കേരള രാഷ്ട്രീയം കലങ്ങി മറിയുമ്പോഴും ഭരിക്കുന്ന യുഡിഎഫില്‍ മാത്രമല്ല, കോണ്‍ഗ്രസിലും വിള്ളലുകള്‍ പ്രത്യക്ഷപ്പെടുമ്പോഴും ജനങ്ങള്‍ക്ക് വാഗ്ദാനപ്പെരുമഴ നല്കുന്നതില് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം ഒരു മന്ത്രിയും പിന്നിലല്ല. പക്ഷെ ഈ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നതിന്റെ ജീവിക്കുന്ന തെളിവുകളായി മൂലമ്പിള്ളിയും ചെങ്ങറയും നിലനില്ക്കുന്നു. ഏറ്റവും ഒടുവില്‍ സര്‍ക്കാരിന്റെ പ്രതിഛായ വര്‍ധിപ്പിക്കാനും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പിക്കാനും ഒപ്പം തന്റെ മന്ത്രിപദ ഭാവി ഉറപ്പുവരുത്താനും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കേരളയാത്ര തുടങ്ങിയിരിക്കുകയാണ്. ഇടതു നിഷേധാത്മകത ചൂണ്ടിക്കാട്ടാനാണീ യാത്ര എന്നുപറഞ്ഞ ഉമ്മന്‍ചാണ്ടിയും ജനസമ്പര്‍ക്ക യാത്ര നടത്തി പരാതി ചാക്കുകണക്കിന് സ്വീകരിക്കുകയുണ്ടായി. പക്ഷെ എത്ര പരാതിയ്ക്ക് പരിഹാരമായി എന്ന് വിവരാവകാശ കമ്മീഷനില്‍ നിന്നുപോലും ആരും വിവരം തേടാത്തത് ഇതെല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങള്‍ മാത്രമാണെന്ന തിരിച്ചറിവിലായിരിക്കും. കേരളയാത്ര തുടങ്ങുന്നതിന് എത്രയോ മുന്‍പ് കേരളത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അവിടെനിന്നും ഒരു മന്ത്രിയുണ്ടായിട്ടുപോലും ഭരിക്കുന്നവര്‍ തിരിച്ചറിയാത്ത ജനസേവക മന്ത്രിമാര്‍ അറിയാതിരുന്നത് അട്ടപ്പാടിയില്‍ അരങ്ങേറുന്ന പോഷകാഹാരക്കുറവ്, അനീമിയ, സിക്കിള്‍ സെല്‍ അനീമിയ, ടിബി മുതലായ രോഗങ്ങള്‍ മൂലം മരണമടയുന്ന ശിശുക്കളെയാണ്. ലോകത്തെ പാവങ്ങളില്‍ മൂന്നില്‍ ഒരു ഭാഗം ഇന്ത്യയിലാണെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട് പറയുമ്പോഴും 1981 ന് ശേഷം ഇന്ത്യയിലെ ദരിദ്രരില്‍ 22 ശതമാനം വര്‍ധനയുണ്ടായി എന്നുമാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ പ്രവചനം 2030 ഓടെ ഇന്ത്യ ലോകസമ്പദ് ശക്തിയാകും എന്നാണല്ലൊ.
2030 ഓടെ അട്ടപ്പാടിയില്‍ വികസിക്കുന്ന മരണനിരക്ക് അതിനെ ജനശൂന്യമാക്കുമോ എന്ന ഭയമാണ് ഇപ്പോള്‍ ഉയരുന്നത്. അഗളിയിലെ 483 ആദിവാസികള്‍ക്ക് പോഷകാഹാരക്കുറവ്, കൗമാരക്കാരായ പെണ്‍കുട്ടികള്‍ അനീമിയ ബാധിതരാണ്. 20613 ആദിവാസികളുള്ളതില്‍ 6619 പേര്‍ക്കും ഈ രോഗമുള്ളതിന് കാരണം 2012 ന് ശേഷം അഗളി പഞ്ചായത്ത് ഭക്ഷ്യധാന്യം വിതരണം ചെയ്യാതിരുന്നതിനാലാണ്. ഇവിടെ മാതൃമരണനിരക്ക് 1000 ല്‍ 7 ആണ്. കേരളത്തിന്റേത് 1.3 മാത്രം. പോഷകാഹാരക്കുറവ്, ടിബി, ടൈഫോയ്ഡ്, ഡയറിയ എല്ലാം ഇവിടെ വ്യാപകമാണ്. ഇപ്പോള്‍ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന് കണക്കുപ്രകാരം മൂന്നുമാസത്തിനിടയില്‍ 11 കുട്ടികളാണ് പോഷകാഹാരക്കുറവ് മൂലം മരിച്ചത്. കഴിഞ്ഞ രണ്ടുകൊല്ലത്തിനുള്ളില് 1180 കുട്ടികളാണ് മരണപ്പെട്ടത്. ഇവരില്‍ 39 ശതമാനം പോഷകാഹാരക്കുറവ് മൂലമാണ്. പക്ഷെ ഇപ്പോള്‍ സിഎജി കണക്കുകള്‍ പറയുന്നത് ഇവിടെ പോഷകാഹാരക്കുറവിനെപ്പറ്റി ഒരു സര്‍വേ പോലും നടന്നിട്ടില്ല എന്നാണ്. ആരോഗ്യവകുപ്പ് ഇവിടുത്തെ ആരോഗ്യക്ഷേമ പ്രവര്‍ത്തകരില്‍ തികച്ചും അതൃപ്തരാണ്. 6000 കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്നതിനായി കണക്കുകള്‍ പറയുന്നത് ഇവിടെയുള്ള 28 ഹെല്‍ത്ത് സബ്സെന്ററുകളും 172 അംഗന്‍വാടികളും പോഷകാഹാര ലബ്ധി ഉറപ്പാക്കുന്നില്ല. 35,000 പേരില്‍ 300 കുട്ടികള്‍ക്കും ടൈപ്പ് 1 പ്രമേഹം, വിളര്‍ച്ച മുതലായവ കണ്ടുവരുന്നത് പോഷകാഹാരം നല്കുന്നതില് സര്‍ക്കാരിന് പറ്റിയ വീഴ്ച തന്നെയാണ്. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ 12 കുട്ടികള്‍ മരിച്ചിട്ടും പോഷകാഹാര ലബ്ധി ഉറപ്പാക്കുന്നില്ല എന്നതിന്റെ തെളിവാണ് കുട്ടികളിലെ ഭാരക്കുറവ്.
ആദിവാസി ക്ഷേമം എന്ന പേരില്‍ കോടികള്‍ എല്ലാവര്‍ഷവും ലഭിയ്ക്കുന്നത് ആരുടെ പോക്കറ്റിലാണ് പോകുന്നത് എന്ന് ഇന്നും വ്യക്തമല്ല. അതന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രതിബദ്ധത കാണിക്കുന്നുമില്ല. സംവിധാനങ്ങളുടെ അഭാവമല്ല അവയുടെ നിഷ്ക്രിയത്വമാണ് ഈ ആദിവാസി ഉന്മൂലനത്തിന് കാരണം. കിശോര്‍ ശക്തി യോജനയും മറ്റും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വയ്പ്പ്. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന് നല്കുന്ന ഫണ്ടും വിനിയോഗിക്കപ്പെടുന്നില്ല. ഇവിടെ ഡിസ്പെന്‍സറികളും അംഗന്‍വാടികളും മറ്റനേകം സംവിധാനങ്ങളും ഉണ്ടെങ്കിലും നവജാത ശിശുമരണം അവിരാമം തുടരുന്നു. നവജാത ശിശുവികസന പദ്ധതിയുടെ പാളിച്ചയാണ് ഇവിടെ ദൃശ്യമാകുന്നത്. മാല്ന്യൂട്രീഷ്യന് കിറ്റുകള്‍ പോലും ഇവിടെ വിതരണം ചെയ്യപ്പെടുന്നില്ല. 6619 വീടുകളില്‍ താമസിക്കുന്ന 20613 ആദിവാസികള്‍ക്കുള്ള ഭക്ഷണ വിതരണം പോലും 2012 ന് ശേഷം കുറച്ചുവത്രെ. അട്ടപ്പാടിയിലെ സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കാതെ ആദിവാസികള്‍ ഇപ്പോഴും ചികിത്സ തേടുന്നത് കോട്ടത്തറ ആശുപത്രിയിലാണ്. സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടുമെന്റും ഇവിടെ നിശ്ചലമാണ്. ആരോഗ്യവകുപ്പിന്റെ ശ്രദ്ധ ഇപ്പോഴെങ്കിലും അട്ടപ്പാടിയിലേയ്ക്ക് തിരിഞ്ഞ് മെഡിക്കല്‍ ക്യാമ്പ് നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. ആരോഗ്യമന്ത്രി അട്ടപ്പാടി സന്ദര്‍ശിക്കും എന്നാണല്ലോ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: