ന്യൂദല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ ജെപിസിയുടെ കരട് റിപ്പോര്‍ട്ട് അസത്യമായതിനാല്‍ പൂര്‍ണ്ണമായി തള്ളിക്കളയാന്‍ എന്‍ഡിഎ യോഗം തീരുമാനിച്ചു. റിപ്പോര്‍ട്ടിന് അംഗീകാരം നല്കാന് 25ന് ചേരുന്ന ജെപിസി യോഗത്തില്‍ എന്‍ഡിഎ അംഗങ്ങള്‍ പങ്കെടുത്ത് റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെടും. 30 അംഗ ജെപിസിയില്‍ നിലവില്‍ യുപിഎയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്ക്കൂടിയാണ് യോഗം ബഹിഷ്ക്കരിക്കാതെ പങ്കെടുക്കുന്നതെന്ന് എന്‍ഡിഎ ചെയര്മാന് എല്‍.കെ.അദ്വാനി പറഞ്ഞു.
കരടു റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രധാനമായും അഞ്ചു ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ടെന്ന് അദ്വാനി പറഞ്ഞു. ജെപിസിക്കു മുമ്പാകെ ഹാജരാകമെന്ന് കുറ്റാരോപിതനായ രാജയും ജെപിസിയിലെ അംഗങ്ങളും പലതവണ ആവശ്യപ്പെട്ടിട്ടും അതിനു അംഗീകാരം കൊടുക്കാത്തതെന്ത്. ജെപിസിയുടെ പരിശോധനയോ ചോദ്യം ചെയ്യലോ ഇല്ലാതെ പ്രധാനമന്ത്രിയേയും ധനകാര്യമന്ത്രിയേയും കുറ്റവിമുക്തരാക്കിയതെങ്ങനെ. പ്രധാനമന്ത്രിയെ ഒരു മന്ത്രി തെറ്റിദ്ധരിപ്പിക്കാനുള്ള സാദ്ധ്യത എന്ത്. സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം എവിടെയാണ്. ജെപിസി ചെയര്‍മാനാണോ അതോ യുപിഎയ്ക്കു വേണ്ടി മറ്റാരെങ്കിലുമാണോ കരടു റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ ചോദ്യങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ ഉത്തരം നല്‍കണമെന്നും എന്‍ഡിഎ യോഗം ആവശ്യപ്പെട്ടു.
ഇതിനു പുറമേ കരടു റിപ്പോര്‍ട്ടില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കെതിരെ കുറ്റം ആരോപിക്കുന്നതിനെതിരെ എന്‍ഡിഎ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തും. ഈ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വന്നാല്‍ ജനങ്ങളെ വഞ്ചിക്കുകയായിരിക്കും. അതിനാല്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളിക്കളയാന്‍ കമ്മറ്റിയിലെ ഓരോ അംഗങ്ങളും മുന്നോട്ടു വരണമെന്നും അദ്വാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: