കല്‍പ്പറ്റ: ഇരുപ്പൂ കൃഷി നിലങ്ങളും തണ്ണീര്‍ത്തടങ്ങളും ജലാശയങ്ങളും കുളങ്ങളും ആരാധനാലയങ്ങളും ഇല്ലാതാക്കി വിമാനത്താവളം നിര്‍മിക്കുന്നതിനെതിരെ പ്രദേശത്ത് ജനകീയപ്രക്ഷോഭം ശക്തമായി. നിര്‍ദിഷ്ട ചീക്കല്ലൂര്‍ വിമാനത്താവളം നിര്‍മിക്കുന്നത് സംബന്ധിച്ച് നൈറ്റ് ഫ്രാങ്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എയര്‍പോര്‍ട്ട് പ്ലാനേഴ്സ് എന്ന ആഗോളകണ്സള്ട്ടന്സി സ്ഥാപനം സാധ്യതാപഠനം തുടങ്ങി. സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് ആഗോള ടെണ്ടര്‍ വിളിച്ചാണ് സാധ്യത പഠനത്തിനായി കമ്പനിയെ ചുമതലപ്പെടുത്തിയത്.
കമ്പനി ഡയറക്ടര്‍ സൗരഭ്മെഹ്റോത്രയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലെത്തി പഠനം ആരംഭിച്ച് കഴിഞ്ഞു. ജില്ല കളക്ടര്‍, ടൂറിസം, റവന്യൂ വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും വിവിധ മേഖലകളിലെ വിദഗ്ധരില്‍ നിന്നും സംഘം വിവരങ്ങള്‍ ആരാഞ്ഞു. ടെക്നോ ഇക്കോണമിക് ഫീസിബിലിറ്റി സ്റ്റഡി(സാമ്പത്തിക സാങ്കേതിക സാധ്യതാ പഠനം) നാല് മാസത്തിനകവും എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസസ്മെന്റ് സ്റ്റഡി( പാരിസ്ഥിതികാഘാത പഠനം) ആറ് മാസത്തിനകവും പൂര്‍ത്തിയാക്കണമെന്നാണ് കണ്‍സള്‍ട്ടന്‍സിയോട് കെഎസ്ഐഡിസി ആവശ്യപ്പെട്ടിരിക്കുന്നത്.
സാധ്യതാപഠനം നടത്താന്‍ 56 ലക്ഷം രൂപ കമ്പനിക്ക് ഫീസായി നല്‍കും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പത്ത് പ്ലോട്ടുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണിയാമ്പറ്റ, പനമരം പഞ്ചായത്തുകളില്‍പ്പെട്ട ചീക്കല്ലൂര്‍, എരനെല്ലൂര്‍, മേച്ചേരി തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെട്ട പ്രദേശം വിമാനത്താവളം നിര്‍മിക്കാനായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കണ്ടെത്തിയത്. റണ്‍വേ നിര്‍മാണത്തിന് മാത്രം 381 ഏക്കര്‍ ഭൂമി വേണം. ഇരുപ്പൂ കൃഷി നിലങ്ങളും തണ്ണീര്‍ത്തടങ്ങളും ജലാശയങ്ങളും കുളങ്ങളും ആരാധനാലയങ്ങളും ഇല്ലാതാക്കി വിമാനത്താവളം നിര്‍മിക്കുന്നതിനെതിരെ പ്രദേശത്ത് ജനകീയപ്രക്ഷോഭം ശക്തമാണ്.
ചീക്കല്ലൂര്‍, എരനെല്ലൂര്‍, മേച്ചേരി കൃഷിഭൂമി സംരക്ഷണസമിതി പ്രദേശത്ത് നടത്തിയ സര്‍വേ പ്രകാരം പൊതുവിഭാഗത്തില്‍പ്പെട്ട 213 കുടുംബങ്ങളും 83 ആദിവാസി കുടുംബങ്ങളും ഉള്‍പ്പെടെ 296 കുടുംബങ്ങള്‍ പദ്ധതിയുടെ പേരില്‍ കുടിയിറക്കപ്പെടും. 26 കുളങ്ങള്‍, പത്ത് ചെറുതും വലുതുമായ തോടുകള്‍, കബനിയുടെ കൈവഴിയായ കാവടംപുഴ, 149 കിണറുകര്, 14 കാവുകള്‍, രണ്ട് ഹിന്ദു ആരാധനാലയങ്ങള്‍, ഒരു വിദ്യാലയം, രണ്ട് അങ്കണ്‍വാടികള്‍, രണ്ട് ചെക്ക് ഡാമുകള്‍,രണ്ട് ക്ലബുകള്‍ തുടങ്ങിയവ അപ്രത്യക്ഷമാകും. പ്രദേശത്ത് 80 ശതമാനം വരുന്ന നെല്‍കൃഷി പാടെ ഇല്ലാതാകും. വിശാലമായ നെല്‍വയല്‍ നികത്തി മണ്ണിട്ട് ഉയര്‍ത്തുന്നതിലൂടെ പ്രദേശത്ത് വന്‍ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാകും. പുളിക്കല്‍ കുന്ന്, മേച്ചേരിക്കുന്ന്, എരനെല്ലുര്കുന്ന്, എടത്തില്‍ കുന്ന് എന്നീ കുന്നുകള്‍ക്ക് സമമായി മണ്ണിട്ട് ഉയര്‍ത്തുന്നത് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. വയനാട്ടിലെ ഒരു ജനപ്രതിനിധിയുടെ വ്യക്തിതാത്പര്യമാണ് വിമാനത്താവളത്തിന് പിന്നിലെന്നും ആരോപണമുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: