടാന്‍ ബിജെപി ഉണ്ടാക്കിയ നാടകമാണിത്.സ്വന്തം പ്രവര്‍ത്തകരെ കൊലക്ക് കൊടുത്ത് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള പാര്‍ട്ടിയുടെ ശ്രമം അപലപനീയമാണ്.” സിദ്ധരാമയ്യയുടെ പ്രസ്താവനക്കെതിരെ വ്യാപകമായ പ്രതിഷേധമാണുണ്ടായത്. പുരകത്തുമ്പോള്‍ കഴുക്കോലൂരുന്ന ഏര്‍പ്പാട് സിദ്ധരാമയ്യ നിര്‍ത്തണമെന്ന് പല നേതാക്കളും ആവശ്യപ്പെട്ടു.
അനില്‍ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: