ബംഗളൂരു: മനുഷ്യ കമ്പ്യൂട്ടര്‍ എന്നറിയപ്പെട്ടിരുന്ന ഗണിതശാസ്ത്ര വിദഗ്ധ ശകുന്തളാ ദേവി (80) അന്തരിച്ചു. അതിസങ്കീര്‍ണമായ മാനസിക കണക്കുകൂട്ടലുകള്‍ക്ക് പ്രശസ്തയായ ശകുന്തളാ ദേവി ശ്വാസകോശ സംബന്ധമായ രോഗം നിമിത്തം ഞായറാഴ്ച രാവിലെ 8.15നാണ് മരണത്തിന് കീഴടങ്ങിയത്. ശ്വാസകോശ സംബന്ധമായ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ശകുന്തളാ ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദ്രോഗവും കിഡ്നികളുടെ പ്രവര്‍ത്തനം നിലച്ചതും രോഗനില കൂടുതല്‍ വഷളാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ അനിതരസാധാരണമായ കഴിവുകൊണ്ട് ഗിന്നസ് ബുക്കില്‍ പോലും ശകുന്തളാ ദേവി ഇടംനേടി. ഫണ്‍ വിത്ത് നമ്പേഴ്സ്, അസ്ട്രോളജി ഫോര്‍ യു, പസ്സല്സ് ടു പസ്സല്‍ യു, മത്തബ്ലിറ്റ് തുടങ്ങി പ്രശസ്തമായ ചില ഗ്രന്ഥങ്ങളും അവര്‍ രചിച്ചിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏതെങ്കിലുമൊരു തീയതി നല്കിയാല് അത് ഏതാഴ്ചയാണെന്ന് പറയാനുള്ള കഴിവ് അവര്‍ക്കുണ്ടായിരുന്നു. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ശകുന്തളാ ദേവിയുടെ പിതാവ് സര്‍ക്കസ് താരമായിരുന്നു. മൂന്നു വയസ്സുള്ളപ്പോള്‍ തന്നെ മകളുടെ കണക്കുകൂട്ടാനുള്ള കഴിവ് പിതാവ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ആറ് വയസ്സുള്ളപ്പോഴാണ് മൈസൂര്‍ സര്‍വകലാശാലയില്‍ അവര്‍ തന്റെ ആദ്യത്തെ പൊതുപരിപാടി നടത്തുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അണ്ണാമലൈ സര്‍വകലാശാലയില്‍ അവര്‍ വീണ്ടും തന്റെ കഴിവ് തെളിയിച്ചു.
വളരുന്തോറും അവര്‍ തന്റെ കഴിവ് പൂര്‍വാധികം വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. 1977ല്‍ ദേവി 201 സ്ഥാനങ്ങള്‍ വരുന്ന സംഖ്യയുടെ 23-ാം വര്‍ഗമൂലം മനസ്സുകൊണ്ട് കണക്കുകൂട്ടി കണ്ടെത്തി. 1980 ജൂണ്‍ 18ന് 13 സ്ഥാനങ്ങളുള്ള രണ്ട് സംഖ്യകള്‍ തമ്മില്‍ മനസ്സില്‍ ഗുണിച്ച് ഉത്തരം നല്കി. ഇതാകട്ടെ ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ കമ്പ്യൂട്ടര്‍ വിഭാഗമാണ് പരീക്ഷിക്കാനായി ചോദ്യരൂപത്തില്‍ ഉന്നയിച്ചത്. അവര്‍ 28 സെക്കന്റുകള്‍ക്കുള്ളില്‍ ഉത്തരം നല്കി അദ്ഭുതം സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: