നാഗ്പുര്‍: സുഹൃത്തായ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച യുവാവ് കൊല്ലപ്പെട്ടു. ഇരുപത്തിമൂന്നുകാരനായ റോഷന് സാമ്രിതാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. നാഗ്പൂരില്‍ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്.
ബിരുദ വിദ്യാര്‍ത്ഥിയായ റോഷന് സാമ്രിത് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തിരുന്ന തന്റെ കൂട്ടുകാരിയെ പിന്തുടരുകയായിരുന്നു. ആ സമയം ബൈക്ക് യാത്രികരായ മൂന്ന് പുരുഷന്മാര് പെണ്‍കുട്ടിയെ ശല്യം ചെയ്യാന്‍ തുടങ്ങി. ഇത് തടയാന്‍ ശ്രമിച്ച റോഷനെ അവര്‍ വെടിവെച്ച് കൊല്ലുകയായിരുന്നു.
പെണ്‍കുട്ടിയുടെ അടുത്തെത്തിയ അക്രമികള്‍ മോശമായി പെരുമാറുകയും ഫോണ്‍ നമ്പര്‍ ചോദിക്കുകയും ചെയ്തു. ശല്യം സഹിക്കാനാകാതെ വന്നപ്പോള്‍ തൊട്ടടുത്ത കടയില്‍ നിന്നിരുന്ന റോഷനെ സഹായത്തിനു വിളിക്കുകയായിരുന്നു. റോഷന് അക്രമികളെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും റോഷന്റെ ജീവന് രക്ഷിക്കാനായില്ല.
അക്രമികള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുന്നു. ജനക്കൂട്ടം നോക്കി നില്‍ക്കവേയാണ് സംഭവമുണ്ടായത്. എന്നാല്‍ ഒരാള്‍പ്പോലും റോഷനേയോ പെണ്കുട്ടിയേയോ സഹായിക്കാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2011ല്‍ മുംബൈയിലും ഇതിന് സമാനമായ സംഭവമുണ്ടായപ്പോള്‍ ജനക്കൂട്ടം നോക്കിനിന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: