ന്യൂദല്‍ഹി: ദല്‍ഹിയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. പെണ്‍കുട്ടിയുടെ അയല്‍വാസിയായ മനോജ് (25) നെയാണ് പോലീസ് ബീഹാറിലെ മുസാഫര്‍പൂരിലെ ഒരു ഗ്രാമത്തില്‍ നിന്നും വെള്ളിയാഴ്ച്ച രാത്രി ഏറെ വൈകി പിടി കൂടിയത്.
കുറ്റകൃത്യത്തിനു ശേഷം ഇയാള്‍ ബന്ധുവിന്റെ ഗ്രാമത്തില്‍ എത്തുകയായിരുന്നു. ദല്‍ഹിയില്‍ നിന്നു ട്രെയിന്‍ വഴിയാണ് ഇയാള്‍ ഇവിടെയെത്തിയത്. മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്താണ് ഇയാളെ പൊലീസ് കുടുക്കിയത്. നേരത്തെ പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചുവെന്നും ഇയാല്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നും ദല്‍ഹി പോലീസിന് സൂചനകള്‍ ലഭിച്ചിരുന്നതായി വെള്ളിയാഴ്ച്ച ദല്‍ഹി പോലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പോലീസിന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ബീഹാറില്‍ എത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായിരിക്കുന്നത്.
അറസ്റ്റിലായ പ്രതി പെണ്‍കുട്ടിയുടെ അയല്‍വാസിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഇയാള്‍ വിവാഹിതനായത്. രണ്ടു ദിവസം മുന്‍പ് ഇയാളുടെ ഭാര്യ സ്വന്തം വീട്ടിലേക്കു പോയിരുന്നു. കിഴക്കന്‍ ദല്‍ഹി ഗാന്ധി നഗറിലെ വാടക റൂമിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇതേ കെട്ടിടത്തിലെ താമസക്കാരായിരുന്നു ബാലികയുടെ കുടുംബം. രണ്ടു ദിവസമാണ് ഇയാള്‍ ബാലികയെ അതിക്രൂരമായി പീഡിപ്പിച്ചത്.
ഏപ്രില്‍ 15ന് കാണാതായ കുട്ടിയെ 17ന് അവശ നിലയില്‍ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറില്‍ നിന്നു കണ്ടെത്തുകയായിരുന്നു. കൊലപാതക ശ്രമം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കു നേരെ പോലീസ് ചുമത്തിയിരിക്കുന്നത്. ദല്‍ഹി എഐഐഎംഎസില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.
പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മെഴുകുതിരി കുപ്പി തുടങ്ങിയവ ഉപയോഗിച്ച് മുറിവേല്‍പ്പിച്ചതിന്റെ പാടുകള്‍ ഉണ്ടെന്നും, ഇവയുടെ അംശങ്ങള്‍ ശരീരത്ത് നിന്നും കണ്ടെടുത്തിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇത്രയും ക്രൂരത തങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണെന്നും ഇന്നലെ പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: