ന്യൂദല്‍ഹി: വിവാദങ്ങളില്‍പ്പെട്ട സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അഫ്താബ് ആലം വിരമിച്ചു. രാഷ്ട്രീയമായി കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ വര്‍ഗീയമായ മാനസികാവസ്ഥ വച്ചുപുലര്‍ത്തിയിരുന്നതായി ആരോപണം നേരിട്ട ന്യായാധിപനായിരുന്നു ജസ്റ്റിസ് ആലം. മുംബൈ ആക്രമണക്കേസിലെ പ്രതിയായിരുന്ന കസബിന്റെ വധശിക്ഷ ശരിവെച്ച ബെഞ്ചില്‍ ജസ്റ്റിസ് ആലം ഉണ്ടായിരുന്നു. സ്വിസ് മെഡിക്കല്‍ കമ്പനിയായ നൊവാര്‍ട്ടിസ് ഉത്പാദിപ്പിക്കുന്ന കാന്‍സര്‍ മരുന്നിന്റെ പേറ്റന്റ് സംബന്ധിച്ച കേസില്‍ വിധി പറഞ്ഞത് ജസ്റ്റിസ് ആലം തലവനായ ബെഞ്ചായിരുന്നു. ഈ വിധി കാന്‍സര്‍ രോഗികള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നതാണ്. ഒഡീഷയിലെയും കര്‍ണാടകത്തിലെയും ഖാനനം സംബന്ധിച്ച കേസുകളും പരിഗണിച്ചത് ജസ്റ്റിസ് ആലം നേതൃത്വം നല്കിയ ബെഞ്ചായിരുന്നു.
1973 മാര്‍ച്ച് 27ന് അഭിഭാഷകനായി എന്റോള്‍ ചെയ്ത ജസ്റ്റിസ് ആലം പാട്ന ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. 1990 ജൂലൈ 27ന് ഹൈക്കോടതി ജഡ്ജിയായി. പിന്നീട് ജമ്മുകാശ്മീര്‍ ഹൈക്കോടതിയിലേക്ക് മാറ്റപ്പെട്ടു. 2007 ജൂണ്‍ 6ന് ആക്ടിംഗ് ചീഫ് ജസ്റ്റിസായി. അതേ വര്‍ഷം നവംബറില്‍ സുപ്രീംകോടതിയിലെത്തി. സുപ്രീംകോടതിയില്‍ നടന്ന യാത്രയയപ്പില്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് അള്‍ത്തമാസ് കബീര്‍, അറ്റോര്‍ണി ജനറല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗുജറാത്ത് സംബന്ധിച്ച കേസുകള്‍ ജസ്റ്റിസ് ആലമിന് മുമ്പാകെ എത്താന്‍ പാടില്ലെന്ന് മുന്‍ ഹൈക്കോടതി ജഡ്ജിയും ലോകായുക്തയുമായിരുന്ന ജസ്റ്റിസ് എസ്.എം.സോണി 2012ല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോടഭ്യര്ത്ഥിച്ചിരുന്നു.
മതപരമായ മാനസികാവസ്ഥ വച്ചുപുലര്‍ത്തുന്ന ജസ്റ്റിസാണ് ആലമെന്നായിരുന്നു ജസ്റ്റിസ് എസ്എം സോണി വിശദീകരിച്ചത്.
ഇന്ത്യന്‍ ഭരണഘടന മുസ്ലീം വിരുദ്ധമാണെന്ന് വിമര്‍ശിച്ചുകൊണ്ട് ജസ്റ്റിസ് ആലം ഇംഗ്ലണ്ടില്‍ ചെയ്ത മതപ്രസംഗമാണ് ഇതിന് തെളിവായി സോണി ചൂണ്ടിക്കാട്ടിയത് പ്രസംഗത്തിന്റെ കോപ്പിയും ചീഫ് ജസ്റ്റിസിനുള്ള കത്തില്‍ സോണി ഉള്‍പ്പെടുത്തിയിരുന്നു. രാഷ്ട്രീയമായി കോളിളക്കമുണ്ടാക്കുന്ന കേസുകളില്‍ അദ്ദേഹം ചില ചായ്വുകള് പ്രകടിപ്പിക്കാറുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: