തിരുവനന്തപുരം/കോഴിക്കോട്: സംസ്ഥാന തൊഴില്‍ പുനരധിവാസ മന്ത്രി ഷിബുബേബിജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ ഗുജറാത്തില്‍ സന്ദര്‍ശിച്ചത് വിവാദമാക്കി കോണ്‍ഗ്രസ് നേതാക്കള്‍. കഴിഞ്ഞ ദിവസമാണ് ഗുജറാത്തിലെ തൊഴിലാളിസമൂഹത്തിന്റെ ക്ഷേമത്തിനായി നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കണ്ടു മനസ്സിലാക്കാന്‍ ഷിബുബേബി ജോണ്‍ എത്തിയത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിംഗിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ കൂടി എത്തിയ മന്ത്രി ഗുജറാത്ത് തൊഴില്‍ മന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തുകയും പിന്നീട് മുഖ്യമന്ത്രി നരേന്ദ്രമോദിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുകയുമായിരുന്നു.
കൂടിക്കാഴ്ചയില്‍ മന്ത്രി ഷിബു കേരളത്തിന്റെ പൈതൃക സമ്മാനമായ ആറന്മുളക്കണ്ണാടി മോദിക്കു സമ്മാനിച്ചു. കേരളത്തില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ സഹകരണത്തോടെ ചില പദ്ധതികള്‍ ആരംഭിക്കുന്നതു സംബന്ധിച്ച സാധ്യതകളും ഇരുവരും കൂടിയാലോചിക്കുകയും ചെയ്തു.
ഷിബു-മോദി കൂടിക്കാഴ്ച വാര്‍ത്തയായതോടെയാണ് കേന്ദ്രത്തിലെ രണ്ടു കോണ്‍ഗ്രസ് മന്ത്രിമാര്‍ രംഗത്തെത്തിയത്. കേന്ദ്ര മന്ത്രി വയലാര്‍ രവിയും കെ.സി.വേണുഗോപാലും കെ.വി.തോമസും മന്ത്രി ഷിബുവിനെതിരെ പ്രസ്താവനയിറക്കി. നിലവിലെ സാഹചര്യത്തില്‍ ഒരുമന്ത്രിയും നരേന്ദ്രമോദിയെ കാണേണ്ട കാര്യമില്ലെന്നായിരുന്നു വയലാര്‍ രവിയുടെ പ്രതികരണം. ഗുജറാത്ത് മോഡലിനെ മഹത്വവല്ക്കരിക്കേണ്ട കാര്യമില്ലെന്ന് കെ.സി.വേണുഗോപാലും പ്രതികരിച്ചു.
തുടര്‍ന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്, ഡിവൈഎഫ്ഐ നേതാവ് എം.ബി.രാജേഷ്, ആര്.ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ ഷിബുബേബിജോണിനെതിരെ രംഗത്തു വന്നു.
വിവാദമായപ്പോള്‍ സന്ദര്‍ശനത്തെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിയോട് വിശദീകരണം തേടി. തന്റെ അറിവോടെയല്ല മന്ത്രി ഷിബു മോദിയെ സന്ദര്‍ശിച്ചതെന്നു പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗുജറാത്ത് മാതൃകയിലുള്ള വികസനം കേരളത്തിന് അനുയോജ്യമല്ലെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ അനുമതിയോടെയല്ല മോദിയെ കണ്ടതെന്നു മന്ത്രി ഷിബുബേബിജോണും വ്യക്തമാക്കി. എതിര്‍പ്പ് കൂടിയതിനെ തുടര്‍ന്ന് കൂടിക്കാഴ്ച തെറ്റായിപ്പോയെന്നു ഷിബുവിന് മാധ്യമങ്ങള്‍ക്കു മുന്‍പാകെ പറയേണ്ടിയും വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: