തിരുവനന്തപുരം : ശിവഗിരിക്ക് രാഷ്ട്രീയമില്ലെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ശ്രീനാരായണ പാരമ്പര്യമാണ് ശിവഗിരിയുടേതെന്നും ശിവഗിരി നാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് സെക്രട്ടറി ഋതംഭരാനന്ദ പറഞ്ഞു. നരേന്ദ്രമോദിയുടെ പേരില്‍ നടക്കുന്നത് അനാവശ്യവിവാദമാണെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെയും ഇതേ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. യുപിഎ ചെയര്‍പേഴ്സണ്‍ സോണിയാഗാന്ധി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, പ്രതിരോധ മന്ത്രി ഇ.കെ. ആന്റണി എന്നിവരെയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇവരില്‍ നിന്നൊന്നും യാതൊരു മറുപടിയും കിട്ടിയില്ല. മോദിയെ ക്ഷണിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ക്ഷണം സ്വീകരിച്ച് മറുപടി ലഭിച്ചു. ക്ഷണിക്കുന്നവരുടെ രാഷ്ട്രീയമോ, മതമോ മഠം നോക്കാറില്ല.
നരേന്ദ്രമോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയില്‍ മാത്രമല്ല. ലോകം ശ്രദ്ധിക്കുന്ന വികസന നായകന് കൂടിയാണ്. ഇവിടെ ആചാരത്തിന്റെയോ അനുഷ്ഠാനത്തിന്റെയോ വേലിക്കെട്ടുകള്‍ ആരും ഉണ്ടാക്കേണ്ട. ഇതിനെല്ലാം അതീതമായി എല്ലാവര്ക്കും എപ്പോഴും എത്താവുന്ന സ്ഥലമാണ് ശിവഗിരിയെന്നും സ്വാമി പറഞ്ഞു.
ശിവഗിരിയിലെ വിദ്യാദേവത പ്രതിഷ്ഠയുടെ 101-ാം വാര്‍ഷികവും ശാരദാ പ്രതിഷ്ഠയുടെ 50-ാം വാര്‍ഷികവും ശ്രീനാരായണ ധര്‍മ്മ മീമാംസ പരിഷത്തിന്റെ കനകജൂബിലി സമാപനവും, 51-ാമത് ധര്‍മ്മ മീമാംസ പരിഷത്തിന്റെ ഉദ്ഘാടനത്തിനും യോജിച്ച ആളെ തന്നെയാണ് വിളിച്ചിരിക്കുന്നതെന്നും സ്വാമി ഋതംഭരാനന്ദ പറഞ്ഞു.
ശിവഗിരിയെ വിവാദ കേന്ദ്രമാക്കാന്‍ ആരും തുനിയരുതെന്ന് ഗുരുധര്‍മ്മ പ്രചാരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് പറഞ്ഞു. സോണിയാഗാന്ധിയും പിണറായി വിജയനെയും വിഎസിനെയും പോലെ തന്നെയാണ് നരേന്ദ്ര മോദിയെയും കാണുന്നത്. അനാവശ്യ വിവാദങ്ങളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞു നില്‍ക്കണമെന്നും സ്വാമി ഗുരുപ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: