തൃശൂര്‍: തൃശൂര്‍ പൂരത്തിന് തുടക്കം കുറിച്ച് നെയ്തല കാവ് ഭഗവതി തെക്കേഗോപുര നട തുറന്നു. കൊച്ചി രാജവംശത്തിന് നെയ്തലകാവ് ഭഗവതിയുമായുള്ള ആത്മബന്ധമാണ് ഈ ചടങ്ങിന് ആധാരം. രാവിലെ പതിനൊന്നരമണിയോടെയാണ് ഗോപുര നട തുറന്നത്. തുടര്‍ന്ന് പടിഞ്ഞാറേ നടയിലെ ശ്രീമൂല സ്ഥാനത്ത് എത്തി ശംഖനാദം മുഴക്കിയതോടെ പൂരവിളംബരം പൂര്‍ത്തിയായി.
തൃശൂര്‍ പൂരത്തിനും ശിവരാത്രിക്കും മാത്രമാണ് വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തുറക്കുന്നത്. ചെറുപൂരങ്ങള്‍ക്ക് വടക്കുംനാഥ ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുവാദം വാങ്ങുന്നതിനാണ് നെയ്തലക്കാവിലമ്മ എഴുന്നെള്ളുന്നത് എന്നാണ് വിശ്വാസം. നാളെ രാവിലെ കണിമംഗലം ശാസ്താവ് തെക്കേ ഗോപുര നട വഴി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതോടെയാണ് പൂര ദിവസത്തെ ചടങ്ങുകള്‍ക്ക് തുടക്കമാവുന്നത്.
ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായ് മറ്റ് ഏഴ് ചെറുപൂരങ്ങളും വടക്കുംനാഥ ക്ഷേത്രത്തിന് മുന്നിലെത്തും. ഇതിനിടെ തിരുവമ്പാടിയുടെ മഠത്തില്‍ വരവും പാറമേക്കാവിന്റെ എഴുന്നെള്ളത്തും തുടങ്ങും. ഉച്ചയ്ക്ക് ശേഷമായിരിക്കും തൃശൂര്‍ പൂരത്തിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: