പാലാ: മറ്റത്തിപ്പാറ പാറമട ലോബിയെ സഹായിക്കുന്ന നയമാണ് പഞ്ചായത്തില്‍ കേരളാകോണ്‍ഗ്രസ് അംഗങ്ങള്‍ സ്വീകരിക്കുന്നതെന്ന് പഞ്ചായത്ത് ഭരണസമിതിയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അപ്പച്ചന് മൈലക്കല്‍, യുഡിഎഫ് കണ്‍വീനര്‍ ജോസഫ് കൊച്ചുകുടി എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. പാറമടയ്ക്ക് അനുവാദം നല്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ബുധനാഴ്ച ചേര്‍ന്ന കടനാട് ഗ്രാമപഞ്ചായത്ത് യോഗത്തില്‍ നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്നലെ പത്രസമ്മേളനം നടത്തിയത്.
പാറമടയുടെ പെര്‍മിറ്റ് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും നിയമോപദേശവും അംഗങ്ങള്‍ പരിശോധിക്കുന്നതിനിടയില്‍ ഹാജര്‍ രേഖപ്പെടുത്തുന്ന ബുക്ക് സഭയില്‍ കൊണ്ടുവരികയും മൂന്നു പേര് മാത്രം ഒപ്പിടുകയും ചെയ്തു. ഈ സമയം പഞ്ചായത്തിലെ ഏക പ്രതിപക്ഷ അംഗവും ഒമ്പതാം വാര്‍ഡ് പ്രതിനിധിയുമായ ജയ്സണ്‍ പുത്തന്‍കണ്ടം, ഹാജര്ബുക്കുമായി സഭയില്‍ നിന്നും പുറത്തുപോവുകയും മറ്റ് അംഗങ്ങള്‍ക്ക് ഹാജര്‍ രേഖപ്പെടുത്താനുള്ള അവസരം നിഷേധിക്കുകയും ചെയ്തു. പതിനൊന്നരയ്ക്ക് ആരംഭിച്ച യോഗത്തില്‍ ഒന്നരവരെയും ബുക്ക് തിരികെ കൊണ്ടുവന്നില്ല. ഈ സാഹചര്യത്തില്‍ യോഗം മാറ്റി വച്ചതായി അറിയിച്ച് പ്രസിഡന്റ് ഇറങ്ങിപ്പോയി. ഹാജര്‍ ബുക്കുമായി കടന്നുകളഞ്ഞ അംഗത്തിനെതിരെ നടപടി വേണമെന്ന് സെക്രട്ടറിയോടാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങളും പുറത്തു പോന്നതായി അംഗങ്ങള്‍ പറഞ്ഞു. പിന്നീട് കേരളാ കോണ്‍ഗ്രസ് അംഗങ്ങളെ മാത്രം വിളിച്ച് മിനിട്സില്‍ ഒപ്പിടുവിക്കുകയും തീരുമാനങ്ങളെടുക്കുകയും കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് യോഗത്തില്‍ നിന്ന് വിട്ടുനിന്നുവെന്ന് പ്രചരിപ്പിക്കുകയുമാണെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിച്ചു. പഞ്ചായത്തിന്റെ ഭരണനേതൃത്വം കേരളാ കോണ്‍ഗ്രസിനായതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും അവര്‍ പറഞ്ഞു. മറ്റത്തിപ്പാറയില്‍ പാറമട പ്രവര്‍ത്തിക്കുന്നതിന് ജനങ്ങള്‍ എതിരാണ്. കോണ്‍ഗ്രസ് ജനങ്ങളുടെ ഭാഗത്താണ് നില്‍ക്കുന്നത്. കോണ്‍ഗ്രസിനെ ജനങ്ങളുടെ മുന്നില്‍ അപഹാസ്യരാക്കാനുള്ള കേരളാ കോണ്‍ഗ്രസിന്റെ ഹീനശ്രമമാണിവിടെ നടന്നത്. ഇത് നിരാശാജനകമാണെന്നും പ്രതിപക്ഷ അംഗം ഹാജര്‍ ബുക്ക് മാറ്റിയത് പ്രസിഡന്റിന്റെ അറിവോടെയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അപ്പച്ചന് മൈലക്കല്‍, ജോസഫ് കൊച്ചുകുടി എന്നിവര്‍ ആരോപിച്ചു. ഇതോടെ പഞ്ചായത്തില്‍ കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് അഭിപ്രായ വ്യത്യാസം രൂക്ഷമായിരിക്കുകയാണ്. കോണ്‍ഗ്രസ് അംഗങ്ങളായ ദിവ്യഷൈജു, ബിന്ദു, തോമസ് മൈക്കിള്‍, സിജി ജോഷി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കടനാട് പഞ്ചായത്തിലെ പതിനാലംഗം ഭരണ സമിതിയില്‍ കേരളാ കോണ്‍ഗ്രസ് 7, കോണ്‍ഗ്രസ് 5, സ്വതന്ത്രന് 1, പ്രതിപക്ഷഅംഗം 1 എന്നിങ്ങനെയാണ് കക്ഷിനില. തെരഞ്ഞെടുപ്പിനുശേഷമുള്ള ധാരണപ്രകാരം ഇനി കോണ്‍ഗ്രസിന് പഞ്ചായത്ത് ഭരണനേതൃസ്ഥാനം കൈമാറേണ്ട സാഹചര്യത്തിലാണ് പാറമടയുടെ പേരില്‍ പുതിയ പ്രശ്നങ്ങള്‍ രൂപം കൊള്ളുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: