വൈക്കം: വടക്കുപുറത്തു പാട്ടിനോടനുബന്ധിച്ചുള്ള കളത്തില്‍ 32 കൈകളുള്ള ഭദ്രകാളീരൂപം ദര്‍ശിക്കുവാന്‍ ഭക്തജനലക്ഷങ്ങള്‍ ക്ഷേത്രത്തിലേക്കൊഴുകുന്നു. ഇന്നലെ വന്‍തിരക്കാണ് ക്ഷേത്രത്തിലനുഭവപ്പെട്ടത്. നഗരവീഥികള്‍ ഭക്തജനനിബിഡമായി. ആസുര-ദൈവിക ഭാവങ്ങള്‍ സമന്വയിക്കുന്ന ഈ രൂപത്തിലാണ് മൂന്ന് നാള്‍കൂടി കാളിയെ വരയ്ക്കുന്നത്. രൗദ്രത മുറ്റിനില്ക്കുന്ന ഒരു പകുതിയില്‍ സംഹാരത്വവും സാത്വികതയുടെ മറുപകുതിയില്‍ സൃഷ്ടിയും സ്ഥിതിയുമാണ് പ്രകടമാകുന്നത്. ഒരു ഭാഗത്തെ കൈകളിലെല്ലാം മൂര്‍ച്ചയുള്ള ആയുധങ്ങളുമായാണ് ദേവീരൂപം. മറുഭാഗത്തെ 16 കൈകളില്‍ അനുഗ്രഹകലകളും. പുതുശ്ശേരില്‍ കുടുംബകാരണവരായ പി.എന്‍.ശങ്കരകുറുപ്പിന്റെ നേതൃത്വത്തില്‍ 24 പേരടങ്ങുന്ന സംഘമാണ് ഈ ധൂളീചിത്രം വരയ്ക്കുന്നത്. 14 മണിക്കൂര്‍ നീളുന്ന ഇവരുടെ ഉപാസന പൂര്ണ്ണപ്രയത്നത്തിനൊടുവിലാണ് കളം പൂര്‍ത്തിയാകുന്നത്. 1350 ചതുരശ്രഅടി വലിപ്പമുളള കളമാണ് വരയ്ക്കുന്നത്. ഈ കളത്തില്‍ ദീപാരാധന, തിരി ഉഴിച്ചില്‍, കൊച്ചാലിന്ചുവട്ടില് നിന്നും എതിരേല്പ്, കളംപാട്ട്, കളംമായ്ക്കല്‍ എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: