ഇസ്ലാമാദാബ്: കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ മുന്‍ പാക്കിസ്ഥാന് പ്രസിഡന്റ് പര്‍വ്വേസ് മുഷറഫ് അറസ്റ്റില്‍. ഇസ്ലാമാബാദിലെ ഫാം ഹൗസില്‍നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മുഷറഫിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ജഡ്ജിമാരെ തടവിലാക്കിയ സംഭവത്തില്‍ ജാമ്യത്തിന് അപേക്ഷിച്ച മുഷറഫിന് ഇസ്ലാമാബാദ് ഹൈക്കോടതി ഇന്നലെ ജാമ്യം നിഷേധിച്ചിരുന്നു. അതിനെത്തുടര്‍ന്നാണ് അദ്ദേഹം ഒളിവില്‍ പോയത്. കോടതിവിധി വന്നതിന് തൊട്ട് പിന്നാലെ അദ്ദേഹം സുരക്ഷ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കാറില്‍ രക്ഷപ്പെടുകയായിരുന്നു.
മെയ് പതിനൊന്നിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ദീര്‍ഘകാലത്തെ വിദേശവാസത്തിനുശേഷം മുഷറാഫ് പാക്കിസ്ഥാനില്‍ തിരിച്ചെത്തിയത്. കോടതിമുറിയില്‍നിന്ന് രക്ഷപ്പെട്ട മുഷറഫ് ഒളിവില്‍ പോയ ഫാംഹൗസ് ഇന്നലെതന്നെ പോലീസ് വളഞ്ഞിരുന്നു. ഒളിവില്‍പോയ ഫാംഹൗസില്‍ തന്നെ മുഷറഫിനെ വീട്ടുതടങ്കലില്‍ വെയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്.
ഇന്നലെ രാത്രി പ്രസിഡന്റ് ആസിഫലി സര്‍ദാരിയില്‍ വസതിയില്‍വെച്ച് നടന്ന യോഗത്തിനുശേഷമാണ് അറസ്റ്റ് ചെയ്യാന്‍ തീരുമാനമുണ്ടായത്. ഇന്നലെ ഹൈക്കോടതിയില്‍ ജാമ്യം നിഷേധിച്ച ഉടന്‍തന്നെ മുഷറഫിന്റെ അഭിഭാഷകന് സുപ്രിം കോടതിയില്‍നിന്ന് ജാമ്യം നേടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കോടതി കഴിഞ്ഞതിനാല്‍ അപ്പീല്‍ സ്വീകരിക്കാന്‍ കോടതി അധികൃതര്‍ തയ്യാറായില്ല.
പാക്കിസ്ഥാന് പ്രസിഡന്റായിരിക്കെ 2007 ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഉള്‍പ്പെടെ അറുപത് ജഡ്ജിമാരെ തടവിലാക്കിയ കുറ്റത്തിനാണ് കോടതി ഇന്നലെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: