ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ അവസാനഘട്ടത്തിന് ഇന്ന് തുടക്കമാകുമ്പോള്‍ ഭൂരിപക്ഷമില്ലാതെ യുപിഎ സര്‍ക്കാര്‍ വിയര്‍ക്കുന്നു. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും രക്ഷിച്ചുകൊണ്ടുള്ള ജെപിസി റിപ്പോര്‍ട്ടും ഖാനിക്കേസിലെ സിബിഐ അന്വേഷണത്തിലെ സര്‍ക്കാര്‍ ഇടപെടലും ദല്‍ഹിയിലെ ക്രമസമാധാനനില തകര്‍ന്നതുമെല്ലാം എന്‍ഡിഎ ഒറ്റക്കെട്ടായി പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാഴ്ത്തിയിട്ടുണ്ട്. ഇതിനു പുറമെ ഘടകകക്ഷികളായ ഡിഎംകെ കൂടി മുന്നണിവിട്ടതോടെ സ്വതവേ ദുര്‍ബലമായ യുപിഎയുടെ നില സഭയ്ക്കകത്ത് കൂടുതല്‍ പരുങ്ങലിലാണ്.
കഴിഞ്ഞ ആറു മാസത്തിനിടെ യുപിഎ വിട്ട ഘടകകക്ഷികള്‍ രണ്ടാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സും ഡിഎംകെയും. തൃണമൂലിന് 19ഉം ഡിഎംകെയ്ക്ക് 18ഉം അംഗങ്ങളാണ് ലോക്സഭയിലുള്ളത്. കഴിഞ്ഞ സമ്മേളനത്തിന് മുമ്പ് തൃണമൂല്‍ മുന്നണി വിട്ടെങ്കിലും ഡിഎംകെ കൂടി കൈവിട്ടതോടെ യുപിഎ ഒരര്‍ഥത്തില്‍ കോണ്‍ഗ്രസ് മാത്രമായിരിക്കുകയാണ്. 22 അംഗങ്ങളുള്ള സമാജ്വാദി പാര്‍ട്ടിയിലും 21 അംഗങ്ങളുള്ള ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയിലുമാണ് കോണ്‍ഗ്രസിന്റെ ഏക പ്രതീക്ഷ. ഇരുപാര്‍ട്ടികളും പുറത്തുനിന്നും പിന്തുണ നല്‍കുമെന്ന കണക്കുകൂട്ടലില്‍ വിവിധ ബില്ലുകളുമായി മുന്നോട്ടു പോകാമെന്ന തീരുമാനത്തിലാണ് യുപിഎ നേതൃത്വം. എന്നാല്‍ എസ്.പിയുടെ പിന്തുണക്കാര്യത്തില് ഒരുറപ്പും കോണ്‍ഗ്രസ് നേതൃത്വത്തിന് നല്കാനാവുന്നില്ല. എന്‍ഡിഎ ഘടകകക്ഷിയായ ജനതാദള്‍ യുണൈറ്റഡിനെ എങ്ങനെയെങ്കിലും കൂടെക്കൂട്ടാനുള്ള ശ്രമങ്ങളും പൊളിഞ്ഞിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായി സഭയ്ക്കകത്ത് പ്രതികരിക്കാന്‍ എന്‍ഡിഎ കണ്‍വീനര്‍ കൂടിയായ ജെഡിയു നേതാവ് ശരത് യാദവ് ആഹ്വാനം ചെയ്തിട്ടുണ്ട്.
2 ജി കുംഭകോണം സംബന്ധിച്ച ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റിയുടെ കരടു റിപ്പോര്‍ട്ട് ചോര്‍ന്നതും പ്രധാനമന്ത്രിയെയും മറ്റും കുറ്റക്കാരായി റിപ്പോര്‍ട്ടില്‍ ഏകപക്ഷീയമായി ചിത്രീകരിച്ചതും സഭയില്‍ ചോദ്യം ചെയ്യുമെന്ന് എന്‍ഡിഎ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ പ്രധാനമന്ത്രിയെ കുറ്റവിമുക്തനാക്കിയ ജെപിസി റിപ്പോര്‍ട്ടിനെതിരെ ശക്തമായി പ്രതികരിച്ച് ഡിഎംകെ നേതൃത്വം രംഗത്തെത്തിയതും സര്‍ക്കാരിന് തിരിച്ചടിയായി. പ്രധാനമന്ത്രിക്കെതിരെ മുന്‍ ടെലികോം മന്ത്രി എ.രാജയും ഡിഎംകെ അദ്ധ്യക്ഷന്‍ എം.കരുണാനിധിയും പരസ്യമായി രംഗത്തെത്തിയിരുന്നു.
പ്രധാനമന്ത്രിയെ 2ജി സ്പെക്ട്രം വില്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയിച്ചെന്ന രാജയുടെ പ്രസ്താവനയും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കല്‍ക്കരി കുംഭകോണക്കേസിലെ അന്വേഷണറിപ്പോര്‍ട്ട് തിരുത്താന്‍ നിയമമന്ത്രി സിബിഐ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെന്ന വാര്‍ത്തയും സര്‍ക്കാരിന് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. ഇതിനു പുറമെ ദല്‍ഹിയിലെ ക്രമസമാധാനപ്രശ്നങ്ങള്‍ രൂക്ഷമായത് ദല്‍ഹി പോലീസിനെ ഭരിക്കുന്ന കേന്ദ്ര ആഭ്യന്തരവകുപ്പിനെതിരെയുള്ള പ്രതികരണങ്ങള്‍ സഭയ്ക്കകത്തും രൂക്ഷമാക്കും.
ഭക്ഷ്യ സുരക്ഷാബില്‍, ഭൂമി ഏറ്റെടുക്കല്‍ ബില്‍, അഴിമതി വിരുദ്ധ ലോക്പാല്‍ ബില്‍, പെന്ഷന്-ഇന്‍ഷുറന്‍സ് മേഖലയിലെ പരിഷ്കരണം എന്നിവയാണ് ഈ സമ്മേളനത്തില്‍ പ്രധാനമായും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. രാജ്യസഭയ്ക്കു പുറമെ ലോക്സഭയിലും ഭൂരിപക്ഷമില്ലാത്തത് കേന്ദ്രസര്‍ക്കാരിന് ഈ ബില്ലുകള്‍ പാസാക്കിയെടുക്കുന്നതിന് ബുദ്ധിമുട്ടാകും. അതിലും പ്രധാനമായി യുപിഎ സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന പ്രശ്നം രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം ഉയര്‍ത്തുന്ന ചോദ്യങ്ങളാണ്. മെയ് 10വരെയാണ് പാര്‍ലമെന്റ് സമ്മേളിക്കുന്നത്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: