വേതന വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നടത്തിയ മാസങ്ങള്‍ നീണ്ടുനിന്ന സമരം വൈകിയാണെങ്കിലും ഫലപ്രാപ്തിയിലെത്തിയിരിക്കുന്നു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം 25 ശതമാനം മുതല്‍ 35 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ ആതുരസേവന മേഖല വലിയൊരളവോളം ചൂഷണ വിമുക്തമായി എന്നുമാത്രമല്ല, മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കാനും തീരുമാനമായി. ഇതോടെ നഴ്സുമാരുടെ ഏറ്റവും കുറഞ്ഞ വേതനം 9600 രൂപയാക്കുന്ന തരത്തിലാണ് വര്‍ധന ജനുവരി ഒന്നുമുതലുള്ള ശമ്പളവര്‍ധനവാണ് നടപ്പില്‍വരുന്നത്.
കിടക്കകളുടെ അടിസ്ഥാനത്തില്‍ ആശുപത്രികളെ ഗ്രേഡ് ചെയ്താണ് വര്‍ധന. 21 മുതല്‍ 100 വരെ കിടക്കകളുള്ള ആശുപത്രി ജീവനക്കാര്‍ക്ക് 31.6 ശതമാനവും 101-300 വരെ കിടക്കകളുള്ള ആശുപത്രികളില്‍ 30.5 ശതമാനവും 501 മുതല്‍ 800 വരെ കിടക്കകളുള്ള ആശുപത്രികളില്‍ 32 ശതമാനവും 801 ന് മുകളിലുള്ളവയിലെ ജീവനക്കാര്‍ക്ക് 34.7 ശതമാനവും ആണ് വര്‍ധന. അര്‍ഹിക്കുന്നതും ന്യായമായതുമായ ഈ വേതന വര്‍ധന ചൂഷണ വിധേയമായിരുന്ന ഈ മേഖലയ്ക്ക് ആശ്വാസമേകുന്നതാണ്. വാര്‍ഷിക ഇന്‍ക്രിമെന്റ്, വെയ്റ്റേജ് തുടങ്ങിയ വിഷയങ്ങളിലും ധാരണയായിട്ടുണ്ടെന്നും പരാതികള്‍ ഒരുമാസത്തിനുള്ളില്‍ പരിഹൃതമാകുമെന്നുമാണ് വാഗ്ദാനം. സ്വകാര്യ ആശുപത്രികളിലെ ജിഎന്‍എം നഴ്സുമാര്‍ക്ക് ലഭിച്ചിരുന്ന ശമ്പളം 9062 ല്‍ നിന്ന് 12,809 രൂപയും ബിഎസ്സി നഴ്സുമാര്‍ക്ക് 9335 ല്‍ നിന്ന് 13479 രൂപയും ജനറല്‍ നഴ്സിംഗ് പാസായവര്‍ക്ക് 8725 ല്‍ നിന്നും 11343 വരെയും ലഭിയ്ക്കും. 200 പോയിന്റിന് മേല്‍ വരുന്ന ഓരോ പോയിന്റിനും 26.65 രൂപ വീതം ക്ഷാമബത്തയും അഞ്ചുവര്‍ഷത്തിന് ശേഷം ഓരോ ഇന്‍ക്രിമെന്റ് വീതം സര്‍വീസ് വെയ്റ്റേജായും ലഭിക്കും.
മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരുടെയും നഴ്സിംഗ് യൂണിയന്റെയും പ്രതിനിധികളും പങ്കെടുത്ത ചര്‍ച്ചയിലാണ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്. എന്നതിനാല്‍ തന്നെ ഇത് നടപ്പില്‍ വരുമെന്ന ശുഭപ്രതീക്ഷയിലാണ് ബന്ധപ്പെട്ടവര്‍. വര്‍ധിപ്പിക്കാന്‍ പോകുന്ന വേതനം ശതമാനത്തില്‍ കുറവാണെങ്കിലും ഒരു ഇടക്കാല ആശ്വാസമായി പരിഗണിച്ച് ആരോഗ്യമേഖല പ്രശ്നകലുഷിതമാകാതിരിക്കും. ആരോഗ്യമേഖലയ്ക്ക് നല്കുന്ന സേവനം പരിഗണിച്ച് ഈ വേതന വര്‍ധന നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കും എന്ന് വിശ്വസിക്കട്ടെ. വാഗ്ദാനങ്ങള്‍ നല്കുന്നതില് വിശാല മനസ്കത കാണിക്കുന്ന രാഷ്ട്രീയക്കാര്‍ അത് നടപ്പാക്കുന്ന ഘട്ടം വരുമ്പോള്‍ നിസ്സംഗരാകുന്ന അനുഭവമാണല്ലൊ ജനങ്ങള്‍ക്ക്. ഡോക്ടര്‍മാര്‍ക്ക് പോലും സര്‍ക്കാര്‍ മേഖലയേക്കാള്‍ സ്വകാര്യ മേഖല ആകര്‍ഷണീയമാണ്. നഴ്സുമാരുടെ സേവനം ഡോക്ടര്മാരുടേതിനെക്കാള് മഹത്തരമാകുന്നത് രോഗിപരിചരണത്തില്‍ സമയം നോക്കാതെ അവര്‍ നല്കുന്ന സേവനമാണ്. ഇവര്‍ക്ക് നല്‍കിയിരുന്ന തുച്ഛമായ ശമ്പളവും അമിത ജോലി ഭാരവുമാണ് അവരെ സമരരംഗത്തേയ്ക്ക് നയിച്ചതും ഒരു നഴ്സിന്റെ ആത്മഹത്യയില്‍ കലാശിച്ചതും. സമയപരിധിയില്ലാത്ത ജോലിയും അവധി നിരോധനവും നഴ്സുമാരുടെ നിരീക്ഷണത്തിന് ക്യാമറ സ്ഥാപിയ്ക്കുന്നതും സര്‍ട്ടിഫിക്കറ്റ് വാങ്ങിവച്ച് പിരിഞ്ഞുപോകാന്‍ സമ്മതിക്കാതിരിക്കുകയും വിവാഹം ഉടന്‍ പാടില്ലെന്ന നിബന്ധന വയ്ക്കുകയും സ്വകാര്യ മേഖലാ രീതിയാണ്.
ഈ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന് ചെയര്മാന് ഡോ. ബലരാമനും നഴ്സുമാര്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും അധിക ജോലിഭാരം ചുമക്കുന്നു എന്നും മറ്റും ചൂണ്ടിക്കാണിച്ചുകൊണ്ട് ശുപാര്‍ശ ചെയ്തിരുന്നത് ശമ്പള പരിഷ്ക്കരണം ഉടന്‍ നടപ്പാക്കണം എന്നായിരുന്നു. ഇപ്പോള്‍ ശമ്പള പരിഷ്ക്കരണം ഒരു പരിധിവരെ എങ്കിലും നടപ്പിലാവുന്നു എങ്കിലും മറ്റ് ചൂഷണങ്ങള്‍ തുടരുന്നു. ജോലി സമയം, പരിശീലനകാലയളവ്, ഷിഫ്റ്റ് സമ്പ്രദായം, അനുബന്ധ ജോലികള്‍ മുതലായ കാര്യങ്ങളിലും ബലരാമന് കമ്മറ്റി ശുപാര്‍ശ നല്‍കിയിരുന്നു. ഇപ്പോള്‍ മന്ത്രി ഷിബുബേബി ജോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത് ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നിര്‍ബന്ധമാക്കുമെന്നും ബാങ്ക് സ്റ്റേറ്റ് മെന്റിന്റെ പകര്‍പ്പ് തൊഴില്‍ വകുപ്പിന് ലഭ്യമാക്കാന്‍ സംവിധാനം കൊണ്ടുവരുമെന്നുമാണ്. സ്കാനിംഗ് സെന്ററുകള്‍, ആംബുലന്‍സ് സര്‍വീസ്, ഡെന്റല്‍ ക്ലിനിക്, ഐ ക്ലിനിക്, കിടക്കകളില്ലാത്ത ആശുപത്രികള്‍ മുതലായവയിലെ ശമ്പള നിരക്ക് പ്രത്യേകം നിശ്ചയിക്കുമെന്നും പ്രഖ്യാപനമുണ്ട്. ആതുരസേവനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് ഈ മേഖല ചൂഷണവിമുക്തമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: